കൊച്ചി: സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയില്‍ അംഗങ്ങളാകാന്‍ യുവാക്കള്‍ മുന്നോട്ടുവരുന്നില്ലെന്ന് സംഘടനാ റിപ്പോര്‍ട്ട്. ഗുജറാത്ത് അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ അംഗങ്ങളുടെ എണ്ണം കുറഞ്ഞു. ഗുജറാത്തില്‍ ഒരാളെപ്പോലും ഡിവൈഎഫ്ഐയില്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്നു. തലസ്ഥാനമായ ദല്‍ഹിയില്‍ നേരത്തെ ഉണ്ടായിരുന്നതില്‍ പകുതിയായി കുറഞ്ഞു.
കൊച്ചിയില്‍ നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് അഖിലേന്ത്യാ സെക്രട്ടറി ആവോയ് മുഖര്‍ജി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഡിവൈഎഫ്ഐയുടെ വളര്‍ച്ച താഴേക്കു പോയതായി ചൂണ്ടിക്കാട്ടുന്നത്.
തമിഴ്നാട്ടില്‍ അരലക്ഷം അംഗങ്ങളുടെ കുറവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്ധ്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നേരത്തെ ഉണ്ടായിരുന്നതില്‍ നിന്ന് അംഗങ്ങളുടെ എണ്ണം വളരെയേറെ പുറകോട്ടുപോയി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പുതിയതായി ആരും അംഗത്വം എടുക്കുന്നില്ലെന്ന് മാത്രമല്ല നിലവില്‍ ഉണ്ടായിരുന്നവരില്‍ നിന്ന് വന്‍തോതില്‍ കൊഴിഞ്ഞുപോക്ക് ഉണ്ടായി. സിപിഎമ്മിന് സ്വാധീനമുള്ള കേരളം, ത്രിപുര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും വളര്‍ച്ച നേടാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബംഗാളിലെ സ്ഥിതി ദയനീയമാണെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്.
സമൂഹമാധ്യമങ്ങളുടെ വളര്‍ച്ചയാണ് അംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമായി പറയുന്നത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഭാവവും സംഘടനയുടെ വളര്‍ച്ചക്ക് വിലങ്ങുതടിയായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘടനക്ക് കടന്നുചെല്ലാന്‍ പോലും സാധിക്കുന്നില്ല.
സംഘടനാപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് കാലാനുസൃതമായ മാറ്റം വേണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. അംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകാന്‍ പ്രത്യേകം ആഹ്വാനം നല്‍കുന്നുണ്ട്. ഗ്രൂപ്പ് ചര്‍ച്ചക്ക് ശേഷം വെള്ളിയാഴ്ച റിപ്പോര്‍ട്ടില്‍ ചര്‍ച്ച തുടങ്ങും.
സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നു: ബിജെപി
കൊച്ചി: ഡിവൈഎഫ്ഐ ദേശീയ സമ്മേളനം കൊഴുപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ ആരോപിച്ചു. സമ്മേളനവേദിയില്‍ നൃത്തം അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയിലാണ് പരിശീലനം നല്‍കിയത്.
സര്‍വകലാശാലയിലെ ഒരു അധ്യാപകന്റെ നേതൃത്വത്തിലായിരുന്നു 15 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയുടെ കൂത്തമ്പലത്തില്‍ ഒരു മാസത്തെ പരിശീലനം. കേരള കലാമണ്ഡലത്തിലും പരിശീലനം നടന്നു. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചാണ് സമ്മേളനത്തിന് പണപ്പിരിവ് നടത്തിയതെന്നും രാധാകൃഷ്ണന് ആരോപിച്ചു. പട്ടികജാതിക്കാരോടുള്ള സിപിഎമ്മിന്റെ കാട്ടുനീതിയാണ് മഹാരാജാസ് കോളേജിലും വിക്ടോറിയ കോളേജിലും കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: