പാലക്കാട്: ഭരണത്തിലേറിയതുമുതല്‍ രാഷ്ട്രീയ അസഹിഷ്ണുതയാണ് സിപിഎം കാണിക്കുന്നതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ ആരോപിച്ചു. മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുതുശ്ശേരി ജംഗ്ഷനില്‍ ആരംഭിച്ച രണ്ട് ദിവസത്തെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ.കൃഷ്ണദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന് എന്നിവരാണ് ഇന്നലെ രാവിലെ മുതല്‍ ഉപവാസം ആരംഭിച്ചത്. ജനാധിപത്യ വിരുദ്ധ നടപടികളാണ് സിപിഎം കൈക്കൊള്ളുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെയും ചില പ്രത്യേക ഗ്രൂപ്പുകാരുടെയും രാഷ്ട്രീയ സംരക്ഷണം മാത്രമാണ് പിണറായി ലക്ഷ്യമാക്കുന്നത്.
പോലീസുകാരാകട്ടെ പാര്‍ട്ടിയുടെ സേവകരായി മാറിയിരിക്കുന്നു. ഇവര്‍ പോലീസ് സേനക്ക് തന്നെ അപമാനമാണെന്ന് രാജഗോപാല്‍ ചൂണ്ടിക്കാട്ടി. എതിരാളികളെ കൊന്നൊടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടി തന്നെ അക്രമത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതിനുപകരം രാഷ്ട്രീയ എതിരാളികളെ നേരിടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കും. സമാധാനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകാനാണ് സമിതി ആഗ്രഹിക്കുന്നത്. പോലീസ് പാര്‍ട്ടിയുടെ സേവകരായി മാറാതെ അക്രമികളെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ആര്.രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി.ശശികല ടീച്ചര്‍, വി.കെ.സോമസുന്ദരന്‍, ടി.എം.നാരായണന്, ടി.ചന്ദ്രശേഖരന്, കെ.എ.സുലൈമാന്‍, പി.വി.രവീന്ദ്രന്, എം.ആര്.മണികണ്ഠന്,സി.ശശികുമാര്‍, സി.രവീന്ദ്രന്, ഇ.പി.നന്ദകുമാര്‍, എ.കെ. മോഹന്‍ദാസ്, വിക്ടോറിയ വിന്‍സന്റ്, കെ.ശിവദാസ്, എന്‍.ഷണ്മുഖന് എന്നിവര്‍ സംസാരിച്ചു.
ഇന്നു രാവിലെ മുതല്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.ശിവരാജന്, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, ബിഎംഎസ് മേഖലാഇന് ചാര്‍ജ്ജ് വി.ശിവദാസ് എന്നിവര്‍ ഉപവസിക്കും.
നാളെ രാവിലെ 9ന് ഉപവാസ സമാപനവും, പുതുശ്ശേരിയില്‍ നടക്കുന്ന ദേശീയപാത ഉപരോധവും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: