കുട്ടനാട്: ചെളി നിറച്ച് റോഡ് സഞ്ചാരയോഗ്യമല്ലാതാക്കി. കോളനി നിവാസികള്‍ ദുരിതത്തില്‍. കൈനകരി പഞ്ചായത്ത് 12-ാം വാര്‍ഡ് പള്ളാത്തുരുത്തി കാട്ടില്‍ച്ചിറ കോളനി നിവാസികളാണ് പ്രധാന റോഡിലേക്ക് ഇറങ്ങാനാവാതെ ദുരിതത്തിലായിരിക്കുന്നത്.
മൂന്ന് മീറ്ററിലധികം വീതിയുണ്ടായിരുന്ന കോളനിയിലേക്കുള്ള ഏകപാത സ്വകാര്യ വ്യക്തി കയ്യേറി മതില്നിര്മ്മിച്ച് ഇടുങ്ങി ചെറുതായെങ്കിലും പമ്പയാറിനോട് ചേര്‍ന്നു നില്ക്കുന്ന ഈ റോഡില്‍ ആറ്റില്‍ നിന്ന് യന്ത്രം ഉപയോഗിച്ച് ചെളി നിറച്ചതാണ് കോളനിയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ദുരിതമായിരിക്കുന്നത്.
നിലവില്‍ ഒരു മീറ്റര്‍ പോലും വീതിയില്ലാത്ത അവസ്ഥയാണ്.
48 കുടുംബങ്ങളാണ് നിലവില്‍ കോളനിയിലുള്ളത്. ഇതില്‍ കിടപ്പ് രോഗികളും പ്രായമായവരും ഏറെയാണ്. കൂടാതെ വിദ്യാര്‍ഥികളും. ആശുപത്രി, സ്കൂള്‍, കോളജ്, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകാനുള്ള കോളനി നിവാസികളുടെ ഏക യാത്രാമാര്‍ഗ്ഗമാണ് ഈ റോഡ്. റോഡില്‍ ചെളി നിറച്ചിരിക്കുന്നതിനാല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പോലും ഇതുവഴി പോകാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കഴിഞ്ഞ ദിവസം നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ഒരാളെ ആശുപത്രിയിലെത്തിക്കാന്‍ പ്രദേശത്തുകാര്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. കൂടാതെ സൈക്കിളില്‍ വിദ്യര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകാനും കഴിയുന്നില്ല. ഒരു ദിവസം മുമ്പ് സൈക്കിളില്‍ സ്ക്കൂളിലേക്ക് പോയ വിദ്യാര്‍ഥിനി ചെളിയില്‍ തെന്നി വീണെങ്കിലും ആറ്റിലേക്ക് വീഴാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഗ്രാവല്‍, മെറ്റല്‍ എന്നിവ ഉപയോഗിച്ച് ആറ്റിറമ്പിലെ കല്‍ക്കെട്ടിന്റെ വിടവ് നികത്താമെന്നിരിക്കെയാണ് റോഡില്‍ ചെളി നിറച്ചത്. ഇത് റോഡില്ലാതാക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: