വിളപ്പില്‍: കുണ്ടമണ്‍കടവ് –കാട്ടാക്കട റോഡില്‍ പള്ളിമുക്ക് മുതല്‍ പേയാട് വരെയുള്ള ഭാഗങ്ങളില്‍ വാഹനാപകടങ്ങളും മരണവും തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ആറു ദിവസത്തിനിടെ പേയാട് പൊലിഞ്ഞത് രണ്ടു ജീവനുകള്‍.
അനധികൃതപാര്‍ക്കിങ്,വഴിയോരകച്ചവടങ്ങള്‍,നടപ്പാത കൈയ്യേറ്റം എന്നിവ കാരണം ഇവിടങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. രാപ്പകലില്ലാതെ പേയാട് റോഡിലൂടെയുള്ള ടിപ്പറുകളുടെ മരണ പാച്ചിലും ഗതാഗത സംവിധാനത്തെ താറുമാറാക്കുന്നു. ഇതിനെതിരെ നടപടിയെടുക്കുമെന്ന് അധികൃതരെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. വ്യാപാരികള്‍ക്ക് റോഡ് കയ്യേറിയുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ പലകുറി പഞ്ചായത്ത് നോട്ടീസ് നല്കി. എന്നാല്‍ രാഷ്ട്രീയ സ്വാധീനവും ചില്ലറ നല്കി ഒതുക്കലും നടന്നതിനാല്‍ പൊളിക്കല്‍ അനന്തമായി നീണ്ടു. ഓരോ അപകടം നടക്കുമ്പോഴും നോട്ടീസ് കൊടുക്കുന്നതില്‍ മാത്രം കാര്യങ്ങള്‍ ഒതുങ്ങി. അടുത്തിടെ അശാസ്ത്രീയമായി റോഡ് നവീകരിച്ചതും പേയാട് റോഡില്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. നടപ്പാത ഒരുക്കാതെ ഉള്ള വീതിയില്‍ റോഡ് മുഴുവന്‍ ടാര്‍ ചെയ്തു.ഇതോടെ കാല്‍നടയാത്രയ്ക്കും വാഹനപാര്ക്കിംഗിനുമായി ആളുകള്‍ റോഡ് കയ്യടക്കി.ഇതുകാരണം വാഹനങ്ങള്‍ വളരെ ഞെരുങ്ങിയാണ് ഇതു വഴി കടന്നുപോകുന്നത്. പലപ്പോഴും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സ്ഥലമില്ലാതെയായി. കെഎസ്ആര്‍ടിസി ബസ്സടക്കമുള്ള വാഹനങ്ങള്‍ നേര്‍ക്കുനേരെ വന്നാല്‍ പിന്നെ ഇവിടെ മണിക്കൂറോളം ഗതാഗതം തടസ്സപ്പെടും. സ്വകാര്യ സ്കൂള്‍, കോളേജ് ബസ്സുകളും ഈ റോഡില്‍ കുരുക്കുണ്ടാക്കുന്നതില് മുന്നില്‍തന്നെ. നാലു ദിവസം മുന്‍പ് കാട്ടാക്കടയിലെ കോളേജ് ബസ് ഇടിച്ചാണ് വിദ്യാര്‍ത്ഥിനി മരിച്ചത്.
ഇന്നലത്തെ അപകടവും നാലു ദിവസം മുമ്പ് കോളേജ് ബസ്സിനടിയില്‍പെട്ട് സ്കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായതും റോഡിലെ തിരക്കുകാരണമാണെന്ന് പോലീസ് ചൂണ്ടികാണിക്കുന്നു. ഗതാഗത നിയന്ത്രണത്തിന് രാവിലെയും വൈകീട്ടും ഹോംഗാര്‍ഡിന്റെ സേവനം ഉണ്ടെങ്കിലും ശാശ്വതപരിഹാരമാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: