കണ്ണൂരില്‍ ജനിച്ച് കണ്ണൂരില്‍ രാഷ്ട്രീയ അങ്കംകുറിച്ച് വിവിധതലങ്ങളില്‍ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട് കേന്ദ്രത്തിലും സംസ്ഥാനത്തും മന്ത്രിപദവികള്‍ വഹിച്ച് ദേശീയതലത്തില്‍ തന്നെ ശ്രദ്ധ നേടിയ ഇ.അഹമ്മദിന് എല്ലാ കാലത്തും കണ്ണൂരുമായി വളരെ വലിയ ആത്മബന്ധമാണുണ്ടായിരുന്നത്.
കണ്ണൂരുകാര്‍ക്ക് അദ്ദേഹം അഹമ്മദ് സാഹിബായിരുന്നു. തന്റെ കര്‍മ്മമണ്ഡലം മലപ്പുറമായിരുന്നപ്പോഴും ജന്മനാടായ കണ്ണൂരിനെ ഇ.അഹമ്മദ് ഏറെ സ്നേഹിച്ചിരുന്നു. പാണക്കാട് കുടുംബവുമായുളള അടുത്ത ബന്ധം അദ്ദേഹത്തിന്റെ പടിപിടയായുളള ഉയര്‍ച്ചയ്ക്ക് താങ്ങും തണലുമായപ്പോള്‍ ചെറുപ്പകാലത്ത് കണ്ണൂരില്‍ നിന്നും ലഭിച്ച സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പരിചയമാണ് പൊതുരംഗത്തെ മുന്നോട്ടുളള പ്രയാണത്തിന് വഴിയൊരുക്കിയത്. കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായ വ്യക്തിബന്ധത്തിനുടമയായിരുന്നു അദ്ദേഹം.
എംഎസ്എഫിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പദം മുതല്‍ മുസ്ലീംലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട് പദം വരെ അലങ്കരിച്ചപ്പോഴും തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കണ്ണൂരുകാര്‍ക്ക് പ്രത്യേക പരിഗണന നല്കുകയുണ്ടായി. രാഷ്ട്രീയ പ്രവര്‍ത്തനരംഗത്തെത്തിയ ഘട്ടം മുതല്‍ കണ്ണൂരിലെ സാമൂഹ്യ മണ്ഡലങ്ങളില്‍ ഇടപെടലുകള്‍ നടത്തിയ അദ്ദേഹം തന്റെ പ്രവര്‍ത്തനമേഖല കണ്ണൂരിന് പുറത്തേക്ക് മാറ്റിയപ്പോഴും കണ്ണൂരിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു. മാസത്തിലൊരു തവണയെങ്കിലും കണ്ണൂരിലെത്താറുളള അദ്ദേഹം കണ്ണൂരിലെ സംഭവ വികാസങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുണ്ടായിരുന്നു. കണ്ണൂരില്‍ സിപിഎം നടത്തുന്ന കൊലപാതക -അക്രമ രാഷ്ട്രീയത്തിനെതിരായ അഭിപ്രായം എല്ലാകാലത്തും വിളിച്ചുപറയുമായിരുന്നു.
ജന്മനാടായ കണ്ണൂരില്‍ വരുമ്പോള്‍ കണ്ണൂര്‍ നഗരത്തിലെ താണയിലെ തന്റെ സിത്താരയെന്ന വീട്ടില്‍ വലുപ്പച്ചെറുപ്പമില്ലാതെ തന്റെ ബന്ധുക്കളും മുസ്ലീലീഗിന്റെ പ്രവര്‍ത്തകരും നേതാക്കളും എത്തുമായിരുന്നു. ഏറ്റവും ഒടുവില്‍ കണ്ണൂരിലെത്തിയത് തന്റെ മൂത്ത സഹോദരിയുടെ മരണ വിവരമറിഞ്ഞപ്പോഴായിരുന്നു. ജീവിതത്തില്‍ എളിമയും ലാളിത്യവും കൈമുതലായുളള അദ്ദേഹത്തിന് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും വര്‍ദ്ധിച്ച സ്വീകാര്യത ലഭിച്ചിരുന്നു.
മുസ്ലീംലീഗെന്ന കേരളത്തില്‍ മാത്രം ഒതുങ്ങിനിന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന നിലയില്‍ അന്താരാഷ്ട്രതലത്തിലുള്‍പ്പെടെ തന്റെ പ്രവര്‍ത്തനത്തിലൂടെ എത്തിച്ച അദ്ദേഹത്തിന് കണ്ണൂരിലും രാജ്യത്തും വിദേശങ്ങളിലുമെല്ലാം കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായ വലിയൊരു സുഹൃദ്വലയം ഉണ്ടായിരുന്നു. കെ.ജി.മാരാര്‍ ഉള്‍പ്പെടെയുളള പഴയകാല ബിജെപി നേതാക്കളുമായി ഉയര്‍ന്ന സൗഹൃദം വെച്ച് പുലര്‍ത്തിയിരുന്നു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ മറ്റ് രാഷ്ട്രീയ നേതാക്കളുമായുളള ബന്ധം സൗഹാര്‍ദ്ദപരമായിരുന്നു.
കണ്ണൂരിലെ മഅ്ദനുല്‍ ഉലൂം മദ്രസ, തലശ്ശേരി മിഷന് ഹൈസ്കൂള്‍, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂള്‍, ഗവ. ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തിരുവനന്തപുരത്തു നിന്നും നിയമ ബിരുദം നേടുകയും തലശ്ശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുകയുമുണ്ടായി. കണ്ണൂര്‍ നഗരസഭയിലെ കൗണ്‍സിലറായും 1979 മുതല്‍ നാല് വര്‍ഷക്കാലം നഗരസഭയുടെ ചെയര്‍മാനുമായിരുന്ന ഇദ്ദേഹം ജനപ്രതിനിധിയെന്ന നിലയില്‍ തന്റെ വികസന സ്വപ്നങ്ങള്‍ നടപ്പിലാക്കാന്‍ രാഷ്ട്രീയ വിത്യാസം മറന്ന് പ്രവര്‍ത്തിക്കുകയുണ്ടായി.
1967-ല്‍ 29-ാം വയസ്സില്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടതൊടെയാണ് പാര്‍ലിമെന്ററി രംഗത്തേക്ക് കടന്നു വരുന്നത്. കണ്ണൂര്‍ ദീനുല്‍ ഇസ്ലാം സഭയുടെ അധ്യക്ഷന്‍, പരിയാരം മെഡിക്കല്‍ കോളജ് ഡയരക്ടര്‍ തുടങ്ങിയ ഒട്ടേറെ സംഘടനകളുടെയും സ്ഥാപനങ്ങളുടേയും ഭാരവാഹിയായി പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ നേതൃ പാടവം തെളിയിക്കുകയുണ്ടായി. മലപ്പുറത്തു നിന്നും മത്സരിച്ച് നിരവധി തവണ പാര്ലിമെന്റിലെത്തിയപ്പോഴും ജന്മനാടായ കണ്ണൂരുകാരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ എല്ലാ സഹായവും എംപിയെന്ന നിലയില്‍ കണ്ണൂരിന് നല്കുകുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: