തിരുവനന്തപുരം: പരിസ്ഥിതിക്കും സേവനത്തിനും പ്രാധാന്യമേകി ഹിന്ദു ആധ്യാത്മിക-സേവനമേളയ്ക്ക് ഇന്ന് അനന്തപുരിയില്‍ തുടക്കമാകും. ഹിന്ദുസംഘടനകളുടെ സേവനപ്രവര്ത്തനചരിത്രം പൊതുസമൂഹത്തെ അറിയിക്കാനോ പ്രചാരം നല്‍കാനോ ഉള്ള പൊതുവേദിയുടെ അഭാവം നികത്താനാണ് മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.
പാരമ്പര്യം കൈവിടാതെ ഭാരതീയമൂല്യങ്ങളും സംസ്കാരവും ആധുനികജീവിതത്തിലേക്ക് പകര്‍ത്താനുതകുന്ന വിധത്തിലാണ് മേള ഒരുക്കിയിരിക്കുന്നത്. പൂജപ്പുര മൈതാനിയില്‍ നടക്കുന്ന ഫെയര്‍ അങ്ങേയറ്റം പരിസ്ഥിതി സൗഹൃദമാക്കാന്‍ സൂക്ഷ്മ ശ്രദ്ധചെലുത്തി നേച്ചേര്‍സ് ഗ്രീന്‍ ഗാര്ഡിയന് ഫൗണ്ടേഷന് രംഗത്തുണ്ട്.
ഇന്നു വൈകിട്ട് സരസ്വതി മണ്ഡപത്തില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ വര്‍ക്കല ശിവഗിരിമഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ അനാദുര് വൈശാലി നഗറിലെ ധമ്മധര്ഹനഭൂമിയുടെ സ്വാമി ഭാണ്ഡേ വരജ്യോതി, കര്‍ണാടക ക്ഷേത്രധര്മസ്ഥല ധര്‍മാധികാരി ഡോ. ധര്‍മസ്ഥല വീരേന്ദ്ര ഹെഗ്ഡെ, ബിദറിലെ ഗുരുദ്വാര നാനാക് സിറ സാഹേബ് ക്ഷേത്രത്തിലെ ജ്ഞാനി ധര്ബാര്സിംഗ് എന്നിവര്‍ പങ്കെടുക്കും. ഹിന്ദു ആധ്യാത്മിക-സേവന ഫൗണ്ടേഷന് ട്രസ്റ്റി എസ്. ഗുരുമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തും.
3, 4, 5 തീയതികളിലാണ് മേള നടക്കുന്നത്. നാളെ രാവിലെ ആചാര്യവന്ദനത്തില്‍ 100 മലയാളം അധ്യാപകരെ പാദപൂജ ചെയ്ത് ആദരിക്കും. തുടര്‍ന്ന് നൂറ് അച്ഛനമ്മമാരെ ആദരിക്കുന്ന മാതൃപിതൃ വന്ദനവും നടക്കും. ഇതോടൊപ്പം സ്ത്രീശാക്തീകരണത്തിന്റെ മഹത്ത്വം വിളിച്ചോതി കന്യാവന്ദനവും സുഹാസിനിവന്ദനവും വേറിട്ട സന്ദേശം പകരുന്നവയാണ്. ഉച്ചയ്ക്ക് ഒന്നിന് സോപാനസംഗീതമത്സരം, ഭജനമത്സരം എന്നിവ പ്രധാനവേദിയില്‍ അരങ്ങേറും.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് യഥാക്രമം 5,000, 3,000, 2,000 രൂപവീതം സമ്മാനം നല്‍കും. തുടര്‍ന്ന് ഹൈസ്കൂള്‍, കോളേജ് വിദ്യാര്‍ഥിനികളുടെ സംഘനൃത്തമത്സരം. 25 വയസ്സിന് താഴെയും മുകളിലും ഉള്ള വനിതകളുടെ തിരുവാതിര മത്സരവും അരങ്ങേറും. യഥാക്രമം 10,000, 7,500, 5,000 രൂപവീതമാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് നല്കുന്ന സമ്മാനത്തുക.
പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളില്‍ പ്രത്യേകസെമിനാറുകള് മേളയില്‍ നടക്കും. അതത് മേഖലകളിലെ വിദഗ്ധര്‍ സംസാരിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് മേള. പ്രവേശനം സൗജന്യം. മാതാ അമൃതാനന്ദമയീ മഠം, ആര്‍ട്ട് ഓഫ് ലിവിംഗ്, രാജസ്ഥാനിലെ ഇന്റര്‍നാഷണല്‍ ഗായത്രിപരിവാര്‍, കോഴിക്കോട് കശ്യപാശ്രമം, കര്‍ണാടകയിലെ സംബോധ് ഫൗണ്ടേഷന്, ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, കന്യാകുമാരി വിവേകാനന്ദകേന്ദ്രം,
തിരുവണ്ണാമല യൂണിവേഴ്സല്‍ ക്രിയ ഫൗണ്ടേഷന്, സായിഗ്രാമം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അമ്പാടി ഗോശാല, വിവിധ പുസ്തകശാലകള്‍ തുടങ്ങിയവരുടെ സ്റ്റാളുകള്‍ മേളയിലുണ്ട്.
ജസ്റ്റിസ് കെ.ടി. തോമസ്, സുരേഷ്ഗോപി എംപി, ഡോ. ജി. മാധവന്‍നായര്‍, ടി.പി. ശ്രീനിവാസന് എന്നിവര്‍ രക്ഷാധികാരികളും രാജീവ് ചന്ദ്രശേഖര്‍ എംപി, എസ്. പ്രിയദര്ശന് എന്നിവര്‍ ചെയര്മാന്മാരുമായ സമിതിയാണ് ഹിന്ദു ആധ്യാത്മിക-സേവനമേളയുടെ പ്രവര്‍ത്തനം ഏകോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: