ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ച യുസ്വേന്ദ്ര ചഹല്‍ മറ്റൊരു കായികരംഗത്തു നിന്ന് ക്രിക്കറ്റിലേക്ക് എത്തപ്പെട്ട താരമാണ്. ലെഗ് സ്പിന്‍ കൊണ്ട് എതിരാളികളെ വട്ടം കറക്കി വീഴ്ത്തുന്ന ചഹല്‍ മുന്‍പ് ദേശീയ ചെസ്സ് താരമായിരുന്നു എന്നതാണ് വാസ്തവം. ഒറ്റനോട്ടത്തില്‍ യാതൊരു ബന്ധവുമില്ലാത്ത രണ്ട് കായിക ഇനങ്ങളായ ചെസിലും ക്രിക്കറ്റിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഏക താരമാണ് ചാഹല്‍.
1990 ജൂലായ് 23ന് ഹരിയാനയിലെ ജിന്‍ഡില്‍ ജനിച്ച യുസ്വേന്ദ്ര ചഹല്‍ ഏഴാം വയസ്സുമുതലാണ് ചെസ് കളിച്ചുതുടങ്ങിയത്. സ്കൂള്‍ കാലത്ത് ചെസ്സ് കളിച്ചു വളര്‍ന്ന ചാഹല്‍ അണ്ടര്‍ 12 വിഭാഗത്തില്‍ ദേശീയ ചാമ്പ്യനായിരുന്നു. ഗ്രീസില്‍ നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിലും കോഴിക്കോട് നടന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും ഈ ഹരിയാന.
കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ ചെസ്സിനോടുള്ള പ്രിയം കുറഞ്ഞ് ക്രിക്കറ്റിന്റെ ക്രീസിലേക്ക് തന്റെ പ്രണയം പറിച്ചുനടുകയായിരുന്നു. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. ചെസ്സ് കളിച്ചുനടക്കാനായി ഒരു സ്പോണ്‍സറെ കിട്ടാത്തതാണ് കാരണം. അങ്ങിനെയാണ് ക്രിക്കറ്റിനെ പ്രണയിച്ചു തുടങ്ങിയത്. പിന്നീട് ക്രീസില്‍ ബാറ്റ്സ്മാന്മാരുടെ നീക്കം മുന്‍കൂട്ടി കാണുന്നതിന് ചെസിലെ പല പാഠങ്ങളും ഗുണം ചെയ്തെന്ന് ചാഹല്‍ തന്നെ പറഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ നീലക്കുപ്പായത്തില്‍ എട്ടാമത്തെ മത്സരം കളിച്ച ചഹലിന്റെ ടീമിലേക്കുള്ള വരവ് തന്നെ വളരെ നാടകീയമായിരുന്നു. ഇന്ത്യയുടെ മുന്‍നിര സ്പിന്നര്‍മാരായ ആര്. അശ്വിനും രവീന്ദ്ര ജഡേജക്കും വിശ്രമമനുവദിച്ചതോടെയാണ് ചാഹലിന് നറുക്കു വീണത്. ലഭിച്ച അവസരം ചാഹല്‍ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
2009 കുച് ബിഹാര്‍ ട്രോഫിയില്‍ 34 വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് ചഹല്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 2011-ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഐപിഎല്‍ അരങ്ങേറ്റം. അന്ന് പലപ്പോഴും ഹര്ഭജന് സിങ്ങിന് പിന്നിലായിരുന്നു ചഹലിന്റെ സ്ഥാനം. ഒപ്പം മറ്റു താരങ്ങളുടെ നിഴലില്‍ നിന്ന് പുറത്തു കടക്കാനും ഈ ഒരൊറ്റ ഇന്നിങ്സിലൂടെ ചാഹലിന് കഴിഞ്ഞു. ഹരിയാന ടീമിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പലപ്പോഴും അമിത് മിശ്രക്കും ജയന്ത് യാദവിനും പിന്നിലായിരുന്നു ചഹല്‍.
2013ലെ ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ഫൈനലില്‍ ബാംഗ്ലൂരിനെതിരെ ഒമ്പതു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് നേടി ചാഹല്‍ മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായി. 2014ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയതോടെയാണ് ചാഹലിന്റെ തലവര തെളിയുന്നത്. റോയല്‍ ചലഞ്ചേഴ്സിന്റെ ബൗളിങ് കോച്ചായ ഡാനിയല്‍ വെട്ടോറിയുടെ കീഴിലുള്ള പരിശീലനം ചഹലിന്റെ കഴിവുകളെ തേച്ചുമിനുക്കിയെടുക്കുകയും ചെയ്തു.
2016-ല്‍ സിംബാബ്വേ സന്ദര്‍ശനത്തിലാണ് ചാഹല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്സി അണിയുന്നത്. ഇതുവരെ മൂന്ന് ഏകദിനങ്ങളും ആറ് ട്വന്റി 20 മത്സരങ്ങളും ചാഹല്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നേടിയ ആറ് വിക്കറ്റാണ് ചാഹലിന്റെ ഏറ്റവും മികച്ച പ്രകടനം. ആദ്യമായി ട്വന്റി 20യില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍താരം, ട്വന്റി 20യിലെ മൂന്നാമത്തെ മികച്ച ബൗളിംഗ് തുടങ്ങിയ റെക്കോഡുകള്‍ ചാഹല്‍ ഇന്നലെ സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല ലോക ചെസ് ഫെഡറേഷന്റെ ഒഫീഷ്യല്‍ സൈറ്റിലും പേരെഴുതി ചേര്‍ത്ത ഏകകളിക്കാരനാണ് ചാഹല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: