ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി പ്രതികാരം ചെയ്യുന്നതായി ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ പ്രതിഷേധിച്ചു. നോട്ട് നിരോധനത്തെ എതിര്‍ത്തതിന്റെ പേരിലാണ് തൃണമൂല്‍ അംഗങ്ങളെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നതെന്ന് തൃണമൂല്‍ അംഗം ഡറേക് ഒബ്റേന്‍ ശൂന്യവേളയില്‍ ആരോപിച്ചു. വ്യാഴാഴ്ച രാവിലെ സഭ ചേര്‍ന്നയുടന്‍ ആയിരുന്നു ചിട്ടിതട്ടിപ്പുകേസില്‍ പ്രതിരോധത്തിലായ തൃണമൂല്‍ അംഗങ്ങളുടെ പ്രതിഷേധം.
തൃണമൂലിന്റെ സുദീപ് ബന്ദോപാധ്യായ, തപസ് പാല് എന്നീ രണ്ട് പാര്‍ലമെന്റംഗങ്ങളെ ചിട്ടി തട്ടിപ്പുകേസില്‍ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു. ബംഗാളിലെ ചിട്ടി തട്ടിപ്പു കേസുകളില്‍ സ്വതന്ത്ര അന്വേഷണമാണ് ഏജന്‍സികള്‍ നടത്തുന്നതെന്നും രാഷ്ട്രീയ പകപോക്കല്‍ ആരോടും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി മറുപടി നല്കി.
റോസ് വാലി ചിട്ടിതട്ടിപ്പ് കേസിലാണ് സുദീപ് ബന്ദോപാധ്യയെ സിബിഐ അറസ്റ്റ് ചെയ്തത്. 17,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസാണിത്. ഭവാനി നദിക്കു കുറുകെ കേരളം ആറോളം ഡാമുകള്‍ അനധികൃതമായി നിര്‍മ്മിക്കുന്നുവെന്ന് എഐഎഡിഎംകെ അംഗം ശെല്‍വരാജ് ആരോപിച്ചു. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഭാരതരത്ന നല്‍കണമെന്ന് എഐഎഡിഎംകെയിലെ വിജില സത്യനാഥ് ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ജയലളിതയുടെ പ്രതിമ സ്ഥാപിക്കണമെന്നും നോബല്‍ സമ്മാനത്തിന് ജയലളിതയുടെ പേര് ശുപാര്‍ശ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ പതാകയുടെ നിറത്തില്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന ആമസോണിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി എംജെ അക്ബര്‍ സഭയെ അറിയിച്ചു. തെറ്റാവര്‍ത്തിക്കില്ലെന്ന് ആമസോണ്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയതായും മന്ത്രി സഭയെ അറിയിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച രാജ്യസഭയില്‍ ഇന്നലെ ആരംഭിച്ചു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സര്‍ക്കാരിന് വേണ്ടി സഭയില്‍ പ്രസംഗിച്ചു. ഇ.അഹമ്മദിനുള്ള ആദരസൂചകമായി അവധിയിലായിരുന്ന ലോക്സഭ ഇന്ന് നയപ്രഖ്യാപനം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: