കോഴിക്കോട്: മാനാഞ്ചിറ-വെളളിമാടുകുന്ന് റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എ.പ്രദീപ്കുമാര്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ മുഴുവന്‍ ഫണ്ടും ലഭ്യമാക്കാന്‍ ധനകാര്യവകുപ്പ് നേരത്തെ സന്നദ്ധത അറിയിച്ചിരുന്നതാണ്. മാര്‍ച്ച് അവസാനത്തിന് മുമ്പ് പ്രസ്തുത തുക സ്വീകരിക്കാന്‍ ആവശ്യമായ നടപടികളാണ് പൂര്‍ത്തിയാകാനുളളത്. റോഡ് വികസനത്തിന് ഭൂമി വിട്ടുനല്‍കാന്‍ റോഡിന്റെ പരിധിയില്‍ വരുന്ന ഇരുന്നൂറോളം ഉടമകള്‍ ഇതിനകം സമ്മതപത്രം നല്‍കിയിട്ടുണ്ട്. ശേഷിക്കുന്നവരുടെ യോഗം ഫെബ്രുവരി 14 ന് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. സമ്മതപത്രം നല്കാന് കാലതാമസമുണ്ടാകുന്നപക്ഷം അക്വസിഷന്‍ നടപടികളുമായി മുന്നോട്ടുപോകും. സമ്മതപത്രം നല്‍കിയവര്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി മാസത്തില്‍ തന്നെ പണം നല്‍കും. ഡോക്യുമെന്റുകളും സ്ഥലപരിശോധനയും ത്വരിതപ്പെടുത്താന്‍ ലാന്റ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലേക്ക് രണ്ടുവീതം സര്‍വ്വയര്‍മാര്‍, റവന്യൂ ഇന്‍സ്പെക്ടര്‍മാര്‍ ക്ലാര്‍ക്കുമാര്‍ എന്നിവരെ നിയോഗിക്കും. രജിസ്ട്രേഷന് നടപടികള്‍ വേഗത്തിലാക്കുന്നതിന് രജിസ്ട്രേഷന് വകുപ്പിന്റെ സഹകരണം തേടും.
ഭൂമി ഏറ്റെടുക്കുന്നതിന് ഫണ്ട് എത്രവേണമെങ്കിലും നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാണെന്ന കാര്യം എ. പ്രദീപ്കുമാര്‍ എംഎല്‍എ യോഗത്തില്‍ പറഞ്ഞു. ഫണ്ട് ലഭ്യമായാല്‍ ചെലവിടുന്ന കാര്യത്തില്‍ കാലതാമസമുണ്ടാകരുത്. മാര്‍ച്ച് 31 ന് മുമ്പ് ഘട്ടം ഘട്ടമായി ഫണ്ട് ലഭ്യമാക്കുന്നതിനുളള ഷെഡ്യൂള്‍ തയ്യാറാക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഫെബ്രുവരി 15, മാര്‍ച്ച് 10, മാര്‍ച്ച് 30 എന്നിങ്ങനെ സമ്മതപത്രം സമര്‍പ്പിക്കുന്നവരെ ഉള്‍പ്പെടുത്തി ഫണ്ടിന് ആവശ്യപ്പെടുവാനാണ് തീരുമാനം. രേഖകള്‍ കിട്ടുന്ന മുറയ്ക്ക് ജില്ലാ ഗവ. പ്ലീഡര്‍ക്ക് പരിശോധനക്കായി അയക്കുന്നതിന് നഗരപാതാ വികസന പദ്ധതി (എല്‍എ) സ്പെഷ്യല്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. സമ്മതപത്രം നല്‍കാത്തവരേയും കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാത്തവരേയും മറ്റ് കാരണങ്ങള്‍ കൊണ്ട് ഭൂമി ഡയറക്ട് പര്‍ച്ചേസ് ചെയ്യാന്‍ സാധിക്കാത്തവരേയും ഉള്‍പ്പെടുത്തി പുതിയ അക്വിസിഷന്‍ ആക്ട് പ്രകാരം അക്വിസിഷനുളള തുടര്‍ നടപടികള്‍ സ്വീകരിക്കും.
എഡിഎം. ടി. ജനില്‍കുമാര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.സി. ഹരികേശ്, ജില്ലാ ഗവ.പ്ലീഡര്‍ കെ.എന്‍.ജയകുമാര്‍, ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍.വി രഘുരാജ്, പ്രൊജക്ട് മാനേജര്‍ എ.പി പ്രമോദ്, കോ -ഓര്‍ഡിനേറ്റര്‍ കെ.ലേഖ, സ്പെഷ്യല്‍ തഹസില്‍ദാര്‍ പി. മുരളീധരന് പിളള എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: