തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധത്തില്‍ കേരളത്തിലെ സാംസ്കാരിക നായകന്മാര് പ്രതികരിക്കാത്തത് അത്ഭുതകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചെറിയ കാര്യങ്ങളില്‍ പ്രതികരിക്കുന്നവര്‍ പോലും ഇതിനോടു പ്രതികരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു പോലത്തെ നിശബ്ദത മുന്‍പും ഉണ്ടായിട്ടുണ്ട്. സംരക്ഷണം നല്കി പ്രതികരിപ്പിക്കേണ്ട കാര്യമില്ലെന്നും അത് കേരളത്തിനു ഭൂഷണമല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കൊലപാതക രാഷ്ട്രീയത്തിന് എന്നും യു.ഡി.എഫ് എതിരായിരുന്നു.. കേരളത്തില്‍ കൊലപാതക രാഷ്ട്രീയം നടത്തുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് ജബ്ബാര്‍ വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി എല്‍.ഡി.എഫ് സര്‍ക്കാര്‍ കേസെടുത്തു. ഒടുവില്‍ അന്വേഷണം വന്നപ്പോള്‍ ജയിലിലായത് സി.പി.എം പ്രവര്‍ത്തകരാണ്. എന്‍.ഡി.എഫ് പ്രവര്‍ത്തകനായ ഫസലിനെ വധിച്ചത് ആര്.എസ്.എസുകാരാണെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനം. ഫസലിന്റെ ഭാര്യ നല്കിയ പരാതിയില്‍ സി.ബി.ഐ അന്വേഷണം വന്നപ്പോള്‍ മുന്‍കൂര്‍ ജാമ്യം തേടിയത് കോണ്‍ഗ്രസ് പ്രവര്ത്തകരാണോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
ചന്ദ്രശേഖരന് വധത്തിന്റെ ഉത്തരവാദിത്തം യു.ഡി.എഫിനു മേല്‍ കെട്ടിവയ്ക്കാനാണ് സി.പി.എം ശ്രമം. ഒഞ്ചിയത്ത് കഴിഞ്ഞ നാലു വര്‍ഷം നടന്ന അക്രമങ്ങളെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഒഞ്ചിയം രക്തസാക്ഷി ദിനത്തില്‍ ചന്ദ്രശേഖരനെ ഇല്ലാതാക്കുമെന്ന് സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയത് ആരും മറന്നിട്ടില്ല. ചന്ദ്രശേഖരന്റെ വധത്തിന് പിന്നിലെ പ്രതികള്‍ നിയമത്തിന് മുമ്പില്‍ വരണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
രാഷ്ട്രീയത്തിന്റെ മറവില്‍ പ്രതികള്‍ രക്ഷപെടുന്ന കാലമാണു മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അക്കാലം മാറിയെന്നും ഫസല്‍ വധത്തിലും ചന്ദ്രശേഖരന് വധത്തിലും നടക്കുന്ന അന്വേഷണം അതാണ് വ്യക്തമാക്കുന്നത്. ടി.പി വധക്കേസില്‍ സ്വന്തം നേതാവിനെയും പാര്‍ട്ടി അണികളെയും ബോധ്യപ്പെടുത്താനാകാത്ത അവസ്ഥയിലാണ് പിണറായി വിജയനിപ്പോള്‍. വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയും കോഴിക്കോട്ട് നടന്ന ചന്ദ്രശേഖരന് അനുസ്മരണ യോഗവും ഇതാണ് തെളിയിക്കുന്നത്. സി.പി.എം ജനങ്ങളില്‍ നിന്ന് ഇത്രയും ഒറ്റപ്പെട്ട കാലം ഉണ്ടായിട്ടില്ല. നെയ്യാറ്റിന് കരയില്‍ യുഡിഎഫിനു വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: