സ്വതന്ത്ര ഇന്ത്യയുടെ എണ്‍പത്തിയേഴാമത് ബജറ്റ് അവതരിപ്പിച്ച ഫെബ്രുവരി ഒന്ന് ഭാരതീയരെ സംബന്ധിച്ചിടത്തോളം പുണ്യദിവസമാണ്. പ്രതീക്ഷയുടെ പൂക്കാലമായാണ് വസന്തത്തെ കണക്കാക്കുന്നത്. വസന്തകാലത്തിലെ പഞ്ചമിയാകട്ടെ അതിവിശേഷപ്പെട്ടതും. വസന്ത പഞ്ചമിയുടെ പ്രാധാന്യം സൂചിപ്പിച്ചുകൊണ്ടാണ് പലതുകൊണ്ടും ചരിത്രത്തില്‍ ഇടം പിടിക്കാനിടയുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലാമത്തെ പൊതു ബജറ്റ് കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. പണപ്പെരുപ്പവും വിലക്കയറ്റവും കള്ളപ്പണത്തിന്റെയും സമാന്തര സമ്പദ് വ്യവസ്ഥയുടെയും സ്വാധീനവും സൃഷ്ടിച്ച ചക്രവ്യൂഹത്തില്‍ നിന്ന് മുക്തിനേടാനുള്ള സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ കഠിന പരിശ്രമത്തിന്റെ തുടര്‍ച്ചയായി വേണം നാം ഈ ബജറ്റ് അവതരണത്തെ നോക്കികാണാന്‍.
നോട്ട് അസാധുവാക്കല്‍ രാജ്യത്തുണ്ടാക്കിയ ബുദ്ധിമുട്ടുകളും പ്രതിപക്ഷ കക്ഷികള്‍ ജനമദ്ധ്യത്തില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച ഭീതിയും സാമ്പത്തിക രംഗത്ത് മാന്ദ്യത്തിന്റെ പ്രതീതി സൃഷ്ടിച്ചു എന്നത് വസ്തുതയാണ്. എന്നാല്‍ കഷ്ടപ്പാടിനിടയിലും കാര്യമായ പിന്തുണ നല്കിയ പൊതുസമൂഹത്തിനുള്ള സമ്മാനമായാണ് ഈ സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. കാര്‍ഷിക രംഗത്തെയും ഗ്രാമീണമേഖലയെയും പരിപോഷിപ്പിക്കാനുള്ള കൃത്യമായ നിര്‍ദ്ദേശങ്ങളാണ് പൊതുബജറ്റും റെയില്‍ ബജറ്റും സമന്വയിപ്പിച്ച് ആദ്യമായി അവതരിപ്പിച്ച അരുണ്‍ ജയ്റ്റ്ലിയുടെ ജനസൗഹൃദ ബജറ്റ് മുന്നോട്ട് വെച്ചിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിച്ചും വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിച്ചും സാധാരണക്കാരന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ബജറ്റ്.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ട സാധാരണക്കാരന്റെയും ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ടാവണം എന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനെ അന്വര്‍ത്ഥമാക്കും വിധമുള്ളതായിരുന്നു ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. നോട്ട് അസാധുവാക്കല്‍ മൂലം നേരിയ തോതില്‍ മാന്ദ്യത്തിലായിപ്പോയ രാജ്യത്തെ സാമ്പത്തികമായി ശക്തിപ്പെടുത്താനുള്ള ഒട്ടെറെ നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. സാധാരണക്കാരും കര്‍ഷകരും ഗ്രാമീണജനതയും വച്ചുപുലര്‍ത്തുന്ന പ്രതീക്ഷകളും അവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള വിശ്വാസവും വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ളതാണ് ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ മിക്കവയും. ജനക്ഷേമത്തിനായി പ്രധാനമന്ത്രി ഇതിനകം പ്രഖ്യാപിച്ച നിരവധി ക്ഷേമപരിപാടികള്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ തുടര്‍നടപടിയെന്നോണം ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ലക്ഷ്യം സമഗ്രവികസനം കര്‍ഷക സമൂഹം, ഗ്രാമീണമേഖല, സാധാരണക്കാരായ പാവങ്ങള്‍, വിദ്യാസമ്പന്നരായ യുവജനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക ഘടന, ഡിജിറ്റല്‍ ഇക്കോണമി, പൊതു സേവന രംഗം, സാമ്പത്തിക മാനേജ്മെന്റിന്റെ മികവ്, നികുതി സമ്പ്രദായം എന്നീ പത്ത് കാര്യങ്ങള്‍ക്ക് ഊന്നല്‍ കൊടുത്താണ് ബജറ്റ് അവതരിപ്പിച്ചത്. നീതി ആയോഗിന്റെ ആവിര്‍ഭാവത്തിന് ശേഷം ആദ്യമായാണ് സര്‍ക്കാര്‍ പദ്ധതി, പദ്ധതിയിതരം എന്നീ വേര്‍തിരിവില്ല എന്ന പ്രത്യേകതയോടെ ബജറ്റ് അവതരിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് കാര്യമായ സഹായമാണ് ഈ ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കാര്‍ഷിക രംഗത്ത് നാല് ശതമാനം വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ വളര്‍ച്ച ഭക്ഷ്യസുരക്ഷ ലക്ഷ്യവച്ചുള്ള ഒന്നാണ്. ഈ വര്‍ഷത്തെ മെച്ചപ്പെട്ട മണ്‍സൂണ്‍ മഴക്കൊപ്പം ലഭിച്ച ധനമന്ത്രിയുടെ പത്ത് ലക്ഷം കോടിയുടെ വായ്പാധനം കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതാണ്.
കൃഷിക്കൊപ്പം ഗ്രാമീണമേഖലക്കും ബജറ്റ് ഊന്നല്‍ നല്കുന്നു. ഭാരതത്തെ അവികസനത്തില്‍ നിന്നും വികസനത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക, വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യവികസനത്തിലൂടെയും യുവജനങ്ങളെ ഊര്‍ജ്ജസ്വലരാക്കുക, കടുത്ത അഴിമതിയുടെയും കള്ളപ്പണത്തിന്റെയും കറകളില്‍ നിന്നും ഭാരതത്തെ സംശുദ്ധമാക്കുക എന്നീ ആശയങ്ങള്‍ സമന്വയിപ്പിച്ച് ‘ടെക്’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അ ൃശഴവ േരമൗലെ ംശഹഹ ില്ലൃ ളമശഹ എന്ന മഹാത്മാ ഗാന്ധിയുടെ ദര്‍ശനമാണ് നമ്മെ നയിക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കുകയുണ്ടായി. ജന്‍ ധന് യോജന, ആധാര്‍, മൊബൈല്‍ സംവിധാനം എന്നിവയുടെ സമന്വയമായ ജാം, ഭാരതം പ്രതീക്ഷയോടെ കാണുന്ന ഡിഎസ്ടി എന്നിവ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചാല്‍ പാവങ്ങളുടെ ഇന്നത്തെ അവസ്ഥക്ക് ഗുണപരമായ മാറ്റം സുനിശ്ചിതമാണ്.
നോട്ട് നിരോധനം പോലും സംശുദ്ധമായ സാമ്പത്തിക സംവിധാനത്തിനും സാധാരണക്കാരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ളതാണെന്ന് നാം തിരിച്ചറിയാതെ പോകരുത്. 2017 ഇന്ത്യയെ ലോക സാമ്പത്തിക ഭൂപടത്തില്‍ അതിവേഗം കുതിക്കുന്ന സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പ്രത്യക്ഷ നികുതിയിലും വ്യക്തികള്‍ക്കായുള്ള നികുതി നിരക്കിലും വരുത്തിയ മാറ്റങ്ങള്‍ നികുതിയുടെ അടിത്തറ വിപുലീകരിക്കാനും നികുതി പിരിവിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും നികുതി സമ്പ്രദായത്തോട് നികുതിദായകര്‍ക്ക് നിലവിലുള്ള നിഷേധ നിലപാട് മാറ്റാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. വളരെ കുറച്ച് പേര് മാത്രമാണ് രാജ്യത്ത് നികുതി കൃത്യമായി നല്കുന്നുള്ളുവെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കുകയുണ്ടായി.
നികുതി സമ്പ്രദായം സുതാര്യവും സരളവുമാക്കി കൂടുതല്‍ പേരെ നികുതിദായകരാക്കിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നികുതി ദായകര്‍ക്ക് പ്രോത്സാഹനം എന്ന രീതിയില്‍ വ്യക്തിഗത നികുതി നിരക്ക് അഞ്ച് ലക്ഷം വരെ അഞ്ചു ശതമാനമായി കുറച്ചു. നേരത്തെ ഇത് പത്ത് ശതമാനമായിരുന്നു. ഈ നടപടി കൃത്യമായി നികുതി കൊടുക്കുന്ന വലിയ ശതമാനം ശമ്പളക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ്. കോര്‍പ്പറേറ്റ് നികുതി 25 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
സബ്കാ സാത് സബ്കാ വികാസ്
സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യത്തോടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം വര്‍ദ്ധിപ്പിക്കാനും യുവാക്കള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസവും തൊഴില്‍ വൈദഗ്ധ്യവും തൊഴിലവസരങ്ങളും നല്‍കാനും ഈ ബജറ്റ് ശ്രദ്ധിച്ചതായി കാണാം. കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് വിപണി അധിഷ്ഠിത തൊഴില്‍ പരിശീലനം നല്‍കാനും വിനോദ സഞ്ചാര മേഖലയില്‍ നൈപുണ്യവികസനം കാര്യക്ഷമമായി നടപ്പിലാക്കാനും പണം നീക്കിവെച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ തുകയില്‍ പതിനായിരം കോടിരൂപയുടെ അധികവര്‍ധനവാണ് ബജറ്റില്‍ വരുത്തിയിരിക്കുന്നത്
92 വര്‍ഷത്തിന് ശേഷം ആദ്യമായി പൊതുബജറ്റിന്റെ ഭാഗമായി അവതരിപ്പിച്ച റെയില്‍വെയുടെ വികസന പദ്ധതികള്‍ സാധാരണക്കാരായ യാത്രക്കാരെ സഹായിക്കാനുദ്ദേശിച്ചുള്ളതാണ്. സാധാരണക്കാരന്റെ ജീവരേഖയായ റയില്‍വെയുടെ വികസനത്തിനായി ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയാണ് ബജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയും മൂലധന സമാഹരണവും വൃത്തിയും വികാസവും വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗവും സാമ്പത്തിക അച്ചടക്കവും ബജറ്റ് ഊന്നല്‍ നല്കുന്നു. മുപ്പതോളം സ്റ്റേഷനുകളുടെ പരിഷ്കരണവും ഇരുനൂറോളം സ്റ്റേഷനുകളെ ഭിന്ന ശേഷിക്കാര്‍ക്ക് അനുയോജ്യമായ രീതിയില്‍ സൗകര്യപ്പെടുത്താനും രണ്ടായിരം സ്റ്റേഷനുകളില്‍ സൗരോര്‍ജ്ജ പദ്ധതികള്‍ ആവിഷ്കരിക്കാനും കോച്ചുകളില്‍ 2019 ഓടെ ബയോ ടോയ്ലെറ്റുകള് ഒരുക്കാനും ഖരമാലിന്യ സംസ്കരണം ശാസ്ത്രീയമായി നടത്താനും നിര്‍ദ്ദേശമുണ്ട്. കൂടാതെ പരാതികള്‍ പരിഹരിക്കാന്‍ കോച്ച് മിത്ര എന്ന പദ്ധതി ഈ ബജറ്റിന്റെ പ്രത്യേകതയാണ്. യാത്രക്കാരുടെ സുഗമവും സുരക്ഷിതവുമായ സഞ്ചാരമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി 2017 ല്‍ അവസാനിക്കുന്നു. ആഗോള സാമ്പത്തിക വിശകലനങ്ങളും സാമ്പത്തിക സര്‍വെയും വളര്‍ച്ചയില്‍ നേരിയതാണെങ്കിലും മാന്ദ്യം രേഖപ്പെടുത്തുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞടുപ്പ് ഏതാനും ദിവസങ്ങള്‍ ദൂരെ മാത്രം. ഡിമോണിറ്റൈസേഷനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ ജനപക്ഷത്ത് നിന്ന് ബജറ്റ് അവതരിപ്പിക്കുന്നതില്‍ ധനമന്ത്രി വിജയിച്ചു എന്നുവേണം വിലയിരുത്താന്‍.
കഷ്ടപ്പെടുന്ന സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഒരു ബജറ്റ്. വരിയുടെ അവസാനം നില്ക്കുന്നവന്റെ കണ്ണീര് തുടയ്ക്കാനായുള്ള പദ്ധതികള്‍ ജന്‍ധന്‍, ആധാര്‍, മൊബൈല്‍ സംവിധാനങ്ങളിലൂടെയയും സാര്‍വ്വത്രിക അടിസ്ഥാന വേതനം (ഡആക) എന്ന സ്വപ്ന പദ്ധതിയിലൂടെയും സര്‍ക്കാര്‍ ധീരമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ഗാന്ധിജിയുടെ സുസ്ഥിര വികസനവും സാമ്പത്തിക സ്വാശ്രയത്വവും കേന്ദ്രീകരിച്ച സ്വപ്നങ്ങള്‍ കേന്ദ്ര ബജറ്റിലൂടെ സാര്‍ത്ഥകമാക്കാന്‍ നാം സ്വാതന്ത്ര്യത്തിന്റെ സപ്തതി വരെ കാത്തിരിക്കേണ്ടി വന്നു എന്നത് വിധി വൈപരീത്യമോ അല്ലെങ്കില്‍ വൈകി വന്ന വിവേകമോ ആയി കണക്കാക്കാവുന്നതാണ്.
(കൊച്ചിന് സര്‍വ്വകലാശാല മാനേജ്മെന്റ് വിഭാഗത്തിലെ മുന്‍ പ്രഫസറും ദല്‍ഹി ആസ്ഥാനമായ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്സക്ടിസൈഡ് ലിമിറ്റഡിന്റെ (ഒകഘ) ഇന്‍ഡിപ്പെന്റന്‍ഡ് ഡയറക്ടറുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: