പേരാവൂര്‍: അമ്പായത്തോട് മേഖലയിലെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന വന്യമൃഗശല്യങ്ങള്‍ക്ക് ഒടുവില്‍ ഗോപാലന്റെ ജീവന്‍കൊണ്ട് വനം വകുപ്പ് മറുപടി പറഞ്ഞു. ജനവാസ മേഖലയില്‍ കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെത്തി ജീവനും ജീവിതമാര്‍ഗങ്ങളും നശിപ്പിക്കുമ്പോള്‍ ഇവര്‍ നല്കിയ പരാതികളൊന്നും ചുവപ്പ് നാടയില്‍ നിന്ന് പുറത്തേക്ക് വന്നിരുന്നില്ല. ഒടുവില്‍ ഗോപാലന്റെ ജീവിതം കാട്ടാനയെടുത്തപ്പോള് വൈകാരികമായി പ്രതികരിക്കാതെ പ്രദേശത്തുകാരും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഡിഎഫ്ഒ സുനില്‍ പാമടി, കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റര്‍ വി.രതീശന് എന്നിവരുമായി ചര്‍ച്ച നടത്തി. ഇവരുന്നയിച്ച കാര്യങ്ങള്‍ പരിഗണിക്കാമെന്ന് യോഗത്തില്‍ ഡിഎഫ്ഒ പറഞ്ഞു.
കാട്ടാനയാക്രമത്തില്‍ കൊല്ലപ്പെട്ട ഗോപാലന്റെ കുടുംബത്തിന് ചുരുങ്ങിയത് 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നും ഇതിനനുകൂലമായ റിപ്പോര്‍ട്ട് സര്‍ക്കാറില്‍ സമര്‍പ്പിക്കാനും ഗോപാലന്റെ ആശ്രിതര്‍ക്ക് താല്‍ക്കാലിക തൊഴില്‍ നല്‍കുന്നതിനും ഒരാള്‍ക്കെങ്കിലും സ്ഥിരമായി തൊഴില്‍ നല്കുവാന് സര്‍ക്കാരിനോട് ആവശ്യപ്പെടുവാനും തകരാറിലായ ഫെന്‍സിംഗ് ഉടന്‍തന്നെ പരിഹരിക്കുന്നതിനും സ്ഥിരമായി വന്യമൃഗങ്ങള്‍ വരുന്ന മേഖലയില്‍ സെക്കന്‍ഡ് ലൈന്‍ ചാര്‍ജ് ചെയ്യുന്നതിനും ഫെന്‍സിംഗ് സംരക്ഷണത്തിന് വാച്ചര്‍മാരെ സ്ഥിരമായി നിയമിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഫെന്‍സിംഗ് പരിശോധിച്ച് ഫലപ്രദമെന്ന് ഉറപ്പ് വരുത്തുവാനും തീരുമാനമായി.അമ്പായത്തോട് മേഖലയിലെ വനവും ജനവാസ കേന്ദ്രവും ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ ഇവിടെ പ്രതിരോധ കോണ്‍ക്രീറ്റ് മതില് നിര്‍മ്മിക്കുന്നതിന് വിശദമായ എസ്റ്റിമേറ്റ് ഡിപിആര്‍ എന്നിവ തയ്യാറാക്കി മേലധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതിനും ജില്ലയിലെ ഒന്നാമത്തെ പരിഗണന ഈ പദ്ധതിക്ക് നല്കുവാനും ,2 ജീവനുകള്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ കൊട്ടിയൂര്‍,ആറളം വന്യജീവി സങ്കേതങ്ങള്‍ വകുപ്പ് മന്ത്രിയും പിസിസിഎഫ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശിക്കുവാനും 2 പേരുടെയും ജീവന് എടുത്തത് ഒരുകാട്ടാന തന്നെയാണെന്ന നാട്ടുകാരുടെയും ദൃക്സാക്ഷികളുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം കൂടുതല്‍ പരിശോധിച്ച് അക്രമകാരിയായ ആനയെ മയക്കുവെടിവെച്ച് പിടിച്ച് ഈ പ്രദേശത്ത് നിന്നും മാറ്റുന്നതിനാവശ്യമായ അനുമതി നേടാനും ഇത് രണ്ട് ദിവസത്തിനുള്ളല്‍ നടപ്പിലാക്കുവാനും യോഗം തീരുമാനിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കുമുള്ള ധന സഹായം അടിയന്തരമായി നല്കുവാനും പഠന യാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ ആവശ്യമായസംരക്ഷണം നല്‍കുന്നതിനും ആയതിന് ആവശ്യമായ വാച്ചര്‍മാരെ നിയമിക്കുന്നതിനും അവര്‍ക്കുള്ള വേതനം എത്രയും വേഗം നല്കുവാനും കൊട്ടിയൂര്‍ ആറളം വന്യജീവി സങ്കേതങ്ങളില്‍ റാപ്പിഡ് റസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ ബന്ധപ്പെട്ടവരെ സമീപിക്കുവാനും യോഗത്തില്‍ തീരുമാനമായി. കൊട്ടിയൂര്‍ വന്യജീവി സങ്കേതം ആരംഭിച്ച സാഹചര്യത്തില്‍ നിലവില്‍ കൊട്ടിയൂര്‍ റേഞ്ചിന്റെ ഓഫീസ് കണ്ണവത്താണ് പ്രവര്‍ത്തിക്കുന്നത്.ഇത് കൊട്ടിയൂരില്‍ ആരംഭിക്കുവാനും അവിടേക്ക് ആവശ്യമായ വാഹന സൗകര്യവും ജീവനക്കാരെയും ആയുധങ്ങള്‍ക്കായും സര്‍ക്കാരിനോട് ആവശ്യപ്പെടുവാനും, യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്ത കാര്യങ്ങളുടെ പുരോഗതി വിലയിരുത്തുവാന്‍ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഈ മാസം 17ന് വൈകിട്ട് 3 മണിക്ക് കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ യോഗം ചേരുവാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: