പാനൂര്‍: സിപിഎം സംഘം കൊലപ്പെടുത്തിയ ബിജെപി പ്രവര്ത്തകന് അണ്ടലൂരിലെ സന്തോഷ്കുമാറിന്റെ വീട് കലക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം സന്ദര്‍ശിച്ചു. സമാധാന കമ്മറ്റി തീരുമാനത്തിന്റെ ഭാഗമായിരുന്നു സന്ദര്‍ശനം. കൊല്ലപ്പെട്ട അണ്ടലൂരിലെ വീട്ടിലും സന്തോഷിന്റെ ഭാര്യ ബേബി താമസിക്കുന്ന സ്വാമികുന്നിലെ വീട്ടിലും സംഘമെത്തി. ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, ആര്‍എസ്എസ് ജില്ലാകാര്യവാഹക് കെ.പ്രമോദ്, സിപിഎം നേതാക്കളായ പി.ജയരാജന്, എംവി.ജയരാജന്, കോണ്‍ഗ്രസ് നേതാക്കളായ സതീശന് പാച്ചേനി, കെ.സുരേന്ദ്രന്, മുസ്ലീംലീഗ് നേതാവ് കെ.താഹിര്‍ എന്നിവരാണ് കലക്ടര്‍ക്കൊപ്പം വീട് സന്ദര്‍ശനത്തിനെത്തിയത്. കൊലപാതകത്തെക്കുറിച്ചുളള വിവരങ്ങളും കുടുംബത്തിന്റെ അവസ്ഥയും ചോദിച്ചറിഞ്ഞ കലക്ടറും രാഷ്ട്രീയ നേതാക്കളും കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്നു.കുടുംബത്തിന് സഹായം ലഭിക്കുന്ന തരത്തിലുളള ഉറപ്പൊന്നും കലക്ടറുടെ ഭാഗത്ത് നിന്നുമുണ്ടായില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: