തൊടുപുഴ/കുളമാവ്: ജില്ലയില്‍ നാലിടങ്ങളില്‍ ഇന്നലെ തീപിടിത്തമുണ്ടായി. കുളമാവ് ഡാമിന്റെ ഭാഗത്ത് നിന്നുമാണ് തീ പടര്‍ന്നത്. കുളമാവ് നവോദയ സ്കൂളിന് സമീപമുണ്ടായ തീപിടിത്തത്തില്‍ അഞ്ചേക്കറോളം പ്രദേശം കത്തി നശിച്ചു.
തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയുടെ സമീപമുള്ള വനഭൂമിയിലാണ് തീ പടര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഉച്ചസമയമായതിനാല്‍ വളരെ വേഗം തീ വനത്തിന്റെ ഉള്‍പ്രദേശത്തേയ്ക്ക് പടരുകയായിരുന്നു. വാഹനത്തിന് കടന്ന് ചെല്ലുവാന്‍ കഴിയാതിരുന്ന ഭാഗത്ത് തീ പടര്‍ന്നത് നിയന്ത്രണ വിധേയമാക്കുവാന്‍ കാലതാമസം നേരിട്ടു. മൂലമറ്റത്ത് നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം വനത്തിനുള്ളിലേയ്ക്ക് നടന്നുചെന്നാണ് ഫയര്‍ലൈന്‍ തെളിച്ച് തീ ഒരു പരിധിവരെ നിയന്ത്രണ വിധേയമാക്കിയത്. ഉള്‍വനങ്ങളില്‍ കടന്ന് ചെല്ലുവാന്‍ പ്രയാസമുള്ള ഭാഗങ്ങളില്‍ രാത്രി വൈകിയും തീ പടരുന്നുണ്ട്. മൂലമറ്റം സ്റ്റേഷന് ഓഫീസര്‍ ശശീന്ദ്രബാബുവിന്റെ നേതൃത്വത്തിലാണ് തീ നിയന്ത്രണവിധേയമാക്കുവാനുള്ള ശ്രമം നടത്തിയത്.
വെങ്ങല്ലൂരില്‍ ഇന്നലെ ഉച്ചയോടെ റോഡ് വക്കില്‍ കിടന്ന മാലിന്യങ്ങള്‍ക്ക് തീപിടിച്ചിരുന്നു. തൊടുപുഴയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമാണ് സ്ഥലത്തെത്തി തീയണച്ചത്.മൂലമറ്റം ആശ്രമത്തിന് സമീപം ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ റബ്ബര്‍ തോട്ടത്തിന് തീപിടിച്ചു. ഒരേക്കറോളം തോട്ടം കത്തി നശിച്ചു. തുടര്‍ന്ന് മൂലമറ്റത്തുനിന്നുള്ള ഫയര്‍ഫോഴ്സ് സംഘമാണ് സ്ഥലത്തെത്തി തീയണച്ചത്.
വാഗമണ്‍ കോലാഹല മേട്ടിലുണ്ടായ തീപിടിത്തത്തില്‍ നാലേക്കര്‍ വനഭൂമി കത്തി നശിച്ചു. പീരുമേട്ടില്‍ നിന്നുളള ഫയര്‍ ഫോഴ്സ് സംഘാണ് സ്ഥലത്തെത്തി തീയണച്ചത്. വേനല്‍ ശക്തി പ്രാപിച്ചതൊടെ തീപിടിത്തം വ്യാപകമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: