ആലപ്പുഴ: വരള്‍ച്ചയും ഓരുവെള്ളവും മൂലം പുഞ്ചക്കൃഷി നശിച്ചതുള്പ്പടെയുള്ള പ്രശ്നങ്ങളില്‍ ദുരിതത്തിലായ നെല്‍കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു കുട്ടനാട് പാടശേഖര നെല്‍കൃഷി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ 10നു കലക്ടറേറ്റ് മാര്‍ച്ചു നടത്തും. ജില്ലയെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിക്കുക, ഓരുവെള്ള ഭീഷണിയില്‍ നിന്നു പാടശേഖരങ്ങളെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുക, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കായല്‍മേഖല കേന്ദ്രീകരിച്ച് ഇലക്ട്രിക് സബ് സ്റ്റേഷന് സ്ഥാപിക്കുക, പമ്പിങ് സബ്സിഡി കുടിശിക തീര്‍ത്തു നല്‍കുക, രണ്ടുകൃഷി ചെയ്യുന്ന പാടശേഖരങ്ങള്‍ക്കു സ്ഥിരം വൈദ്യുതി കണക്ഷന് നല്‍കുക, നെല്ലിന്റെ ഹാന്‍ഡിലിങ് ചാര്‍ജ് കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
രാഷ്ട്രീയത്തിനതീതമായി ജില്ലയിലെ കര്‍ഷകരുടെ കൂട്ടായ്മയാണിതെന്നും പ്രസിഡന്റ് ടി.പി. രാജു, സെക്രട്ടറി കെ.ടി. സുഗതപ്പന്, വൈസ് പ്രസിഡന്റ് ജോസിച്ചന്‍ തോമസ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: