കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഏറ്റവും പ്രശ്നബാധിത പ്രദേശമായ ജംഗല്‍മഹലില്‍ സമാധാനം പുന:സ്ഥാപിക്കുപ്പെട്ടതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അവകാശപ്പെട്ടു. ഈ വര്‍ഷം പിറന്നതിനു ശേഷം മേഖലയില്‍ ഒരു കൊലപാതകം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മമത അറിയിച്ചു.
ബംഗാള്‍ മുഖ്യമന്ത്രിയായി മമത അധികാരമേറ്റിട്ട് മേയ് 20 ന് ഒരു വര്‍ഷം തികയുകയാണ്. ഈ സന്ദര്‍ഭത്തിലാണ് മമതയുടെ പ്രസ്താവന. ഇടത് ഭരണ കാലത്ത് ജംഗല്ഹലില് 139 സാധാരണക്കാരും 35 സുരക്ഷാസൈനികരും കൊല്ലപ്പെട്ടിരുന്നു. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 12 സാധാരണക്കാരും രണ്ട് സുരക്ഷാസൈനികരും മാത്രമാണ് ജംഗല്‍മഹലില്‍ മരിച്ചത്.
ഈ വര്‍ഷം ജനുവരി മുതല്‍ ഇവിടെ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ മരണത്തിന് ശേഷം മാവോവാദി നിരകളിലെ പ്രമുഖരായ ജഗോരി ബാസ്കി, സുചിത്രാ മഹാതോ തുടങ്ങിയവര്‍ കീഴടങ്ങിയെന്നും മമത പറഞ്ഞു.
ആദിവാസികളെ ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുത്തി രണ്ടു രൂപയ്ക്ക് അരി നല്‍കിയെന്നും 10,700 ആദിവാസി യുവാക്കള്‍ക്കു പൊലീസില്‍ ജോലി നല്‍കിയെന്നും മമത പറഞ്ഞു. ഗോത്ര വിഭാഗത്തില്‍ നിന്ന് 10,700 യുവാക്കള്‍ക്ക് പോലീസില്‍ നിയമനം നല്കി. സിംഗൂരിലെ നിര്‍ദ്ധനരായ കര്‍ഷകര്‍ക്ക് അവരുടെ ഭൂമിതിരിച്ചുകൊടുക്കാം എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള വിഷയം കോടതിയുടെ കീഴിലാണ്. അത് അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്നും മമത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: