ബെംഗളൂരു: മനുഷ്യരിലെ നന്മ നഷ്ടപ്പെടുന്നതു സംബന്ധിച്ച് തെരുവില്‍ നിന്ന് വീണ്ടുമൊരു വേദന നിറഞ്ഞ വാര്‍ത്ത. അപകടത്തില്‍ പെട്ട് വഴിയില്‍ കിടന്ന പതിനെട്ടുകാരന് ജീവന് യാചിച്ചു. കണ്ടവര്‍ കണ്ടവര്‍ വഴിമാറി, ചിലര്‍ ലൈവായി ഫോട്ടോയെടുത്തു. ഒടുവില്‍ ഏറെ നേരം വഴിയില്‍ ചോരവാര്‍ന്ന് കിടന്ന അവന് തുണയായെത്തി മരണം.
കഴിഞ്ഞ രാവിലെ കര്‍ണ്ണാടകത്തിലെ ഹൂബള്ളിക്കടുത്ത് കോപ്പാലിലാണ് ദുരന്തം. അന്‍വര്‍ അലി എന്ന പതിനെട്ടുകാരനാണ് സഹജീവികളുടെ കാരുണ്യമില്ലായ്മയയില് ജീവന് ബലിയര്‍പ്പിച്ചത്.
ടൈല്‍സ് കടയിലെ ജീവനക്കാരനായ അന്‍വര്‍ രാവിലെ എട്ടരയോടെ സൈക്കിളില്‍ പോകവെ അമിത വേഗതയില്‍ എത്തിയ കെഎസ്ആര്‍ടിസി( കര്‍ണ്ണാടക) ബസ് ഇടിച്ചുവീഴ്ത്തി ശരീരത്തിലൂടെ കയറുകയായിരുന്നു.
ചോര വാര്‍ന്ന് കിടക്കുമ്പോള്‍ അവന് രക്ഷക്കായി വഴിപോക്കരോട് കേണു. ആശുപത്രി ഒരു വിളിപ്പാടകലെയായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. അന്‍വര്‍ വേദനയില്‍ പുളയുന്നത് അവര്‍ നോക്കി നിന്നു. ചിലര്‍ സെല്‍ ഫോണില്‍ വീഡിയോയെടുത്തു. ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയ്യാറായില്ല. ആശുപത്രിയില്‍ എത്തിച്ചാല്‍ കേസും പൊല്ലാപ്പും ഉണ്ടാവില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവും അവന് തുണയായില്ല.
ചിലര്‍ വെള്ളം നല്കി അല്പം ദയ കാട്ടി. ആരോ 108 ആംബുലന്സിലറിയച്ചു, പോലീസിലും . അവരെത്തിയത് അരമണിക്കൂര്‍ കഴിഞ്ഞ്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുടയെല്ല് പൊട്ടിത്തകര്‍ന്ന് ചോര മുഴുവന്‍ ഒഴുകിപ്പോയ അവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഉച്ചയ്ക്ക് രണ്ടു മണിയോടെ മരണത്തിന് കീഴടങ്ങി. നേരത്തെ ആരെങ്കിലും ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ചോര വാര്‍ന്ന് ഒരു കുടുംബത്തിന്റെ മുഴുവന്‍ ആശ്രയമായിരുന്ന അവന് മരിക്കുമായിരുന്നില്ല. നാലു വര്‍ഷം മുന്‍പ് ഉപ്പ മരിച്ചു. ഉമ്മയും രണ്ട് ഇളയ സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉള്ളത്.
ജനം ചുറ്റും കൂടി നിന്ന് ഫോട്ടോയെടുക്കുന്നതു കണ്ട് ഞാന്‍ പകച്ചുപോയി, അവന് വെള്ളം നല്കി, 108 ആംബുലന്‍സില്‍ വിളിച്ച ശ്രീധര്‍ പറഞ്ഞു. ആശുപത്രിയിലാക്കാന്‍ ഒരു ഓട്ടോ ഡ്രൈവറുടെ സഹായം തേടി. അയാളും എന്നെ സഹായിച്ചില്ല.ഡിഗ്രി വിദ്യാര്‍ഥിയായ ശ്രീധര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: