കൊച്ചി: കേരളം തനിക്ക് പ്രിയപ്പെട്ട സ്ഥലമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍. കേരളം നല്കിയ ആതിഥ്യ മര്യാദയും ആരാധക പിന്തുണയും മഹത്തരമാണ്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ സ്പോര്‍ട്സ് മെഡിസിന് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കാണികളുടെ പിന്തുണ എപ്പോഴും എന്നെ ആകര്‍ഷിച്ചിരുന്നു.
കായിക താരത്തെ സംബന്ധിച്ച് പരിക്ക് സ്വാഭാവികമാണ്. അതില്‍നിന്ന് തിരിച്ചു വരുക എന്നതാണ് പ്രധാനം. നല്ല മാര്‍ഗനിര്‍ദേശം, നല്ല പിന്തുണ, നല്ല ചികിത്സ എന്നിവയാണ് പ്രധാന ഘടകങ്ങള്‍.
സ്പോര്‍ട്സ് മെഡിസിനും പുനരധിവാസവും കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധ പരിചരണവും എല്ലാ പ്രായത്തിലുമുള്ളവരുടെയും ശാരീരികക്ഷമത വര്‍ധിപ്പിക്കുന്നതിനും പ്രകടനം മികച്ചതാക്കാനുമുള്ള സേവനമാണ് നല്‍കുന്നത്. സ്കൂള്‍ കുട്ടികളില്‍ കായികക്ഷമത വളര്‍ത്തുന്നതിനുള്ള ആസ്റ്റര്‍ മെഡ്സിറ്റിയുടെ 6 ജൂനിയര്‍ മാസ്റ്റേഴ്സ് പദ്ധതിക്കും സച്ചിന് തുടക്കം കുറിച്ചു. എളമക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെയാണ് ആദ്യഘട്ടത്തില്‍ ഏറ്റെടുത്തത്.
ആസ്റ്റര്‍ എംഡി ഡോ. ആസാദ് മൂപ്പന്, സിഇഒ ഡോ. ഹരീഷ് പിള്ള, പ്രഫ. കെ.വി. തോമസ് എം.പി, ഹൈബി ഈഡന് എംഎല്‍എ, ബിസിസിഐ മുന്‍ വൈസ് പ്രസിഡന്റ് ടി.സി. മാത്യു, കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ബി. വിനോദ് കുമാര്‍, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ടോം ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: