ചായ കഴിച്ച് വാഹനം ഓടിക്കുംപോലെയാണ് നമ്മുടെ ചില ഡ്രൈവര്‍മാര്‍ മദ്യം കഴിച്ച് സ്ക്കൂള് ബസ് ഓടിക്കുന്നത്. വാഹന പരിശോധനയില്‍ ഐ.ജി വിജയന്റെ നേതൃത്വത്തില്‍ അഞ്ച് ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് ഇത്തരം സ്ക്കൂള് ബസ് ഡ്രൈവര്‍മാര്‍ പിടിയിലായത്. ഇവരുടെ ലൈസന്‍സ് സസ്പെന്റു ചെയ്യും.
കുഞ്ഞുമക്കളെ കയറ്റി ഇരുത്തി ഇവര്‍ യഥാര്‍ഥത്തില്‍ കൊണ്ടുപോകുന്നത് സ്ക്കൂളിലേക്കോ മരണത്തിലേക്കോ. കുഞ്ഞുമക്കള്‍ ഇവര്‍ക്കും ഉണ്ടാകാം. ഇത് അന്യന്റെ മക്കളായതുകൊണ്ട് എന്തു സംഭവിച്ചാലും ആര്‍ക്കെന്ത് എന്നാവും വിചാരം. അപകടം ഉണ്ടായാല്‍ ഡ്രൈവര്‍ക്ക് ഓടി രക്ഷപെടാം. പിന്നെ കേസും പുകിലും. അതിലൊന്നും സംഭവിക്കാനില്ല. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കും. ആളെ കൊന്നാല്‍ രക്ഷപെടുന്നൊരു വിഭാഗമായി മാറിയിരിക്കുകയാണ് നമ്മുടെ നാട്ടില്‍ ഡ്രൈവര്‍മാര്‍. മദ്യപിച്ചു വാഹനമോടിക്കരുതെന്നും അപകടമുണ്ടാകുമെന്നും ശിക്ഷാര്ഹമാണെന്നുമൊക്കെ അറിയാഞ്ഞിട്ടാണോ ഇത്തരം ക്രൂരത ഇവര്‍കാട്ടുന്നത്. നിയമത്തെ എന്നല്ല ആരേയും പേടിയില്ലാത്തതുകൊണ്ടാണെന്നു പറയേണ്ടിവരും.
പോലീസും നിയമവുമൊന്നുമല്ല ഇക്കാര്യത്തില്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. സ്ക്കൂള് അധികൃതരും മാതാപിതാക്കളുമാണ്. സ്ക്കൂള് നടത്തിപ്പ് വന്‍ വ്യവസായമായതിനാല്‍ തോന്നുംപോലെ അവര്‍ ചെയ്തെന്നു വരും. കാശും പിടിപ്പുമുണ്ടെങ്കില് എന്തു സംഭവിച്ചാലും ആരേയും വിലയ്ക്കു വാങ്ങാമെന്ന ധൈര്യവും അവര്‍ക്കുണ്ട്. സ്ക്കൂള് ഡ്രൈവര്‍മാരെ നിയമിക്കുമ്പോള്‍ അവര്‍ക്കതിനുള്ള അര്‍ഹത ഉറപ്പു വരുത്തേണ്ടതു സ്ക്കൂള് മാനേജുമെന്റാണ്. മദ്യപിക്കാത്ത ഡ്രൈവര്‍മാരെ കിട്ടാത്ത നാടാണോ ഇത്.
തങ്ങളുടെ മക്കളെ ആരുടെ കൂടെയാണ് പറഞ്ഞു വിടുന്നതെന്ന് മാതാപിതാക്കള്‍ ശരിയായും അറിഞ്ഞിരിക്കണം. സ്ക്കൂള് ഡ്രൈവര്‍മാര്‍ അത്യന്തം ക്രൂരമായ വിവിധ കേസുകളില്‍ പ്രതികളാകുന്ന ഇന്നത്തെക്കാലത്തു പ്രത്യേകിച്ചും. ഡ്രൈവര്‍മാര്‍ മദ്യപാനികളാണെങ്കില്‍ അത്തരക്കാരെ ജോലിയില്‍ നിന്നും പുറത്താക്കേണ്ടതിനുള്ള ആദ്യ നടപടി സ്വീകരിക്കേണ്ടത് മാതാപിതാക്കളാണ്. തങ്ങളുടെ മക്കള്‍ സുരക്ഷിതരായിരിക്കാനുള്ള മുന്കരുതലിനുള്ള ജാഗ്രതകള്‍ അവരില്‍ നിന്നുമാണ് പ്രഥമമായും ഉണ്ടാകേണ്ടത്. എല്ലാം സര്‍ക്കാരും പോലീസും ചെയ്തു തരുമെന്ന മിഥ്യാബോധത്തില്‍ നിന്നും ഇക്കാര്യത്തിലെങ്കിലും മാതാപിതാക്കള്‍ ഉണര്‍ന്നേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: