മണ്ണാര്‍ക്കാട്: ഗതാഗതകുരുക്ക് പതിവായ മണ്ണാര്‍ക്കാട് നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടക്കമുളളവയുടെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്ത പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ നിലപാടിനെതിരെ താലൂക്ക്സഭയില്‍ വന്‍പ്രതിഷേധം.
കഴിഞ്ഞതാലൂക്ക് സഭകളില്‍ നിരന്തരമായി ഈആവശ്യം ഉയര്‍ന്നിട്ടും യാതൊരു നടപടിയുമെടുക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.നഗരത്തില്‍ പുതുതായി ആരംഭിച്ച വസ്ത്രവില്‍പ്പന ശാലക്കെതിരെയാണ്പരാതിയേറെയുമുയര്ന്നത്.
കൂടാതെ മറ്റുചില ചെറുകിട കയ്യേറ്റങ്ങളെകുറിച്ചും പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പൊതുമരാമത്ത് എന്‍.എച്ച് വിഭാഗം ഈ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് യാതൊരു നടപടികളും കൈകൊണ്ടിട്ടില്ല. അനധികൃത കയ്യേറ്റങ്ങള്‍ സമയ ബന്ധിതമായി നീക്കംചെയ്യുവാന്‍ താലൂക്ക്സഭ അധികൃതരോട് ആവശ്യപ്പെട്ടു.
രോഗംകൊണ്ട് ദുരിത മനുഭവിക്കുന്ന കുടുംബത്തിന് കെഎസ്ഇബി ജീവനക്കാര്‍ ചേര്‍ന്ന് സൗജന്യവൈദ്യുതിയും ഇന്‍വെര്‍ട്ടറും നല്‍കിയതിനെ താലൂക്ക്സഭ അഭിനന്ദിച്ചു.
കഴിഞ്ഞ മാസം അനധികൃതമായ ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ അന്വേഷണ വിധേയമായി എപിഎല്‍ കാര്‍ഡുകളാക്കി മാറ്റിയതായി സിവില്‍ സപ്ലൈസ് അധികൃതര്‍ താലൂക്ക് സഭയില്‍ അറിയിച്ചു.
മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഫീക്ക് കുന്തിപ്പുഴ അധ്യക്ഷത വഹിച്ചു.
തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി.അലി,തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ടി.എ.സലാം,പി.ആര്.സുരേഷ്,അയ്യപ്പന് വകുപ്പ്തല ഉദ്ദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: