തിരുവനന്തപുരം: ആദ്ധ്യാത്മികതയും സേവനവുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനമെന്ന് ശിവഗിരിമഠം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ. ഹിന്ദു സ്പിരിച്വല്‍ ആന്റ് സര്‍വ്വീസ് സൊസൈറ്റി ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ഹിന്ദു ആദ്ധ്യാത്മിക സേവനമേള ഉദ്ഘാടനം ചെയ്യുകയയിരുന്നു സ്വാമി വിശുദ്ധാനന്ദ.
ലോകം മുഴുന്‍ ആദരിക്കുന്ന ഹിന്ദുമതത്തിന്റെ ആടിസ്ഥാനം ആദ്ധ്യാത്മികതയാണ്. അതിന്റെ തത്വം അറിയാതെ ഭ്രമം ബാധിച്ചവര്‍ പലതായി വ്യാഖ്യാനിക്കുന്നു. സനാതന ധര്‍മ്മത്തിലൂന്നിയ പ്രവര്‍ത്തനമാണ് ഹിന്ദുമതത്തിന്റേത്. പരോപകാരത്തിന്റ ആത്മീയതയിലേക്ക് മനുഷ്യന് ഉയരാനാകണം. ഇത് തന്നെയാണ് എല്ലാ മതങ്ങളും പറയുന്നതും. ആത്മീയതയിലൂടെയും പരോപകാരത്തിലൂടെയും സമൂഹത്തിന്റെ മൂല്യം കാത്തുസൂക്ഷിക്കാനാകണമെന്നും വിശുദ്ധാനന്ദ പറഞ്ഞു.
ഹിന്ദുക്കള്‍ ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടതരത്തില്‍ പ്രചാരം ലഭിക്കുന്നില്ലെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഹിന്ദു സ്പിരിച്വല്‍ ആന്റ് സര്‍വ്വീസ് സൊസൈറ്റി ഫൗണ്ടേഷന് ട്രസ്റ്റി എസ്.ഗുരുമൂര്‍ത്തി പറഞ്ഞു. ഇന്ത്യ എല്ലാവിധത്തിലും ഉയരുമ്പോഴും ഹിന്ദു സമൂഹങ്ങള്‍ അതിനൊപ്പം ഉയരുന്നില്ല. ഹിന്ദുവിന്റെ ആത്മീയതയെ പ്രകടമാക്കാന്‍ പലരും മടിക്കുന്നതാണ് ഇതിന് കാരണമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു. ആത്മീയതയും സേവനവും രണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണെന്ന് കര്‍ണാടക ക്ഷേത്രധര്മസ്ഥല ധര്‍മാധികാരി ഡോ. ധര്‍മസ്ഥല വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു. ആത്മീയതിയിലൂടെയുള്ള സേവനമാണ് സമൂഹത്തിന് വേണ്ടത്. ക്രിസ്ത്യന്‍ മിഷനറീസ് ഇത് പണ്ടേ പ്രയോഗിച്ച് വിജയിച്ചതാണ്.
ഹിന്ദുസമൂഹം കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങേണ്ട കാലം അതിക്രമിച്ചു. കൂടുതല്‍ വിദ്യാലയങ്ങളും തൊഴിലധിഷ്ഠിത വിദ്യാലയങ്ങളും സ്ഥാപിക്കണം. വിദ്യാലയങ്ങളില്‍ ആത്മീയതയെ അടിസ്ഥാനമാക്കിയ വ്യക്തിഗത സ്വഭാവ രൂപീകരണ വിദ്യാഭ്യാസ രീതി നടപ്പില്‍ വരുത്തണമെന്നും വീരേന്ദ്ര ഹെഗ്ഡെ പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്, സ്വാമി വിശുദ്ധാനന്ദ, ഡോ. ധര്‍മസ്ഥല വീരേന്ദ്ര ഹെഗ്ഡെ എന്നിവരെ അതിഥി വന്ദനം നടത്തി ആദരിച്ചു. സമ്മേളനത്തില്‍ ഒന്‍പത് മലയാള ഭാഷാ അദ്ധ്യാപകര്‍ക്ക് ഗുരുവന്ദനവും 29 അമ്മമാര്‍ക്ക് മാതൃവന്ദനവും നടത്തി. കൂടാതെ സ്വാമി വിശുദ്ധാനന്ദ, ഡോ. ധര്‍മസ്ഥല വീരേന്ദ്ര ഹെഗ്ഡെ, എസ്. ഗുരുമൂര്‍ത്തി എന്നിവരെ ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്മാന് രാജീവ് ചന്ദ്രശേഖര്‍ എംപി ഉപഹാരം നല്കി ആദരിച്ചു.
ഓര്‍ഗനൈസിംഗ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ രഞ്ജിത് കാര്ത്തികേയന്, സ്വാഗത സംഘം കമ്മറ്റി കണ്‍വീനര്‍ എസ്.വിജയകൃഷ്ണന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 3, 4, 5 തീയതികളിലാണ് മേള നടക്കുന്നത്. പരിസ്ഥിതി സംരക്ഷണം, സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളില്‍ പ്രത്യേകസെമിനാറുകള് മേളയില്‍ നടക്കും. അതത് മേഖലകളിലെ വിദഗ്ധര്‍ സംസാരിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് മേള. പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: