കൊച്ചി: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്, ടി.വി. രാജേഷ് എംഎല്‍എ തുടങ്ങിയവര്‍ പ്രതികളായ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിന്റെ തുടരന്വേഷണം സിബിഐയ്ക്കു വിട്ടതിനെതിരെ ജയരാജനും രാജേഷും നല്കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന് ബെഞ്ച് അന്വേഷണത്തിന് അനുമതി നല്‍കിയത്. സിബിഐ അന്വേഷണത്തിന് ഡിവിഷന് ബെഞ്ച് അനുവദിച്ച സ്റ്റേയും അപ്പീല്‍ തള്ളിയതോടെ നീങ്ങി.
2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ജയരാജനും രാജേഷും സഞ്ചരിച്ചിരുന്ന കാറിനു നേരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിലുള്ള പക പോക്കാനായി സിപിഎം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്തിമ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ നല്‍കിയെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നും പി. ജയരാജന്, ടി.വി. രാജേഷ് എന്നിവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയില്ലെന്നും ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ അമ്മ പി.സി. ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് 2016 ഫെബ്രുവരി എട്ടിനാണ് സിംഗിള്‍ബെഞ്ച് കേസിന്റെ തുടരന്വേഷണം സിബിഐയ്ക്കു വിട്ടത്. എന്നാല്‍ ഷുക്കൂറിന്റെ അമ്മയുടെ ദു:ഖം വിലയിരുത്തി സിംഗിള്‍ ബെഞ്ച് ഹര്‍ജിയെ വൈകാരികമായി സമീപിച്ചെന്നും അധികാര പരിധി കടന്നുള്ള ഉത്തരവാണ് നല്‍കിയതെന്നും ആരോപിച്ച് ജയരാജനും രാജേഷു മടക്കമുള്ളവര്‍ അപ്പീല്‍ നല്കി.
സിംഗിള്‍ ബെഞ്ച് ഹര്‍ജിയെ വൈകാരികമായി സമീപിച്ചെന്ന ഇവരുടെ വാദം ഡിവിഷന് ബെഞ്ച് തള്ളി. മകനെ നഷ്ടപ്പെട്ട അമ്മയുടെ മനോവ്യഥയും കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ആളുകള്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഒരു സംഭവത്തില്‍ പ്രതിയാവുന്ന വ്യക്തി മറ്റൊരു സംഭവത്തില്‍ ഇരയാകുന്നു. ഇത്തരത്തിലുള്ള സാമൂഹ്യ പീഡനങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകരുതെന്ന നീതി പീഠത്തിന്റെ ആശങ്കയാണ് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍. ഇത്തരം പരാമര്‍ശങ്ങള്‍ സിബിഐ അന്വേഷണത്തെ ബാധിക്കില്ലെന്ന് ഉറപ്പുണ്ടെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
കേസ് സിബിഐ അന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ജയരാജനും രാജേഷും നല്കിയ ഹര്‍ജി തളളിയ കോടതി സിബിഐ കേസന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നു കൂടി അഭിപ്രായപ്പെട്ടതോടെ സിപിഎമ്മിന് കനത്ത പ്രഹരമാണ് ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയപ്രേരിതമായി യുഡിഎഫ് സര്‍ക്കാര്‍ തങ്ങളെ കേസില്‍ പ്രതി ചേര്‍ക്കുകയും അതേ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടുകയുമായിരുന്നുവെന്നായിരുന്നു സിപിഎം നേതാക്കളുടെ വാദം.
ഷുക്കൂറിന്റെ അമ്മയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് കേസില്‍ നിലപാട് ആരാഞ്ഞപ്പോള്‍ കേസ് സിബിഐക്ക് വിട്ടതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിപിഎം നേതാക്കളുടെ ഹര്‍ജി തളളുകയും ഷുക്കൂറിന്റെ അമ്മയുടെ വാദം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേതാക്കള്‍ ഇരുവരും ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണം സ്റ്റേ ചെയ്തിരുന്നു. ഡിവിഷന് ബെഞ്ചില്‍ വാദം പൂര്‍ത്തിയായി എട്ടുമാസത്തിനു ശേഷമാണ് ഇന്നലെ വിധി ഉണ്ടായത്. സംസ്ഥാന സര്‍ക്കാരാണ് ഇതുവരെ ഷുക്കൂറിന്റെ ഉമ്മയ്ക്ക് വേണ്ടി വാദിച്ചിരുന്നത്. കേസില്‍ സൂപ്രീംകോടതിയെ സമീപിക്കാന്‍ സിപിഎം നേതൃത്വം നീക്കങ്ങള്‍ ആരംഭിച്ചതായി സൂചനയുണ്ട്.
2012 ഫെബ്രുവരി 20 നായിരുന്നു സിപിഎം സംഘം എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന ഷുക്കൂറിനെ കൊലപ്പെടുത്തിയത്. കണ്ണപുരം കീഴറയിലെ വളളുവന് കടവിനടുത്തുവെച്ച് രണ്ടര മണിക്കൂറോളം ബന്ദിയാക്കിവെച്ച ശേഷം പാര്‍ട്ടി കോടതിയുടെ വിചാരണയ്ക്ക് ശേഷമായിരുന്നു ഷുക്കൂറിനെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് തൊട്ട് മുമ്പ് അരിയില്‍ പ്രദേശത്ത് ലീഗുകാര്‍ ജയരാജനേയും രാജേഷിനേയുംതടഞ്ഞുവെച്ചുവെന്നും ഇരുവര്‍ക്കും പരിക്കേറ്റുവെന്നും ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഷുക്കൂറിനെ കൊലപ്പെടുത്തുന്നതിന് ആശുപത്രിയില്‍ ഇരുവരും ഗൂഢാലോചന നടത്തി എന്നാണ് കേസ്. കേസില്‍ ഇരുവരും അറസ്റ്റിലാവുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു. കേസ് സിബിഐക്ക് അന്വേഷിക്കാമെന്ന ഹൈക്കോടതി ഉത്തരവോടെ സിപിഎം നേതൃത്വം വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. ന്യൂനപക്ഷ സംരക്ഷകരെന്നവകാശപ്പെടുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ ഷുക്കൂര്‍ കേസില്‍ സിബിഐ എത്തുമെന്നുറപ്പായതോടെ ഭയപ്പാടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: