തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ നിരാഹാര സമരം നടത്തിവന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. മുരളീധരന് പകരം സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നിരാഹാരസമരം തുടങ്ങി.
പ്രിന്‍സിപ്പാള്‍ ലക്ഷ്മിനായര്‍ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് എട്ട് ദിവസമായി വി.മുരളീധരന് കോളേജ് പടിക്കല്‍ നിരാഹാര സമരം നടത്തിവരികയായിരുന്നു. രണ്ടു ദിവസമായി ആരോഗ്യനില വഷളായെങ്കിലും സമരത്തില്‍ നിന്നും പിന്മാറാന് മുരളീധരന് കൂട്ടാക്കിയില്ല. ഇന്നലെ രാവിലെയോടെ രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറഞ്ഞതായി മുരളീധരനെ പരിശോധിച്ച മെഡിക്കല്‍ സംഘം അറിയിച്ചു.
ആശുപത്രിയിലേക്ക് മാറ്റണമെന്ന് പോലീസിന് റിപ്പോര്‍ട്ട് നല്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ടതനുസരിച്ച് മുരളീധരനോട് സമരം അവസാനിപ്പിക്കാന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് സമരപന്തലില്‍ എത്തിയ കുമ്മനം സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് നിരാഹാരം അനുഷ്ടിക്കുമെന്ന് അറിയിച്ചു. രാത്രി ഏഴ് മണിയോടെ പോലീസ് എത്തി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ മുരളീധരനെ മെഡിക്കല്‍ കോേേളജ് ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് വി.വി രാജേഷ് നിരാഹാര സമരം തുടങ്ങി.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്, എം. ഗണേഷ്, ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, മഹിളാ മോര്‍ച്ച പ്രസിഡന്റ് രേണു സുരേഷ്, ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, വക്താവ് രഘുനാഥ് തുടങ്ങി നിരവധി നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും സമരപ്പന്തലിലെത്തി.
സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്: കുമ്മനം
തിരുവനന്തപുരം: ലോ അക്കാദമി സമരത്തെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രിപിണറായി വിജയന് ശ്രമിക്കരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. വി. മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം വി.വി. രാജേഷിന്റെ നിരാഹാര സമരം പ്രഖ്യാപിക്കുകയായിരുന്നു കുമ്മനം.
പട്ടികജാതി,വര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ് മേലാളന്മാര് ചമയുന്ന പിണറായി സര്‍ക്കാര്‍ ഈ വിഭാഗത്ത് വഞ്ചിച്ചു. പട്ടികജാതി വിദ്യാര്‍ത്ഥികളെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ അനുവദിക്കുന്നില്ല. ലക്ഷ്മി നായര്‍ക്ക് വിദേശത്തേക്ക് രക്ഷപ്പെടാനുള്ള എല്ലാ അവസരങ്ങളും സര്‍ക്കാരും പോലീസും ചേര്‍ന്ന് ഒരുക്കുകയാണ്. ലക്ഷ്മി നായരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: