കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കെട്ടിടം തകര്‍ന്ന് ഏഴു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജാജ്മുവ മേഖലയില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മൊഹ്താബ് അസ്ലമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. സ്ത്രീകളും കുട്ടികളുമടക്കം 30 പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കുടുങ്ങിക്കിടക്കുന്നവരില്‍ അധികവും ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്ത നിവാരണസേനയും പോലീസും അഗ്നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെയാണ് നിര്‍മാണ പ്രവര്‍ത്തനം നടന്നതെന്നും രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സമയമെടുക്കുമെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ബഹുനില കെട്ടിടത്തിന്റെ ആറാം നിലയില്‍ പണി നടക്കുമ്പോഴാണ് സംഭവമെന്ന് പോലീസ് വ്യക്തമാക്കി. കെട്ടിടം തകരാനിടയാക്കിയ കാരണം വ്യക്തമല്ല. അതേസമയം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മോശം സാധനസാമഗ്രികള്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ മൂന്നു വയസുള്ള ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് കെട്ടിടത്തിന്റെ കരാറുകാരനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: