കോഴിക്കോട്: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട്ട് റോഡ് ഉപരോധിച്ചു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്‍വശത്തെ റോഡാണ് യുവമോര്‍ച്ച കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്.
ഉപരോധം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. പോലീസിനെ ഉപയോഗിച്ചു യുവമോര്‍ച്ചയുടെ സമരം അടിച്ചമര്‍ത്താം എന്നുള്ളത് പിണറായിയുടെ വ്യാമോഹം മാത്രമാണെന്നും ലോ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനം ലക്ഷ്മി നായര്‍ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് പ്രബീഷ് മാറാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണന്, ജില്ലാ ട്രഷറര്‍ ടി. നിവേദ്, ജില്ലാ ജനറല്‍ സെക്രട്ടറി ഹരീഷ് എന്നിവര്‍ സംസാരിച്ചു. കമ്മീഷണര്‍ ഓഫീസിനു മുന്പില് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. സംസ്ഥാന സമിതി അംഗങ്ങളായ സുധീര്‍ കുന്ദമംഗലം, ടി. റിനീഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ. രാകേഷ്, ബബീഷ് ഉണ്ണികുളം, സിനൂപ് രാജ്, ജില്ലാ സെക്രട്ടറിമാരായ ഇ. സാലു, അനൂപ് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃതം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: