പന്തളം: അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ കരിങ്ങാലി പുഞ്ചയിലെ ആയിരക്കണക്കിനു ഹെക്ടര്‍ പാടശേഖരങ്ങള്‍ അധകൃതരുടെ അനാസ്ഥ കാരണം തരിശായി മാറുന്നു.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായാണ് പതിനായിരത്തിലേറെ ഹെക്ടര്‍ വിസ്തൃതിയിലുള്ള കരിങ്ങാലി പുഞ്ച വ്യാപിച്ചു കിടക്കുന്നത്. പുഞ്ചയുടെ ഭാഗമായ, പന്തളം നഗരസഭയിലെ പൂഴിക്കാട് 24, 29 ഡിവിഷനുകളില്‍പ്പെടുന്നതാണ് ചിറമുടി, കണ്ടന്‍ചാത്തന്‍, കതിരക്കോട്, ഏലകളിലെ 300 ഏക്കറോളം വരുന്ന പാടശേഖരങ്ങള്‍ ഈ വര്‍ഷവും കൃഷിയിറക്കാതെ തരിശായി ഇട്ടിരിക്കുകയാണ്. സ്വന്തമായി നിലമില്ലാത്തവര്‍ പാട്ടത്തിനെടുത്തും മുന്‍ കാലങ്ങളില്‍ കൃഷി ചെയ്തിരുന്നു. എന്നാല്‍കഴിഞ്ഞ 2 വര്‍ഷമായി കര്‍ഷകര്‍ പൂര്‍ണ്ണമായും തരികൃഷിയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്. കൃഷി ഉപജീവനമാര്‍ഗ്ഗമായി കണ്ടിരുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളകളും ഇന്ന് കൃഷിയ്ക്കിറങ്ങിയാലുണ്ടാകാവുന്ന സാമ്പത്തിക നഷ്ടം ഭയപ്പെടുന്നതാണ് ഇവരെ പിന്തിരിപ്പിക്കുന്നത്.
തൊഴിലാളികളുടെ ദൗര്‍ലഭ്യം, അമിതായ കൂലിച്ചെലവ്, കാലാവസ്ഥാ വ്യതിയാനം എന്നിവ മാത്രമല്ല, കീടനാശിനിയുടെയും രാസവളത്തിന്റെയും എന്നിവയുടെ അമിതമായ വിലക്കയറ്റവും, ഉല്പാദിപ്പിക്കുന്ന നെല്ലിന് ന്യായവില ലഭിക്കാതിരിക്കുകയും ചെയ്യുന്നതും കൃഷിക്കു വിനയായിരിക്കുന്നു. വരമ്പുവെട്ട്, നിലമൊരുക്കല്‍, വിത്ത്, വളം, നടീല്‍, കീടനാശിനി, കളനീക്കം ചെയ്യല്‍, കൊയ്ത്ത്, മെതി എന്നിവയ്ക്കെല്ലാംകൂടി 25,000ത്തോളം രൂപയാണ് ഒരേക്കര്‍ കൃഷി ചെയ്യാനായി ചിലവു വരുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ 25 മുതല്‍ 30 മേനി വിളവാണ് ലഭിച്ചിരുന്നത്.
അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ കരിങ്ങാലി പുഞ്ച മുമ്പ് ആലപ്പുഴ ജില്ലയിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. പത്തനംതിട്ട ജില്ല രൂപീകരിച്ചപ്പോള്‍ പന്തളത്തെ ആലപ്പുഴ ജില്ലയില്‍ നിന്നും മാറ്റി പത്തനംതിട്ട ജില്ലയിലുള്‍പ്പെടുത്തിയതോടെ പുഞ്ചയുടെ ഏറിയ ഭാഗവും പത്തനംതിട്ട ജില്ലയിലായെങ്കിലും കുറെ ഭാഗം ആലപ്പുഴ ജില്ലയിലാണ്. പത്തംതിട്ടയിലുള്‍പ്പെടുന്ന കരിങ്ങാലി പുഞ്ചയെ അപ്പര്‍കുട്ടനാടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ അപ്പര്‍കുട്ടനാടിന്റെ ആനുകൂല്യങ്ങള്‍ കരിങ്ങാലി പാടശേഖരത്തിലെ പന്തളം നഗരസഭാ പ്രദേശത്തെ കര്‍ഷകര്‍ക്കു ലഭിക്കാറുമില്ല. 10 കിലോ നെല്ലിന് 123 രൂപയ്ക്കാണ് സപ്ലൈകോ കഴിഞ്ഞ തവണ എടുത്തെങ്കിലും പണം യഥാ സമയം കര്‍ഷകര്‍ക്കു കിട്ടുകയുമില്ല. ഒരേക്കറില്‍ നിന്നും നാലുകെട്ട് കച്ചി വരെ ലഭിക്കും. ഒരുകെട്ടു കച്ചിക്ക് 150 രൂപയാണ് വില.
കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും പ്രഖ്യാപിക്കുമെങ്കിലും കര്‍ഷകര്‍ക്കു അതിന്റ പൂര്‍ണ്ണമായ പ്രയോജനം ലഭിക്കാറില്ല. കര്‍ഷകര്‍ക്കു നല്‍കുന്നത് നാമമാത്രമായ സഹായം മാത്രം. അടിസ്ഥാന സൗകര്യങ്ങളായ തോട് പുനരുദ്ധാരണവും, മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നതിനും വേനല്ക്കാലത്തു ലഭിക്കുന്നതിനും വേണ്ട സഹായങ്ങള്‍ ചെയ്യുന്നില്ല. ഇത്തരം കാരണങ്ങളാണ് കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകരെ നിര്‍ബ്ബന്ധിതരാക്കിയിരിക്കുന്നത്. പൂട്ട്, നടീല്‍, കൊയ്ത്തുമെതി യന്ത്രങ്ങള്‍ കൃഷി വകുപ്പിനുണ്ടെങ്കിലും അവയും സമയത്ത് കര്‍ഷകനു ലഭിക്കാത്തതും പ്രശ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: