കോഴിക്കോട്: കേന്ദ്ര ബജറ്റ് ജനകീയ മുഖമുള്ളതാണെന്ന് യുഎഇ എക്സ്ചേഞ്ച് സിഇഒ പ്രമോദ് മങ്ങാട് അഭിപ്രായപ്പെട്ടു. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റലൈസേഷന് പ്രാധാന്യം നല്‍കിയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയറ്റ്ലി അവതരിപ്പിച്ചത്.
നോട്ട് നിരോധനത്തിന് ശേഷമുള്ള ബജറ്റായതിനാല്‍ കറന്‍സി രഹിത പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നടപടികളും അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി കൂടുതല്‍ പണം നീക്കിവെച്ചത് അനുകൂലമാണ്. നികുതി ഇളവുകള്‍ പ്രഖ്യാപിച്ചത് സാധാരണക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാവും.
മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്തത് ഗള്‍ഫ് മേഖലകളില്‍ മലയാളികളുടെ സാന്നിദ്ധ്യം കുറയുന്നതിന് കാരണമായിട്ടുണ്ട്. ഫിലിപ്പൈന്‍സ്, ഇന്‍ഡൊനേഷ്യ, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായി ഇപ്പോള്‍ ഗള്‍ഫ് മേഖലകളിലേക്ക് എത്തുന്നുണ്ട്. നിതാഖാത്ത് പോലെയുള്ള നിയമങ്ങള്‍ എല്ലാ മേഖലകളിലും ഒരേപോലെ നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അദ്ധ്യക്ഷത വഹിച്ചു. യുഎഇ എക്സ് ചേഞ്ച് നോര്‍ത്ത് കേരള റീജ്യണ്‍ ഹെഡ് സുനില്‍ ബാബു, ജോയന്റ് സെക്രട്ടറി കെ. സി. റിയാസ്, ട്രഷറര്‍ വിപുല്‍നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: