ഒരു രാഷ്ട്രീയക്കാരന് നേടാന്‍ കഴിയാവുന്ന സര്‍വമേഖലയേയും കീഴടക്കിയ നേതാവാണ് ഇ.അഹമ്മദ്. രാഷ്ട്രീയമായ വിയോജിപ്പുള്ളവരുടെ പോലും ആദരവും ബഹുമാനവും സ്വീകരിക്കാനും തിരിച്ചുനല്‍കാനും അദ്ദേഹത്തിന് സാധിച്ചു. കണ്ണൂര്‍ നഗരസഭാംഗവും ചെയര്‍മാനുമായി ജനാധിപത്യസംവിധാനത്തില്‍ കാലുറപ്പിച്ച ഇ.അഹമ്മദ് എംഎല്‍എ, സംസ്ഥാനമന്ത്രി, പാര്‍ലമെന്റംഗം, കേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം.
ഐക്യരാഷ്ട്രസഭയില്‍ പത്തുതവണ പ്രതിനിധീകരിച്ച അഹമ്മദ് ഭാരതത്തിന്റെ നിലപാടുകളെ ശക്തിയുക്തം അവതരിപ്പിച്ചു. പ്രധാനമന്ത്രിയായിരിക്കെ അടല്‍ബിഹാരി വാജ്പേയിയാണ് അഹമ്മദിന് കൂടുതല്‍ അവസരം നല്‍കിയത്. അറബ് രാജ്യങ്ങളുമായി ഭാരതത്തിന് നല്ല ബന്ധം സ്ഥാപിക്കാനും അദ്ദേഹം പ്രയത്നിച്ചു.
മുസ്ലീംവര്ഗീയ രാഷ്ട്രീയത്തിന്റെ നേതാവെന്ന നിലയില്‍ ഏറെ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. അതില്‍ ഒന്നാമത്തേത് മാറാട് സംഭവത്തെ തുടര്‍ന്നാണ്. മാറാട് എട്ടുപേരെ ഏകപക്ഷീയമായി വെട്ടിക്കൊന്ന സംഭവത്തെ തുടര്‍ന്ന് ജില്ലാ ഭരണകൂടം പൂട്ടിസീല്‍ ചെയ്ത പള്ളിയുടെ പൂട്ട് പൊളിച്ച് അനുയായികളോടൊപ്പം അകത്ത് കയറിയതാണത്. ചോരപുരണ്ട ആയുധങ്ങള്‍ മാറ്റാനും തറകഴുകി തെളിവുകള്‍ നശിപ്പിക്കാനും ഇ.അഹമ്മദ് നേതൃത്വം നല്‍കിയത് ഏറെ വേദനയുണ്ടാക്കിയതാണ്. മന്ത്രിയായിരിക്കെ കരിമ്പട്ടികയില്‍പ്പെട്ട രണ്ട് കുവൈറ്റികളെ ഔദ്യോഗികമായി സ്വീകരിച്ച് കേരളമാകെ സന്ദര്‍ശനത്തിന് സൗകര്യമൊരുക്കി എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നിരുന്നാലും മതമോ രാഷ്ട്രീയമോ നോക്കാതെ നിയമസഭയിലും മറ്റും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ പ്രശംസനീയമാണ്. അതിലൊന്നാണ് ശ്രീവരാഹത്തെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ മാര്‍ക്സിസ്റ്റുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അദ്ദേഹം നിയമസഭയിലെത്തിച്ചത്.
പട്ടാപ്പകലാണ് ഹരി എന്ന പ്രവര്‍ത്തകനെ മാര്‍ക്സിസ്റ്റുകാര്‍ കൊന്നത്. ഈ പ്രശ്നം വളരെ ഗൗരവപൂര്‍വ്വം സഭയില്‍ അഹമ്മദ് അവതരിപ്പിച്ചപ്പോള്‍ ‘ആര്‍എസ്എസുകാരനെ താങ്ങിക്കോ’ എന്നായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന നായനാരുടെ പ്രതികരണം. ബിജെപി നേതാവ് കെ.ജി.മാരാര്‍ അന്തരിച്ചപ്പോള്‍ അഹമ്മദ് നല്കിയ കുറിപ്പില്‍ രേഖപ്പെടുത്തിയത് ഇങ്ങിനെയാണ് ”ബാബറി മസ്ജിദിന്റെ പേരില്‍ കേരളത്തില്‍ സാമുദായിക സംഘര്‍ഷം നിലനിന്നിരുന്ന കാലത്ത് മാരാരെ തീവണ്ടിയില്‍ കണ്ട സന്ദര്‍ഭം ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയാത്തതാണ്.
തിരുവനന്തപുരത്ത് നടന്ന വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ആ പ്രദേശം സന്ദര്‍ശിച്ചശേഷം, മലബാര്‍ എക്സ്പ്രസില്‍ മടങ്ങുകയായിരുന്നു ഞാന്‍. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ രാവിലെ ട്രെയിന്‍ എത്തി പത്രങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയപ്പോള്‍ തൊട്ടടുത്ത കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്തിരുന്ന മാരാര്‍ എന്റെ അടുത്തുവന്നു. ഞങ്ങളുടെ സംസാരം തിരുവനന്തപുരത്ത് നടന്ന വര്ഗീയകലാപത്തെക്കുറിച്ചു തന്നെയായിരുന്നു. മുസ്ലീങ്ങള്‍ക്കിടയില്‍ തീവ്രവാദം പ്രചരിപ്പിച്ചിരുന്ന ശക്തികളെക്കുറിച്ചുള്ള മുസ്ലീം ലീഗിന്റെ പ്രസ്താവനകള്‍ താന്‍ സ്വാഗതം ചെയ്യുന്നതായി മാരാര്‍ വെട്ടിത്തുറന്നുപറഞ്ഞു. അന്നത്തെ ഐഎസ്എസ് നേതാവ് അബ്ദുള്‍ നാസറിനെ കാണാന്‍ ആശുപത്രിയില്‍ പോയ കാര്യം ഇതിനിടയില്‍ മാരാര്‍ പറഞ്ഞു. അത് എനിക്ക് പുതിയ ഒരറിവ് തന്നെയായിരുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടന്ന അയാളെ കാണാന്‍ കെ.ജി.മാരാര്‍ പോവുക! അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ അങ്ങനെ ചിന്തിക്കുവാന്‍ കഴിയുമായിരുന്നില്ല. (ആര്‍എസ്എസാണ് സ്ഫോടനത്തിനുത്തരവാദി എന്നായിരുന്നു ഐഎസ്എസുകാരുടെ ആരോപണം).
ഉടന്‍ തന്നെ ഞാന്‍ ചോദിച്ചു: ”അബ്ദുള്‍ നാസറിനെ സന്ദര്‍ശിച്ചതില്‍ എന്തെങ്കിലും ഉദ്ദേശമുണ്ടായിരുന്നോ?” ”നിശ്ചയമായും” എന്നായിരുന്നു മാരാരുടെ മറുപടി. ചോദ്യഭാവത്തിലിരിക്കുന്ന എന്നെ നോക്കി മാരാര്‍ തുടര്‍ന്നു: ”അയാളുടെ പോക്കിനോട് ഞങ്ങള്‍ക്ക് ശക്തമായ എതിരഭിപ്രായവും പ്രതിഷേധവുമാണുള്ളത്. പക്ഷേ അദ്ദേഹത്തെ ആക്രമിച്ചതാണെങ്കില്‍ അത് ആരാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള അക്രമം ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാവില്ല. ഇങ്ങനെയുള്ള അക്രമം തുടങ്ങിയാല്‍ അത് എവിടെച്ചെന്നവസാനിക്കും എന്ന ഭയം ഞങ്ങള്‍ക്കുമുണ്ട്. മരാരുടെ ഹൃദയം തുറന്നുള്ള ഈ വാക്കുകളില്‍ എനിക്കേറെ മതിപ്പുതോന്നി. ”അഹമ്മദിന് എന്നോടും എനിക്ക് അഹമ്മദിനോടും ആശയപരമായി അഭിപ്രായവ്യത്യാസമുണ്ട്.
നിങ്ങളോ നിങ്ങളുടെ പാര്‍ട്ടിയോ സായുധസമരത്തിന് നില്‍ക്കുന്നവരല്ല. ഞങ്ങളുടെ നിലപാടും മറിച്ചല്ല. അക്രമം തുടങ്ങിയാല്‍ അത് തീരുകയുമില്ല. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ആയുധമേന്തിയാല്‍ അത് താഴെവയ്ക്കാന്‍ ബുദ്ധിമുട്ടാകും. ഇക്കാര്യം മനസ്സില്‍ വച്ചുകൊണ്ടാണ് ഞാന്‍ അയാളെ കാണാന്‍ പോയത്.”
കെ ജി മാരാരെക്കുറിച്ചുള്ള അഭിപ്രായം അഹമ്മദ് സാഹിബ് പലകുറി ഈ ലേഖകനോട് ആവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലുപരി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും അത് ഏത് തിരക്കിനിടയിലും പ്രകടിപ്പിക്കാനും മടിയില്ലാത്തതല്ലോ മനുഷ്യനും ജനനേതാവുമായിരുന്നു ഈ അഹമ്മദ് എന്ന് നിസ്സംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: