കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധി സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കും. കണ്ണൂര്‍ ജില്ലയില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്ന് സിപിഎം നേതൃത്വം നിരന്തരമായി വ്യാജപ്രചാരണം നടത്തുന്നതിനിടെയാണ് ഷുക്കൂര്‍ വധത്തില്‍ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ഏകപക്ഷീയമായ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി തുടര്‍ച്ചയായ നുണപ്രചാരണം നടത്തി പുകമറ സൃഷ്ടിക്കുകയെന്നതാണ് സിപിഎമ്മിന്റെ പതിവ് രീതി. കൊലപാതക രാഷ്ട്രീയത്തിന് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണയും ലഭിക്കാറുണ്ട്. തലശ്ശേരി അണ്ടല്ലൂരില്‍ ബിജെപി പ്രവര്ത്തകന് സന്തോഷിനെ വീട്ടില്ക്കകയറി വെട്ടിക്കൊലപ്പെടുത്തിയപ്പോഴും ജില്ലാ സെക്രട്ടറി പി.ജയരാജന് പത്രസമ്മേളനം വിളിച്ച് പറഞ്ഞത് കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്. എന്നാല്‍ കൊലപാതകം നടന്ന് ദിവസങ്ങള്‍ക്കകം സിപിഎം പ്രദേശിക നേതാക്കന്മാരുള്പ്പടെയുള്ളവര് അറസ്റ്റിലായപ്പോള്‍ പ്രതികള്‍ സിപിഎമ്മുകാരല്ലെന്ന വിശദീകരണവുമായി കോടിയേരി തന്നെ രംഗത്തെത്തുകയും ചെയ്തു. പി.ജയരാജന് ഉള്‍പ്പെടുന്ന മൂന്നാമത്തെ കൊലക്കേസാണ് അരിയില്‍ ഷുക്കൂറിന്റെത്. നേരത്തെ ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹ് പി.പി.മോഹനനെയും ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളാണ് പി.ജയരാജന്. ഇതില്‍ മനോജ് വധക്കേസില്‍ ജയിലിലായിരുന്ന ജയരാജന് ഇപ്പോള്‍ ജാമ്യത്തിലാണ്. അരിയില്‍ ഷുക്കൂര്‍ വധം ജയരാജന്റെ ഒത്താശയോടെയാണ് നടന്നതെന്ന് വ്യക്തമായിട്ടും പോലീസിനെ സ്വാധീനിച്ച് ദുര്‍ബലമായ വകുപ്പ് ചേര്‍ത്ത് ജയരാജന് രക്ഷപ്പെടുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും പ്രതികളായ കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ ഉമ്മ നല്കിയ പരാതിയിലാണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കൊലപാതകത്തില്‍ ജയരാജന്റെ പങ്ക് വ്യക്തമായാല്‍ നേതൃത്വത്തിന് ജയരാജനെ കൈവിടേണ്ടി വരും. ഇടത് ഭരണത്തിന് കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ ജയരാജന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് അസംതൃപ്തനാണ്. പയ്യന്നൂരില്‍ പോലീസ് സ്റ്റേഷന് വരാന്തയില്‍ കയറി പ്രതിഷേധപരിപാടി നടത്തിയതിന് സിപിഎം സംസ്ഥാനക്കമ്മറ്റിയില്‍ കോടിയേരി നേരിട്ട് ജയരാജനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെതിരെ കുരുക്ക് മുറുകുകയാണെങ്കില്‍ നേതൃസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുന്നതിനെക്കുറിച്ചും പാര്‍ട്ടി ആലോചിക്കുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: