മാഡ്രിഡ്: സ്പാനിഷ് കിങ്സ് കപ്പിന്റെ ആദ്യ പാദ സെമിയില്‍ ബാഴ്സലോണക്ക് ജയം. എവേ മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അവര്‍ തോല്‍പ്പിച്ചു.
നിലവിലെ ചാമ്പ്യന്മാരായ ബാഴ്സക്ക് വേണ്ടി സൂപ്പര്‍ താരങ്ങളായ ലൂയി സുവാരസ്, ലയണല്‍ മെസ്സി എന്നിവരാണ് ഗോള്‍ നേടിയത്.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന ബാഴ്സക്കായി കളിയുടെ ഏഴാം മിനിറ്റിലാണ് ലൂയി സുവാരസ് ആദ്യ ഗോള്‍ നേടിയത്. സ്വന്തം പകുതിയില്‍ നിന്ന് പിടിച്ചെടുത്ത പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ സുവാരസ് രണ്ട് അത്ലറ്റികോ പ്രതിരോധനിര താരങ്ങളെ കബളിപ്പിച്ച് ബോക്സില്‍ പ്രവേശിച്ച ശേഷം പായിച്ച പ്ലേസിങ്ങ് ഷോട്ട് മുന്നിലേക്ക് കയറിവന്ന ഗോളിയെ മറികടന്ന് വലയില്‍ പതിക്കുകയായിരുന്നു.
33-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ലയണല്‍ മെസ്സി പായിച്ച തകര്‍പ്പന്‍ ഇടംകാലന്‍ ഷോട്ട് മുഴുനീളെ പറന്ന അത്ലറ്റികോ ഗോളിയെ മറികടന്ന് വലയില്‍. ഇതോടെ ആദ്യ പകുതിയില്‍ ബാഴ്സ 2-0ന് മുന്നില്‍. പിന്നീട് 59-ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാന് ഹെഡ്ഡറിലൂടെ അത്ലറ്റികോയ്ക്കുവേണ്ടി ഒരു ഗോള്‍ മടക്കി. 75-ാം മിനിറ്റില്‍ മെസ്സി എടുത്ത ഫ്രീകിക്ക് ക്രോസ് ബാറില്‍ത്തട്ടി തെറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: