പാലാ: പാറപ്പള്ളി കോളനി നിവാസികള്‍ക്ക് നരകയാതന. ശുദ്ധജലവും റോഡുമില്ലാതെ നരകജീവിതം നയിക്കുകയാണിവിടുത്തെ അന്തേവാസികള്‍. മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെട്ട കോളനി നിവാസികളില്‍ നിന്നും 2013ല്‍ ജലനിധി പദ്ധതിയുടെ ഭാഗമായി കുടിവെള്ളമെത്തിക്കുന്നതിന് ഗുണഭോക്താക്കളായ ഓരോ കുടുംബത്തില്‍ നിന്നും 4250 രൂപാ വീതം ബന്ധപ്പെട്ടവര്‍ ശേഖരിച്ചെങ്കിലും നാളിതുവരെ വെള്ളമെത്തിയില്ല.
പൊതു കിണറും ടാപ്പും ഉണ്ടായിരുന്നത് യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതെ ഉപയോഗശൂന്യമായി. വേനല്‍ കടുത്തതോടെ സമീപത്തുനിന്നും തലച്ചുമടായാണ് സ്ത്രീകള്‍ വീട്ടാവശ്യത്തിനുള്ള വെള്ളം കൊണ്ടുവരുന്നത്.
മാറി മാറി വന്ന ഭരണ നേതൃത്വം പാറപ്പള്ളി കോളനി നിവാസികളെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം ഉണ്ട്. മറ്റ് കോളനികളിലേക്ക് സഞ്ചാരയോഗ്യമായ റോഡുകളും വഴിവിളക്കുകളും മറ്റും ഉള്ളപ്പോള്‍ ഇവിടെ ഇടുങ്ങിയ നടപ്പാതയാണുള്ളത്.
പഞ്ചായത്തിലെ മറ്റ് കോളനികള്‍ ഒറ്റ വീടാക്കിയപ്പോഴും ഇവിടെ പഴക്കം ചെന്ന ഇരട്ട വീടുകളില്‍ വീര്‍പ്പുമുട്ടികഴിയുകയാണ് ഓരോ കുടുംബവും. കോളനി നിവാസികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ സമിതി മീനച്ചില്‍ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. രാധാകൃഷ്ണന് പുതുപ്പള്ളില്‍, ജിനു വാട്ടപ്പള്ളില്‍, റെജി സെബാസ്റ്റ്യന്‍, ആന്റു വെട്ടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: