നാഥുറാം ഗോഡ്സെ എന്ന തലതിരിഞ്ഞ മനുഷ്യനാല്‍ കൊല്ലപ്പെടാതെ സ്വാഭാവികമരണമായിരുന്നു മഹാത്മാഗാന്ധിയുടെതെങ്കില് ‘ഗാന്ധിയന്മാര്’ എന്ന വിശേഷണം പേറുന്നവര്‍ എണ്ണത്തില്‍ ചുരുങ്ങുമായിരുന്നു. പില്ക്കാലത്ത് ഗാന്ധിയന്മാരായി അവതരിച്ച പലര്‍ക്കും കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പത്തെ മണിക്കൂറില്വരെ മാഹാത്മാവ് വെറുക്കപ്പെട്ടവനായിരുന്നു. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകളും ബ്രിട്ടീഷുകാരും മുസ്ലിം വര്‍ഗീയവാദികളുമായ പലരും ഇങ്ങനെ ഗാന്ധി കൊലചെയ്യപ്പെട്ട ജനുവരി 30 ന് ശേഷം ഗാന്ധിയെക്കാള്‍ വലിയ ഗാന്ധിഭക്തന്മാരായവരാണ്. ഈ നിരയില്‍ വരുന്ന പുതിയ തലമുറയില്‍പ്പെട്ട ഒരാളായി മാത്രമേ കെ.അരവിന്ദാക്ഷനെ കാണാനാവൂ. ‘നിരന്തരം വധിക്കപ്പെടുന്ന ഗാന്ധി’ എന്ന ലേഖനം (മാതൃഭൂമി, 2017 ജനുവരി 31) എഴുതിയ അരവിന്ദാക്ഷന് അസത്യപ്രചാരണമാണ് നടത്തുന്നത്.
ഗാന്ധിവധത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന അബദ്ധ പ്രസ്താവന നടത്തിയതിന് കോടതി കയറിയിറങ്ങുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉദ്ദേശ്യശുദ്ധിയെ തള്ളിപ്പറയുമ്പോഴും, രാഹുലിന്റെ പൊള്ളയായ പ്രസ്താവനയ്ക്ക് കഴമ്പു നല്‍കാനാണ് അരവിന്ദാക്ഷന് ശ്രമിക്കുന്നത്. ഇതിന് കൂട്ടുപിടിക്കുന്നതാവട്ടെ കടുത്ത ഹിന്ദുവിരുദ്ധ മനഃസ്ഥിതിക്കാരനും, സംഘപരിവാറിനെതിരായ വിദ്വേഷ പ്രചാരണം തൊഴിലാക്കിയ ആളുമായ അബ്ദുള്‍ ഗഫൂര്‍ നൂറാനിയെയും. ”ഞാനെന്തുകൊണ്ട് മഹാത്മാവിനെ കൊന്നു?” എന്ന പുസ്തകത്തിന്റെ പ്രകാശനവേളയില്‍, കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിച്ചയാളും നാഥുറാം ഗോഡ്സെയുടെ അനുജനുമായ ഗോപാല്‍ ഗോഡ്സെ പറഞ്ഞ ഒരു കാര്യം ‘സവര്‍ക്കര്‍ ആന്റ് ഹിന്ദുത്വ’ എന്ന പുസ്തകത്തില്‍ നൂറാനി എടുത്തുചേര്‍ത്തിട്ടുണ്ട്. ഗാന്ധിയെ വധിക്കുന്ന സമയത്ത് തങ്ങള്‍ ആര്‍എസ്എസ് വിട്ടിരുന്നില്ല എന്ന് ഗോപാല്‍ ഗോഡ്സെ അവകാശപ്പെടുന്നതാണ് നൂറാനിയും അരവിന്ദാക്ഷനും വേദവാക്യമായെടുക്കുന്നത്.
ഗോപാല്‍ ഗോഡ്സെയുടെ ഈ അവകാശവാദം സ്വന്തം പ്രസ്താവനയില്‍ തന്നെ പൊളിഞ്ഞുവീഴുന്നുണ്ട്. ”നാഥുറാം ആര്‍എസ്എസിന്റെ ബൗദ്ധിക് കാര്യവാഹ് ആയിരുന്നു” എന്നുപറയുന്നിടത്താണിത്. ആര്‍എസ്എസുമായി ഒരാഴ്ചക്കാലത്തെയെങ്കിലും ബന്ധമുള്ള ഒരാളും ‘ബൗദ്ധിക് കാര്യവാഹ്’ എന്ന അര്‍ത്ഥശൂന്യമായ വാക്ക് ഉപയോഗിക്കില്ല. ‘കാര്യവാഹ്’ എന്നൊരുവാക്കുണ്ട്. ‘ബൗദ്ധിക് പ്രമുഖ്’ എന്നും ഉണ്ട്. ‘ബൗദ്ധിക് കാര്യവാഹ്’ എന്നൊരു പദവി ആര്‍എസ്എസിന്റെ ഘടനയില്‍ ഒരു തലത്തിലുമില്ല. ഉറക്കത്തില്‍ ചോദിച്ചാലും ഈ വാക്കുകള്‍ തമ്മിലുള്ള വേര്‍തിരിവ് ഏത് ആര്‍എസ്എസ് പ്രവര്‍ത്തകനും വ്യക്തമാക്കും. ഇതില്‍നിന്നുതന്നെ ഗോപാല്‍ ഗോഡ്സെയും ആര്‍എസ്എസുമായുള്ള ബന്ധം എന്തായിരുന്നുവെന്ന് വ്യക്തം.
യഥാര്‍ത്ഥത്തില്‍ ”ഞാന്‍ എന്തുകൊണ്ട് മഹാത്മാവിനെ കൊന്നു?” എന്ന പുസ്തകവും, ഗോപാൽ ഗോഡ്സെയുടെ ‘ഗാന്ധി വധവും ഞാനും’ എന്ന പുസ്തകവും ഗൂഢാലോചനയുടെ ഫലമാണെന്നതിന് തെളിവുണ്ട്. ഈ ലേഖനത്തിന്റെ പരിധിയില്‍ നില്ക്കില്ലെന്നതുകൊണ്ട് അക്കാര്യങ്ങള്‍ തല്ക്കാലം വിടുന്നു. ഒരു കാര്യം മാത്രം സൂചിപ്പിക്കാം. ഗാന്ധിവധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോള്‍ ജയിലധികൃതരെ പ്രീണിപ്പിക്കാന്‍ ഗാന്ധിസ്മൃതി ദിനത്തില്‍ മുറതെറ്റാതെ പങ്കെടുത്തിരുന്നയാളായിരുന്നു ഗോപാല്‍ ഗോഡ്സെ. അവസരവാദമായിരുന്നു ഈ മാന്യന്റെ കൈമുതല്‍. ഇതിന്റെ ഉപോല്പ്പന്നമാണ് ”ഞാന്‍ എന്തുകൊണ്ട് മഹാത്മാവിനെ കൊന്നു?” എന്ന പുസ്തകവും. അന്യമത വിദ്വേഷംകൊണ്ട് അന്ധനായിപ്പോയ എ.ജി.നൂറാനി എന്ന ഇടതുപക്ഷ എഴുത്തുകാരന് ആര്‍എസ്എസിനെതിരായ ഗോപാല്‍ ഗോഡ്സെയുടെ അസത്യപ്രസ്താവന തൊണ്ടതൊടാതെ വിഴുങ്ങുകയാണുണ്ടായത്. ഈ പ്രസ്താവനതന്നെയാണ് ‘മാതൃഭൂമി’യുടെ താളില്‍ ലേഖനരൂപത്തില്‍ അരവിന്ദാക്ഷന് ഛര്ദ്ദിച്ചുവച്ചിരിക്കുന്നത്. അത് വായിക്കുന്നവര്‍ക്കും ഓക്കാനം വരും.
ആര്‍എസ്എസിന് ഗാന്ധിവധത്തില്‍ പങ്കുണ്ടെന്ന് വരുത്താന്‍ നൂറാനിയെ കൂട്ടുപിടിക്കാന്‍ ആവേശം കാണിക്കുന്ന അരവിന്ദാക്ഷന് അറിയുന്നില്ല, ഇതേ നൂറാനി ഇക്കാര്യത്തില്‍ കോടതിയില്‍ മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടയാളാണെന്ന്. ”ആര്‍എസ്എസ് ആന്റ് സര്‍വീസസ്, എ ഹാഫ് സെഞ്ച്വറീസ് ഗോറി റെക്കോര്‍ഡ്” എന്ന പേരിലുള്ള നൂറാനിയുടെ ലേഖനം 2000 ജനുവരി 15 ന് ‘സ്റ്റേറ്റ്സ്മാന്’ പത്രം പ്രസിദ്ധീകരിക്കുകയുണ്ടായി. ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് അതില്‍ നൂറാനി ആരോപിച്ചു. ഇതിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ ആര്‍എസ്എസ് കൊടുത്ത അപകീര്‍ത്തിക്കേസില്‍ നൂറാനി മാപ്പുപറയുകയും മാപ്പപേക്ഷ ‘സ്റ്റേറ്റ്സ്മാന്’ പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. കളി കാര്യമായപ്പോള്‍ നൂറാനിക്ക് നിഷേധിക്കേണ്ടിവന്ന ആരോപണമാണ് അരവിന്ദാക്ഷനെപ്പോലുള്ളവര് നിരുത്തരവാദപരമായി ആവര്‍ത്തിക്കുന്നത്. നൂറാനിക്കെതിരായ കോടതി ഉത്തരവ് തനിക്കും ബാധകമാവുമെന്ന് അരവിന്ദാക്ഷന് ഓര്‍ക്കുന്നത് നന്നായിരിക്കും.
1948 ജനുവരി 30 നാണ് ഗാന്ധിജി വധിക്കപ്പെടുന്നത്. 1947 സെപ്തംബര്‍ 12 ന് ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുമായി ഗാന്ധിജി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സെപ്തംബര്‍ 17 ന് ദല്‍ഹിയിലെ ആര്‍എസ്എസ് ശാഖയില്‍ ഗാന്ധിജി പങ്കെടുക്കുകയും ചെയ്തു. ഈ രണ്ട് കൂടിക്കാഴ്ചകളും ഊഷ്മളമായിരുന്നു. ഇത്തരമൊരു മഹാത്മാവ് മൂന്നരമാസത്തിനകം ആര്‍എസ്എസിന് വധിക്കപ്പെടേണ്ട ആജന്മശത്രുവായെന്ന് പറയുന്നത് കടന്ന കയ്യായിരിക്കും. ഗാന്ധിവധവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ എഫ്ഐആറിലോ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തിലോ പ്രതികളുടെ മൊഴികളിലോ ഒരിടത്തുപോലും ആര്‍എസ്എസിനെതിരായ പരാമര്‍ശമില്ല. വിചാരണ കോടതി വിധിയിലും അപ്പീല്‍ കോടതിവിധിയിലുമില്ല ഇങ്ങനെയെന്തെങ്കിലും. ഗാന്ധിവധത്തെത്തുടര്‍ന്ന് തികച്ചും ദുഷ്ടലാക്കോടെ നെഹ്റു സര്‍ക്കാര്‍ ആര്‍എസ്എസിനെ നിരോധിച്ചതാണ് ആ സംഘടനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കുപ്രചാരണം നടത്താന്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് അവസരമൊരുക്കിയത്.
ഗാന്ധിജിയുടെ നേരെയുള്ള രണ്ട് വധശ്രമങ്ങള്‍ ഹരിജനങ്ങള്‍ക്കുവേണ്ടി വാദിച്ചതിന് ജാതിഹിന്ദുക്കള്‍ നടത്തിയതാണെന്നും ഇതിന്റെ ഉത്തരവാദിത്വവും ആര്‍എസ്എസിനാണെന്ന് അരവിന്ദാക്ഷന് വാദിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല. 1934 ല്‍ തന്നെ മഹാരാഷ്ട്രയിലെ വാര്‍ധയില്‍ നടന്ന ആര്‍എസ്എസ് ശിബിരത്തില്‍ ഗാന്ധിജി പങ്കെടുത്തിട്ടുണ്ട്. ”ആര്‍എസ്എസ് ശിബിരത്തിലെ അച്ചടക്കവും അസ്പൃശ്യതയില്ലായ്മയും എന്നെ അദ്ഭുതപ്പെടുത്തി” എന്നാണ് ഗാന്ധിജിയുടെ സ്വന്തം വാക്കുകള്‍.
ആര്‍എസ്എസിന് ശത്രുതയുണ്ടെന്ന് വരുത്താന്‍ ഗാന്ധിജിയുടെ മതസമീപനമെന്ന് പറഞ്ഞ് ചിലത് അരവിന്ദാക്ഷന് ലേഖനത്തില്‍ ഉദ്ധരിക്കുന്നുണ്ട്. ഇത് ദുരുപദിഷ്ടമാണ്. ”ഞാനൊരു ഏകാധിപതിയായിരുന്നെങ്കില്‍ മതവും സ്റ്റേറ്റും രണ്ടും രണ്ടായിത്തന്നെ നിര്‍ത്തുമായിരുന്നു” എന്ന് ഗാന്ധിജി പറഞ്ഞത് വളരെ സൗകര്യപൂര്‍വം അരവിന്ദാക്ഷന് ഹിന്ദുമതത്തിന്റെ തലയില്‍ കയറ്റിവയ്ക്കുകയാണ്. ഒരു ക്രൈസ്തവ മിഷണറിയുമായുള്ള ഗാന്ധിജിയുടെ ഈ സംഭാഷണം ക്രിസ്തുമതത്തെക്കുറിച്ചാണ്. ഭരണാധികാരം ലക്ഷ്യമിട്ട് ക്രൈസ്തവസഭകള്‍ നടത്തുന്ന മതപരിവര്‍ത്തനത്തിന്റെ നിശിതവിമര്‍ശകനായിരുന്നു ഗാന്ധിജി. തനിക്ക് അധികാരം ലഭിച്ചാല്‍ ആദ്യം ചെയ്യുന്നത് ക്രൈസ്തവസഭകളുടെ മതപരിവര്‍ത്തനം നിരോധിക്കലായിരിക്കും എന്ന് ഗാന്ധിജി പറഞ്ഞത് അരവിന്ദാക്ഷന് അറിയില്ലെന്നുണ്ടോ? താന്‍ സനാതന ഹിന്ദുവാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ള ഗാന്ധിജിയെ ഹിന്ദുവിരുദ്ധനാക്കാന്‍ അരവിന്ദാക്ഷന് ശ്രമിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.
അരവിന്ദാക്ഷന് ഗാന്ധി സാഹിത്യത്തിന്റെ നല്ലൊരു വായനക്കാരനായിരിക്കാം. എന്നാല്‍ ഗാന്ധിവധവുമായി ബന്ധപ്പെട്ട കോടതി വിധികളും, അന്വേഷണ കമ്മീഷനുകളുടെ കണ്ടെത്തലുകളും അവഗണിച്ച് ആര്‍എസ്എസിനെതിരെ ഏകപക്ഷീയമായ കുപ്രചാരണം നടത്തുന്നത് ജനാധിപത്യരീതിക്ക് നിരക്കാത്തതും വ്യക്തിപരമായ അന്തസ്സിന് ചേരാത്തതുമാണ്. ഇക്കാര്യത്തില്‍ തുറന്ന സംവാദത്തിന് ആര്‍എസ്എസ് ഒരുക്കമാണ്. അരവിന്ദാക്ഷന് നൂറ് ചോദ്യങ്ങളുന്നയിക്കാം. ആര്‍എസ്എസ് മറുപടി പറയും. ആര്‍എസ്എസിന്റെ പത്ത് ചോദ്യങ്ങള്‍ക്ക് അരവിന്ദാക്ഷന് മറുപടി പറഞ്ഞാല്‍ മതി. ഇക്കാര്യത്തില്‍ ചരിത്രവസ്തുതകള്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ആര്‍എസ്എസിന് ഉറപ്പുണ്ട്. ദൈവം സത്യമാണെന്നല്ല, സത്യമാണ് ദൈവം എന്ന് വിശ്വസിച്ച ഒരു മഹാത്മാവിന്റെ പേരില്‍ അസത്യം പ്രചരിപ്പിക്കുന്നത് ഗാന്ധിനിന്ദ തന്നെയാണ്. e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: