പാലാ: സര്‍ക്കാര്‍ ഉത്തരവിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും പാലാ ജനറല്‍ ആശുപത്രിയിലെ ഇരുപത്തിയെട്ടോളം ദിവസ വേതനക്കാര്‍ക്ക് ഇപ്പോഴും വര്‍ഷങ്ങള്‍ക്കു മുന്‍പ് നിശ്ചയിച്ച വേതനം.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26ന് സംസ്ഥാനത്തെ മുഴുവന്‍ ദിവസ വേതനക്കാരുടെയും ശമ്പളം വര്‍ദ്ധിപ്പിച്ച് ഗവണ്മെന്റ് ഉത്തരവിറങ്ങിയിരുന്നു. പാലാ ജനറല്‍ ആശുപത്രിയില്‍ മാത്രം ഉത്തരവ് നടപ്പാക്കിയില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്‍പ്പെടെ സംസ്ഥാനത്തെ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെല്ലാം പുതിയ ഉത്തരവ് പ്രകാരമുള്ള ശമ്പളം നല്കാന് തുടങ്ങിയിട്ട് മാസങ്ങളായി. പാലാ ജനറല്‍ ആശുപത്രിയുടെ ചുമതല നഗരസഭയ്ക്കാണ്. നഗരസഭയാണ് ദിവസ വേതനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചു നല്കാന് നടപടി സ്വീകരിക്കേണ്ടത്.
ആശുപത്രി വികസനസമിതിക്കും ചെയര്പേഴ്സണുമുള്പ്പെടെ ഇതുസംബന്ധിച്ച് ജീവനക്കാര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. ജീവിതച്ചിലവ് അനുദിനം കൂടിയെങ്കിലും ശമ്പളം വര്‍ദ്ധിപ്പിച്ചുനല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അലംഭാവം കാട്ടുകയാണെന്ന് ജീവനക്കാര്‍ ആരോപിച്ചു. വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 600 മുതല്‍ 1300 രൂപാ വരെ ദിവസം വേതനം ലഭിക്കേണ്ട സ്ഥാനത്ത് 400 രൂപയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആശുപത്രി വികസനസമിതി യോഗത്തില്‍ ഉത്തരവ് നടപ്പാക്കി ശമ്പളം വര്‍ദ്ധിപ്പിച്ചുനല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: