പാനൂര്‍/കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. ഉരുളിപീടികയ്ക്ക് സമീപത്തെ സിപിഎം പ്രവര്‍ത്തകനായ വലിയ നാരോത്ത് മഹേഷ് (26) നാണ് ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റത്. മൊകേരി വാച്ചാലിപീടികയ്ക്കു സമീപമാണ് ഇന്നലെ ഉച്ചയോടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്.
പരിക്കേറ്റ മഹേഷിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനം നടന്നയുടന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ നിര്‍മ്മാണസാമഗ്രികള്‍ സംഭവസ്ഥലത്ത് നിന്നും മാറ്റിയതായാണ് വിവരം. സിപിഎം ക്രിമിനല്‍ സംഘങ്ങള്‍ തമ്പടിക്കുന്ന പ്രദേശമാണ് വാച്ചാലിപീടിക. ഒരു വര്‍ഷം മുന്‍പ് കുട്ടികള്‍ കളിക്കുമ്പോള്‍ പന്താണെന്ന് കരുതി ബോംബ് തട്ടിയതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി യുടെ മകനടക്കം മൂന്നുകുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു.
സംഭവത്തില്‍ പാനൂര്‍ പോലീസ് കേസെടുത്തു. പടക്കം പൊട്ടിയാണ് പരിക്കേറ്റതെന്ന പ്രചരണമാണ് സംഭവത്തിനു ശേഷം സിപിഎം നേതൃത്വം പടച്ചുവിട്ടത്. സ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്നുണ്ട്. സ്ഫോടനത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന്് ബിജെപി മൊകേരി പഞ്ചായത്ത്് കമ്മറ്റി പ്രസിഡണ്ട് ജയദേവന് മൊകേരി ആവശ്യപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് പാനൂര്‍ ചെറ്റക്കണ്ടിയില്‍ നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ട രണ്ട് പേര് മരണപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: