കൊച്ചി: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ രണ്ട് ചതുര്‍ദ്ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇതാദ്യമായി മൂന്ന് മലയാളി താരങ്ങള്‍ ടീമില്‍ ഇടംപിടിച്ചു. റോഹന്‍ എസ്. കുന്നുമ്മല്‍, ഡാരില്‍ എസ്. ഫെരാരിയോ, സിജോമോന്‍ ജോസഫ് എന്നിവരാണ് ടീമിലെത്തിയ മലയാളി താരങ്ങള്‍. ജോണ്ടി സിദ്ദുവാണ് ടീം നായകന്.
റോഹന്‍ കുന്നുമ്മേല്‍ ഓപ്പണിംഗ് ബാറ്റ്സ്മാനും ഡാരില്‍ എസ്. ഫെരാരിയോ ഓള്‍റൗണ്ടറുമാണ്. ഇടം കൈയ്യന്‍ സ്പിന്നറായ സിജോമോന്‍ ജോസഫ് നിലവിലെ അണ്ടര്‍ 19 കേരള ക്യാപ്റ്റനാണ്.
നേരത്തെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലും കോഴിക്കോട്ടുകാരനായ രോഹന് കുന്നുമ്മല്‍ ഇടം പിടിച്ചിരുന്നു. ഒരു സന്നാഹ മത്സരത്തില്‍ കളിക്കുകയും ചെയ്തു. എന്നാല്‍ ഏകദിനത്തിന് തൊട്ടുമുമ്പ് രോഹനെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍-19 ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയുള്ളവരെ മാത്രം ടീമിലുള്‍പ്പെടുത്തിയാല്‍ മതിയെന്ന തീരുമാനമാണ് രോഹന് തിരിച്ചടിയായത്.
അടുത്ത വര്‍ഷത്തെ ലോകകപ്പ് ആകുമ്പോഴേക്കും രോഹന് 19 വയസ്സിന് കൂടുതലാവും. അണ്ടര്‍-19 ടൂര്‍ണമെന്റില്‍ കേരളത്തിനായും ദക്ഷിണമേഖലയ്ക്കായും നടത്തിയ മികച്ച പ്രകടനമാണ് വലങ്കയ്യന്‍ ബാറ്റ്സ്മാനായ രോഹന് ടീമിലിടം നല്‍കിയത്. കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ദല്‍ഹിക്കെതിരെ നേടിയ 253 റണ്‍സാണ് രോഹനെ ദേശീയശ്രദ്ധയിലെത്തിച്ചത്.
നേരത്തെ അണ്ടര്‍-19 യൂത്ത് ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുള്ള ഡാരില്‍ ഫെരാരിയോ ചാലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. ചാലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിന് വേണ്ടിയും വിനു മങ്കാദ് ട്രോഫിയില്‍ കേരള അണ്ടര്‍-19 ടീമിന് വേണ്ടിയും പുറത്തെടുത്ത പ്രകടനമാണ് ഡാരിലിനെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.
കുച്ച് ബിഹാര്‍ ട്രോഫിയില്‍ നടത്തിയ മിന്നുന്ന പ്രകടനമാണ് കേരള അണ്ടര്‍-19 ടീമിന്റെ ക്യാപ്റ്റനായ സിജോമോന്‍ ജോസഫിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. റെയില്‍വേസ് അണ്ടര്‍-19 ടീമിനെതിരെ ഏഴു വിക്കറ്റ് വീഴ്ത്തിയ സിജോമോന്‍ മഹാരാഷ്ട്രക്കെതിരെ ആറു വിക്കറ്റും നേടിയിരുന്നു.
നാഗ്പൂരിലാണ് രണ്ടു മത്സരങ്ങളും നടക്കുന്നത്. ഫെബ്രുവരി 13 മുതല്‍ 16 വരെ ആദ്യ മത്സരവും 21 മുതല്‍ 24 വരെ രണ്ടാം മത്സരവും നടക്കും.
ടീം: അഭിഷേക് ഗോസ്വാമി, റോഹന്‍ എസ്. കുന്നുമ്മല്‍, സൗരഭ് സിങ്, രവി ഇന്ദര്‍ താക്കൂര്‍, ഉത്കര്‍ഷ് സിങ്, ജോണ്ടി സിദ്ദു (ക്യാപ്റ്റന്‍), ഡാരില്‍ ഫെറാറിയോ, സിദ്ധാര്‍ത്ഥ് അക്രെ, ലോകേശ്വര്‍, മയാങ്ക് മാര്കാന്ഡെ, സിജോമോന്‍ ജോസഫ്, ഹര്‍ഷ് ത്യാഗി, റിഷഭ് ഭഗത്, കനിഷ്ക് സേത്ത്, വിനീത് പന്‍വാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: