ചങ്ങനാശ്ശേരി: അനധികൃത മണ്ണെടുപ്പ് മൂലം കോയിപ്പുറം സ്കൂള്‍ കെട്ടിടവും സംരക്ഷണ ഭിത്തിയും അപകടാവസ്ഥയില്‍. സംരക്ഷണ ഭിത്തിയുടെ ഒരുഭാഗം ഇടിഞ്ഞുവീണു. കെട്ടിടത്തിന്റെ അടിത്തറയേക്കാള്‍ താഴ്ത്ത് സമീപത്തെ സ്വകാര്യ ഭൂമിയില്‍ നിന്നും മണ്ണ് നീക്കം ചെയ്തതാണ് സംരക്ഷണ ഭിത്തി ഇടിയാന്‍ ഇടയാക്കിയത്. ചുറ്റുമതില്‍ കെട്ടിയിട്ടുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ താത്ക്കാലികമായി കമ്പുകള്‍ ഉപയോഗിച്ച് താങ്ങ് കൊടുത്താണ് മതില് നിലനിര്‍ത്തിയിട്ടുള്ളത്. സംരക്ഷണ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നാല്‍ കെട്ടിടവും ഇടിഞ്ഞുവീഴാന്‍ സാദ്ധ്യതയുണ്ട്. കെട്ടിടം ഇരുത്തിയതിനാല്‍ ഭിത്തികളില്‍ വിള്ളല്‍ വീണിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയയിലാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മഴ ശക്തി പ്രാപിച്ചാല്‍ കെട്ടിടത്തിന് കൂടുതല്‍ നാശനഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ വാദം.
ഉയരത്തില്‍ സ്ഥിതിചെയ്യുന്ന സ്കൂളിനും ചുറ്റുമതിലിനും സംരക്ഷണ ഭിത്തിക്കും ദോഷകരമായവിധം സ്വകാര്യവ്യക്തി യാതൊരു അനുമതിയും വാങ്ങാതെ അനധികൃതമായാണ് മണ്ണ് നീക്കം ചെയ്തത്. സ്വകാര്യഭൂമിയില്‍ നിര്‍മ്മിക്കുന്ന മതിലിനും അനുമതിയില്ലെന്നാണ് ആക്ഷേപം. നഗരസഭയുടെ അനുമതിയില്ലാതെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാര്‍ രോഷാകുലരാണ്. ചുരുങ്ങിയ സ്ഥലസൗകര്യം മാത്രമുള്ള സ്കൂള്‍കെട്ടിടം അപകടാവസ്ഥയില്‍ ആയതുമൂലം വിദ്യാര്‍ത്ഥികളെ സ്കൂള്‍ മുറ്റത്തിരുത്തിയാണ് പഠിപ്പിക്കുന്നത്. എട്ട് അധ്യാപകര്‍ ഉള്‍പ്പെടെ 12 ജീവനക്കാരാണു സ്കൂളിലുള്ളത്. ഉരുകുന്ന ചൂടില്‍ കുട്ടികളെ മുറ്റത്തിരുത്തി പഠിപ്പിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് പ്രതിഷേധമുണ്ട്. പരീക്ഷ അടുത്തുവരുന്ന സാഹചര്യത്തില്‍ ക്ലാസ്സെടുക്കാന്‍ കഴിയാതെ വന്നാല്‍ പഠനത്തെ ഇത് കാര്യമായി ബാധിക്കും. പ്രിന്‍സിപ്പല്‍ മുനിസിപ്പാലിറ്റിയില്‍ പരാതി നല്കി. മുനിസിപ്പാലിറ്റി അധികൃതര്‍ പണികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കിയെങ്കിലും പണി തുടര്‍ന്നതായി ആക്ഷേപമുണ്ട്. അനധികൃത നിര്‍മ്മാണംമൂലം സ്കൂള്‍ കെട്ടിടത്തിന് നാശനഷ്ടം ഉണ്ടാക്കിയതില്‍ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം എം.ബി. രാജഗോപാല്‍ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: