പയ്യാവൂര്‍: കാട്ടാനകളുടെ കടന്നാക്രമണം മൂലം കര്‍ഷകരും തൊഴിലാളികളും മരിച്ചുവീഴുന്നത് ഒരു തുടര്‍സംഭവമായി മാറിയിട്ടും അതിനെതിരെ ക്രിയാത്മകമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സര്‍ക്കാറിന്റെയും അനാസ്ഥയ്ക്കെതിരെ തലശേരി അതിരൂപത കത്തോലിക്കാ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. അനേക വര്‍ഷങ്ങളിലെ കഠിനാദ്ധ്വാനത്തിലൂടെ നട്ടുവളര്‍ത്തിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംരക്ഷിക്കുന്നതിന് പുറപ്പെട്ട കര്‍ഷകര്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചിട്ട് ഏതാനും ദിവസങ്ങള്‍ തികയുന്നതിനു മുന്‍പ് തന്നെ കൊട്ടിയൂര്‍ വന്യജീവിസങ്കേതത്തിനടുത്തു വെച്ച് ആനയുടെ ചവിട്ടേറ്റ് മരിച്ചത് അതീവ ഗൗരവമായി കാണണം. വന്യജീവി സങ്കേതത്തില്‍ മതിയായ സുരക്ഷാ സൗകര്യമൊരുക്കാതെ ആദിവാസി വിഭാഗത്തില്‍ പെട്ട പൊയ്യന്‍ ഗോപാലന് മരിക്കുവാനിടയായത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടങ്ങളുടെ അടിക്കടി ഉണ്ടാകുന്ന അനാസ്ഥകള്‍ക്കെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മുന്നറിയിപ്പു നല്കി. വനാന്തരങ്ങളിലേക്ക് ജോലിക്ക് കൊണ്ടു പോകുന്ന തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കേണ്ട സാമാന്യ മര്യാദപോലും ഇവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. മരണമടഞ്ഞ ഗോപാലന്റെ കുടുംബത്തിന് ന്യായമായ നഷ്ട പരിഹാരം നല്കുവാനും അദ്ദേഹത്തിന്റെ കുടുംബത്തിലൊരാള്‍ക്ക് ജോലി നല്കുവാനും സത്വര നടപടികള്‍ സ്വീകരിക്കണമെന്നും തലശ്ശേരി അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് തലശേരി സന്ദേശഭവനില്‍ ചേര്‍ന്ന അടിയന്തിര യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു അതിരൂപതാ ഡയറക്ടര്‍ ഫാ. ഫ്രാന്‍സീസ് മേച്ചിറാകത്ത്, അതിരൂപതാ പ്രസിഡന്റ് ദേവസ്യാ കൊങ്ങോല, ജോണി തോമസ് വടക്കേക്കര, ബെന്നി പുതിയാമ്പുറം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: