ചങ്ങനാശേരി: വാഹനം വാടകയ്ക്ക് എടുത്ത് പൊളിച്ച് വില്പന നടത്തുന്നവരെ ഷാഡോ പോലീസ് പിടികൂടി. തൃക്കൊടിത്താനം കോട്ടമുറി മഞ്ജുനിവാസില്‍ മനോജ്(25), ചാഞ്ഞോടി ഒളശ്ശപുരയിടംവിഷ്ണു(25), മണിമംഗലം വീട്ടില്‍ നിവിന്‍(29) എന്നിവരാണ് പിടിയിലായത്.
അപകടത്തില്‍പ്പെടുന്നതും നശിച്ചുപോയതുമായ വാഹനങ്ങള്‍ വര്‍ക്ഷോപ്പ് ജീവനക്കാരനായ മനോജ് വിലയ്ക്ക് വാങ്ങി തന്റെ ഉടമസ്ഥതയിലാക്കും. ഈ വാഹനങ്ങളുടെ ആര്‍സി ബുക്ക് ഉപയോഗിച്ച് നിവിനും വിഷ്ണുവും ചേര്‍ന്ന് വാടകയ്ക്ക് എടുക്കുന്ന വാഹനത്തിന്റെ നമ്പര്‍പ്ലേറ്റും ചേസിസ് നമ്പരും ഘടിപ്പിച്ച് വില്‍ക്കുകയാണ് പതിവ്. ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ ഇക്കൂട്ടര്‍ വാടകയ്ക്ക് എടുത്ത് കേരളത്തിന്റെ പലഭാഗങ്ങളിലും പണയം വെച്ചിട്ടുള്ളതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇവരുടെ പക്കല്‍നിന്ന് പലരുടെയും വാഹനങ്ങള്‍ പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ വിവിധ ജില്ലകളില്‍ നിന്ന് നിരവധി പരാതികളും പോലീസിന് ലഭിച്ചു. വീടാക്രമണ കേസില്‍ പ്രതിയാണ് മനോജ്. ഇവര്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. കോട്ടയം ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന് ലഭിച്ച രഹസ്യവിവരം ഷാഡോപോലീസിനു കൈമാറിയതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ചങ്ങനാശേരി ഡിവൈഎസ്പി വി. അജിത്ത്, സിഐ ബിനുവര്‍ഗീസ്, എസ്ഐ പി.കെ. രവി, ഷാഡോപോലീസ് അംഗങ്ങളായ കെ.കെ. റെജി, ആന്റണി സെബാസ്റ്റ്യന്‍, പ്രദീഷ് രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: