പിലാത്തറ: ഗ്രാമീണ കാര്‍ഷിക സംസ്കൃതിയുടെ പൈതൃകം വിളിച്ചോതി കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി അടയ്ക്കാത്തൂണുകള്‍. മാതമംഗലം നീലിയാര്‍ ഭഗവതിക്ഷേത്ര കളിയാട്ടത്തിന്റെ ഭാഗമായാണ് ക്ഷേത്രാങ്കണം അടയ്ക്കാ തുണുകള്‍ കൊണ്ട് അലങ്കരിക്കുന്നത്. കുശവ സമുദായക്കാരുടെ കുലദേവതാ മൂലസ്ഥാനമായ നീലിയാര്‍ കോട്ടമെന്ന പേരില്‍ പ്രസിദ്ധമായ ഇവിടെ വര്‍ഷം തോറും കളിയാട്ടത്തിനാണ് ആചാരപ്രകാരം അലങ്കാരത്തൂണുകള്‍ ഉണ്ടാക്കുന്നത്. പതിനായിരത്തിലേറെ പഴുത്ത അടക്കകള്‍ ഇതിനായി എത്തിക്കുന്നു. കാര്‍ഷിക സമൃദ്ധി വിളിച്ചോതുന്ന കൈതപ്രം, പാണപ്പുഴ, കണ്ടോന്താര്‍, ചെറുവിച്ചേരി ഗ്രാമങ്ങളിലെ കവുങ്ങുകളില്‍ നിന്ന് ലക്ഷണമൊത്ത നല്ല പഴുത്ത അടയ്ക്കാക്കുലകള്‍ നിലം തൊടാതെ ഇറക്കി കൊണ്ടുവന്നാണ് അലങ്കാരത്തൂണുകളുടെ നിര്‍മ്മാണം.
അഞ്ചു ദിവസങ്ങളിലായുള്ള കളിയാട്ടത്തില്‍ രണ്ടാം നാളില്‍ അടക്കാതൂണുകളുടെ നിര്‍മ്മാണം തുടങ്ങും. കുളിച്ച് വ്രതശുദ്ധിയോടെ ക്ഷേത്രാങ്കണത്തില്‍ ഒത്തുകൂടുന്ന സ്ത്രീകളാണ് ഇതിന് മേല്‍നോട്ടം വഹിക്കുക. അടക്കകള്‍ കുലയില്‍ നിന്ന് പറിച്ചെടുത്ത് തരംതിരിച്ച് ചരടില്‍ കോര്‍ത്ത്, ക്ഷേത്രത്തൂണുകളില്‍ വരിഞ്ഞ് കെട്ടിയാണ് അലങ്കരിക്കുന്നത്. കളിയാട്ടത്തിന്റെ മൂന്നാം ദിനത്തില്‍ രാത്രിയോടെ പൂര്‍ത്തിയാകുന്ന പൊന്മുത്തു പോലുള്ള തൂണുകള്‍ നാലാം നാളില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നയന മനോഹര കാഴ്ചയാണ്. ഇതിന്റെ മനോഹാരിത ആസ്വദിക്കാന്‍ വിദൂരസ്ഥലങ്ങളില്‍ നിന്നു പോലും നിരവധിപേര്‍ എത്താറുണ്ട്.
ഇന്ന് മുതല്‍ 8 വരെ നടക്കുന്ന ഈ വര്‍ഷത്തെ കളിയാട്ടത്തിന്റെ അടയ്ക്കാ തൂണുകള്‍ ക്ഷേത്രസന്നിധിയില്‍ തിങ്കളാഴ്ച രാത്രിയോടെ പൂര്‍ത്തിയാകും. ചൊവ്വാഴ്ച മുതല്‍ ഈ അലങ്കാരക്കാഴ്ച പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാം. നാലമ്പലത്തിന് മുന്നിലെ തിരുസന്നിധിയില്‍ പത്ത് അടയ്ക്കാത്തൂണുകളാണ് പാരമ്പര്യ പ്രൗഢിയോടെ ഒരുക്കുക പതിവ്.
എല്ലാ വര്‍ഷവുമുള്ള തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശവും ഈ കോട്ടത്തിന്റെ പ്രത്യേകതയാണ്. ബുധനാഴ്ച പുലര്‍ച്ചെയുള്ള തീച്ചാമുണ്ഡിയും 12 മണിക്ക് തിരുമുടി നിവരുന്ന നീലിയാര്‍ ഭഗവതിയുടെ പുറപ്പാടും കാണാനെത്തുന്നവര്‍ക്ക് അടയ്ക്കാ തൂണുകളും പൈതൃക കാഴ്ചതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: