കൊടകര: ജനസംഖ്യ കൊണ്ടും ഭൂ വിസ്തൃതി കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ 2016/ 2017 പ്രവൃത്തി വര്‍ഷത്തിലെ അവസാന ഘട്ടത്തിലെത്തി നില്ക്കുമ്പോള് നാമമാത്രമായ പദ്ധതികളും ഫണ്ടും മാത്രമാണ് പൂര്ത്തീകരിക്കാനായിട്ടുള്ളത്. ദീര്‍ഘ കാലം സെക്രട്ടറി ഇല്ലാതിരുന്ന ഈ പഞ്ചായത്തില്‍ രണ്ടു മാസം മുന്‍പ് മാത്രമാണ് ഈ പോസ്റ്റില്‍ ആളെ നിയമിച്ചത്.
അതുവരെ അസിസ്റ്റന്റ് സെക്രട്ടറിയാണ് ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നത്.പുതിയ സെക്രട്ടറി സ്ഥാനം വഹിച്ച് ഫയലുകള്‍ പഠിച്ച് കാര്യങ്ങള്‍ നേരെയാക്കാന്‍ തുടങ്ങുന്നതിനിടയില്‍ അദ്ദേഹത്തിന് ഒരു വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം ഇപ്പോള്‍ ചികിത്സാര്‍ത്ഥം ലീവിലാണ്.അടുത്തൊന്നും ജോലിയില്‍ തിരികെ പ്രവേശിക്കാനാവില്ലെന്നാണറിയുന്നത്.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പഞ്ചായത്തിലെ അക്കൊണ്ടന്റും രണ്ട് എല്‍.ഡി.ക്ലാര്‍ക്കുമാരും സ്ഥലം മാറിപ്പോയി.
ഇവരില്‍ രണ്ടു തസ്തികകളില്‍ മാത്രമേ പുനര്നിയമനമായിട്ടുള്ളൂ. ഒരു പോസ്റ്റ് ഒഴിഞ്ഞു കിടക്കുന്നു. പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കേണ്ട എന്‍ജിനീയറിങ് സെക്ഷനില്‍ ഒരു അസിസ്റ്റന്റ് എന്‍ജിനീയറും രണ്ടു ഓവര്സീയറുമുള്ളതില് ഒരാള്‍ രണ്ടുമാസത്തെ ലീവ് അപേക്ഷ കൊടുത്തിരിക്കുകയുമാണ്. ഒരു ഓവര്‍സിയറെ മാത്രം ഉപയോഗിച്ച് ശേഷിക്കുന്ന പദ്ധതികള്‍ക്കെല്ലാം ചുരുങ്ങിയ കാലയളവിനുള്ളില്‍ സാങ്കേതിക നടപടികളെല്ലാം പൂര്‍ത്തിയാക്കുക എന്നത് അസാദ്ധ്യമാണെന്ന് എന്‍ജിനീയര്‍ പറയുന്നു. സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കേണ്ട പദ്ധതികളുടെ രേഖകള്‍ ശരിയാക്കി ഡി.പി.സി.യുടെ അംഗീകാരവും ടെക്നിക്കല്‍ അനുമതിയുമെല്ലാം വാങ്ങി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുമ്പോഴേക്കും ഈ വാര്‍ഷിക പദ്ധതികളുടെ സമയം അതിക്രമിക്കും. ഫലത്തില്‍ അനുവദിക്കപ്പെട്ട ഫണ്ടിന്റെ സിംഹഭാഗവും ഉപയോഗിക്കാനാവാത്ത അവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: