കണ്ണൂര്‍: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സിഐടിയു ഒഴികെയുള്ള സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പണിമുടക്കില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ഭാഗികമായി നിലച്ചു. കോണ്‍ഗ്രസ് സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫ്രണ്ട്, എഐടിയുസിയുടെ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍, ബിഎംഎസിന്റെ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയ്മെന്റ് സംഘ് എന്നിവയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടന്നത്. ജീവനക്കാരില്‍ വലിയൊരു വിഭാഗം ഇന്നലെ ജോലിക്ക് ഹാജരായില്ല. മെക്കാനിക്കല്‍ വിഭാഗത്തില്‍ 90 സതമാനം പേരും സമരത്തില്‍ പങ്കെടുത്തു. മിക്ക സ്ഥലങ്ങളിലും ഇന്നലെ കെഎസ്ആര്‍ടിസി സര്‍വ്വീസ് മുടങ്ങി. ഏഴാം തീയതി ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ മാസം മന്ത്രി നല്കിയ ഉറപ്പ് പാലിച്ചില്ലെന്ന് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ പറയുന്നു. ഡിസംബറിലെ പെന്ഷന് തുകയായ 27.50 കോടി രൂപ ഇനിയും വിതരണം ചെയ്യാനുണ്ട്. സമരം പരാജയപ്പെടുത്തുന്നതിന് സിഐടിയു അനുകൂല സംഘടനയില്‍പ്പെട്ട തൊഴിലാളികള്‍ അവധിയെടുത്തവരെ ഉള്‍പ്പടെ ഡ്യൂട്ടിക്ക് ഹാജരാക്കാനുള്ള നീക്കവും നടന്നു. രാഷ്ട്രീയമായ കാഴ്ചപ്പാടില്ലാതെ ജോലി ചെയ്ത കൂലിക്ക് വേണ്ടി നടത്തിയ സമരത്തില്‍ നിന്ന് സിഐടിയു അനുകൂല തൊഴിലാളി അനുകൂല തൊഴിലാളി സംഘടന മാറിനിന്നതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: