പൊന്‍കുന്നം: കുഴല്‍ കിണര്‍ നിര്‍മ്മാണ നിരോധനം കുടിവെള്ള പ്രശ്നം രൂക്ഷമാക്കും. നിരോധനം വന്നതോടെ കുഴല്‍ കിണര്‍ നിര്‍മ്മാണവും പ്രതിസന്ധിയിലായി. ഭൂജല വകുപ്പിന്റെ അനുമതിയില്ലാതെ കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ജലക്ഷാമം രൂക്ഷമായ മേഖലകളില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനുള്ള നടപടി ക്രമങ്ങള്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്.
കോട്ടയം ജില്ലയില്‍ ഇരുപതോളം സ്വകാര്യ കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ ദിവസം ഒരു യൂണിറ്റ് രണ്ട് കുഴല്‍ കിണര്‍ വീതം നിര്‍മ്മിച്ചു വരുന്നതിനിടെയാണ് പുതിയ നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്. ഭൂജല വകുപ്പിന്റെ അനുമതിക്കായി നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അപേക്ഷ നല്കിയ ശേഷം ഭൂജല വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി സ്ഥാനം നിര്‍ണ്ണയിച്ചു നല്‍കണം.
സ്ഥല നിര്‍ണ്ണയം നടത്തിയ ശേഷം ആര് കുഴല്‍ കിണര്‍ നിര്‍മ്മിക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളില്ല. ഭൂജല വകുപ്പിന് കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന് നാമ മാത്രമായ യൂണിറ്റുകള്‍ മാത്രമാണ് ഉള്ളത്. അപേക്ഷകരുടെ എണ്ണം ഏറെയായതിനാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥാന നിര്‍ണ്ണയം നടത്താന്‍ മാത്രം ആഴ്ചകള്‍ വേണ്ടി വരും. തുടര്‍ന്ന് ഭൂജല വകുപ്പ് മുഖേന കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ മാസങ്ങളുടെ കാലതാമസവും ഉണ്ടാകും.
ജലക്ഷാമം രൂക്ഷമായിരിക്കുന്ന മേഖലകളില്‍ പ്രത്യേകിച്ച് മലയോര മേഖലയില്‍ ഈ വേനല്‍ക്കാലത്ത് കുഴല്‍ കിണര്‍ വേഗത്തില്‍ നിര്‍മ്മിക്കുക എന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: