ചെന്നൈ : ചെന്നൈ കാമരാജര്‍ തീരത്ത് കഴിഞ്ഞ ദിവസം ചരക്കു കപ്പലുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ എണ്ണ ചോര്‍ച്ചയില്‍ കടലില്‍ വന്‍ തോതിലാണ് മാലിന്യം പടരുന്നത്. ഇതില്‍ നുന്നുള്ള ചോര്‍ച്ച ആശങ്ക ഉയര്‍ത്തുന്നു.
ജനുവരി 28 നാണ് കാമരാജര്‍ തീരത്ത് എല്‍പിജിയും പെട്രോളിയം ഓയില്‍ ലൂബ്രിക്കന്റും കൊണ്ടുപോവുകയായിരുന്ന രണ്ട് എണ്ണ ടാങ്കറുകള്‍ കൂട്ടിയിടിച്ചത്.ഇവയില്‍ നിന്ന് ടണ്‍കണക്കിന് ഇന്ധനം കടലില്‍ കലര്‍ന്ന് സ്ഥിതി നിയന്ത്രണാതീതമായി. എണ്ണ നീക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുകയാണ് എന്നാല്‍ പൂര്‍ണ്ണമായി നീക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെ തുടര്‍ന്ന് കടലിലെ 30 കിലോമീറ്റര്‍ പ്രദേശം കനത്ത മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. എണ്ണപാട പരക്കുന്നതിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ നിന്നും ജലത്തിലേക്കുള്ള ഓക്സിജന്‍ വ്യാപനത്തില്‍ തടസ്സം നേരിടുന്നു. ഇതുമൂലം ആമയും, മീനുകളുമുള്പ്പെടെയുള്ളവ ചത്ത് പൊന്തുകയാണ്. ജലജീവികളില്‍ കനത്ത ആഘാതമാണ് എണ്ണ പടരുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്നത്. ഇവയുടെ പ്രജനനത്തെ വരെ ഹാനികരമായി എണ്ണ ചോര്‍ച്ച ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇന്നലെവരെ 60ടണ്ണിലധികം എണ്ണപ്പാട നീക്കം ചെയ്തിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് പുറമെ തമിഴ്നാട് പോലീസ് കോസ്റ്റല്‍ സെക്യൂരിറ്റി ഗ്രൂപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പ്, സംസ്ഥാന ഹൈവേകള്‍, പോര്‍ട്ട് ട്രസ്റ്റ്, കോര്പ്പറേഷന്, വിവിധ കോളേജുകളില്‍ നിന്നുള്ള സന്നദ്ധപ്രവര്‍ത്തകര്‍ പുറമെ പഞ്ചായത്ത് നിന്ന് ഉദ്യോഗസ്ഥരും സര്‍വകലാശാല വിദ്യാര്‍ത്ഥികളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു.
എഴുപത് ടണ്‍ മാലിന്യമാണ് ഇതുവരെ കടലില്‍ പരന്നതായി കണക്കാക്കപ്പെടുന്നത്. കടലില്‍ ബെന്‍സീന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുകള്‍ കലര്ന്നതിനാല് പരിസരം സന്ദര്‍ശിക്കുന്നവരിലും, മാലിന്യം നീക്കം ചെയ്യുന്നവരിലും കടുത്ത ചര്‍മ്മ രോഗങ്ങള്‍ക്കും, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: