വരിയുടയ്ക്കല്‍ എന്നതൊരു പ്രക്രിയയാണ്. നിര്വ്വീര്യനാക്കുക, കഴിവുകെട്ടവനാക്കുക എന്നൊക്കെ ആ വാക്കിന്റെ അര്‍ത്ഥമായി പറയാം. കേരളത്തിലെ ഒരുവിഭാഗം സാഹിത്യ സാംസ്കാരിക നായകര്‍ വരിയുടയ്ക്കല്‍ പ്രക്രിയയിലൂടെ കടന്നുപോകുന്ന കാലമാണിത്. അവര്‍ മിണ്ടാപ്രാണികളായി മാറിയിരിക്കുന്നു.
ലോകത്തെവിടെയും എന്തു നടന്നാലും പ്രതികരണവുമായി രംഗത്തു വരുന്നവരായിരുന്നു നമ്മുടെ നാട്ടിലെ ഒരുവിഭാഗം സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍. ലോകത്തെവിടെ മനുഷ്യാവകാശ ലംഘനങ്ങളോ, ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെ കടന്നാക്രമണമോ ഉണ്ടായാല്‍ ഉടന്‍ പ്രതികരണവുമായി പ്രത്യക്ഷപ്പെടും. കവിതയെഴുതിയും ചിത്രം വരച്ചും പ്രതിഷേധിക്കും. കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അത്തരം പ്രതികരണ, പ്രതിഷേധക്കാര്‍ക്ക് കുറച്ചു ചൂരുകൂടിയിരുന്നു. അവര്‍ വ്യാപകമായി രംഗത്തുവന്നു. വടക്കേ ഇന്ത്യയിലെവിടെയങ്കിലും ദളിതര്‍ ആക്രമിക്കപ്പെട്ടാല്‍, അക്രമമുണ്ടായാല്‍ അതെല്ലാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കുറ്റമായി വ്യാഖ്യാനിച്ചും രാജ്യം അരാജകത്വത്തിലാണെന്ന് പ്രഖ്യാപിച്ചും അവര്‍ ഉറഞ്ഞുതുള്ളി.
പശുവിനെ തട്ടിക്കൊണ്ടുപോയി കൊന്നതുമായി ബന്ധപ്പെട്ട് നടന്ന സംഘട്ടനത്തില്‍ യുപിയില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോഴും, കര്‍ണ്ണാടകയിലെ സാഹിത്യകാരന് കല്‍ബുര്‍ഗി കൊല്ലപ്പെട്ടപ്പോഴും നരേന്ദ്ര മോദിക്കായിരുന്നു ‘സാംസ്കാരിക പ്രതികരണ തൊഴിലാളികളുടെ’ പഴി മുഴുവന്‍. പല സംസ്ഥാനങ്ങളിലും വളരെ നേരത്തെ നിലനില്‍ക്കുന്ന ഗോമാംസ നിരോധനത്തിന്റെ പേരിലും നരേന്ദ്രമോദിയെ ഇവര്‍ കുറ്റക്കാരനാക്കി. യുപിയിലും കര്‍ണ്ണാടകയിലും ഭരണം നടത്തുന്നത് ബിജെപിയായിരുന്നില്ല. ഗോമാംസം ഭക്ഷിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയത് ബിജെപി സര്ക്കാരുകളുമായിരുന്നില്ല.
കോണ്‍ഗ്രസ്സിനും ഇടതുപക്ഷത്തിനും ആഭിമുഖ്യമുള്ള മുലായംസിംഗിന്റെ പാര്‍ട്ടി ഭരിക്കുന്ന, അദ്ദേഹത്തിന്റെ മകന് മുഖ്യമന്ത്രിയായിട്ടുള്ള യുപിയിലും, കോണ്‍ഗ്രസ് സര്‍ക്കാരുള്ള കര്‍ണ്ണാടകയിലുമായിരുന്നു ഈ സംഭവങ്ങള്‍. 1964 മുതല്‍ പല ഘട്ടങ്ങളിലായി പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ് ഉത്തരവിറക്കിയതും. കര്‍ണ്ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മുകശ്മീര്‍, ബീഹാര്‍, ഒറീസ, ആന്ധ്രാപ്രദേശ്, ഗോവ എന്നിവിടങ്ങളിലെല്ലാം ബിജെപി ഭരിക്കാനെത്തുന്നതിനു മുന്നേ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ നിരോധനമേര്‍പ്പെടുത്തി. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ക്കൂടിയും, പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ അതെല്ലാം നരേന്ദ്ര മോദിയുടെ തലയില്‍ കെട്ടിവച്ചു.
ഇന്ത്യയിലാകെ അസഹിഷ്ണുതയാണെന്ന് പ്രചരിപ്പിച്ചവര്ക്കൊപ്പം ചേര്‍ന്ന് കേരളത്തിലടക്കം ചില സാഹിത്യ, സാംസ്കാരിക നായകര്‍ രംഗത്തുവന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവര്‍ക്ക് നല്കിയ പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കവി സച്ചിദാനന്ദനും സാറാജോസഫും ഉള്‍പ്പടെ പ്രതിഷേധിച്ചത്. ആ പ്രതിഷേധത്തിലെ പൊള്ളത്തരം ഇപ്പോഴാണ് എല്ലാവര്ക്കും മനസ്സിലാകുന്നത്. അന്ന് പുരസ്കാരങ്ങള്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചവരാരും അവാര്‍ഡ് ഫലകത്തിനൊപ്പം കൈനീട്ടിവാങ്ങിയ പണം ഇനിയും തിരികെ നല്‍കിയിട്ടില്ല. വാര്‍ത്ത സൃഷ്ടിക്കാന്‍ മാത്രമായി പ്രഖ്യാപനം നടത്തിയവര്‍ക്ക് അവാര്‍ഡ് തുക ചെലവഴിക്കുന്നതിന് ഒട്ടും ഉളുപ്പുണ്ടായില്ല.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്ണ്ണാടകത്തിലുമൊക്കെയുണ്ടായ സംഭവങ്ങളുടെ പേരില്‍ പ്രതിഷേധിച്ചവരും, സാഹിത്യ കൂട്ടായ്മ നടത്തിയവരും, ചുവരുകളില്‍ ചിത്രം വരച്ചവരും കേരളത്തില്‍ സിപിഎം നേതൃത്വത്തിലുള്ള പിണറായി സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം ഉണ്ടായ സംഭവങ്ങളില്‍ പ്രതികരിച്ചു കണ്ടില്ല. അവര്‍ നാക്കു ചുരുട്ടിവച്ച് മൗനികളായി. ആദിവാസി സമൂഹം പീഡിപ്പിക്കപ്പെട്ടത് അവരറിഞ്ഞതേയില്ല. ദളിതരെ ചുട്ടുകൊന്നത് കണ്ടതേയില്ല. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ നിരവധിപേരെ വെട്ടിനുറുക്കിയ സംഭവം കേട്ടതേയില്ല. കുട്ടികളെ പോലും നിലത്തടിച്ച ക്രൂരത അവര്‍ക്ക് പ്രതികരിക്കാനുള്ള വിഷയമായില്ല.
ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മുന്നിലിട്ട് ഗൃഹനാഥനെ വെട്ടിക്കൊന്ന ക്രൂരതയ്ക്കെതിരെ കവിതയെഴുതാന്‍ ഒരു കവിയും മെനക്കെട്ടില്ല. പാലക്കാട്ട് ഒരു കുടുംബത്തിലെ രണ്ടുപേരെ ചുട്ടുകൊന്നപ്പോഴും അവര്‍ മിണ്ടാതിരുന്നു. പാലക്കാട്ടെ വിക്ടോറിയ കോളജിലെ പ്രിന്‍സിപ്പാളിന് ശവമഞ്ചമൊരുക്കി സംസ്കരിച്ച് യാത്രയപ്പ് നല്കി ഗുരുഭക്തി പ്രകടിപ്പിച്ചര്ക്കെതിരെയും പ്രതികരിച്ചില്ല.
ഹൈദ്രാബാദ് സര്‍വ്വകലാശാലയിലും ദില്ലി ജെഎന്‍യുവിലും ചെറിയ പ്രശ്നങ്ങളെ ഭീതിവത്കരിച്ച് വാര്‍ത്താചാനലുകളിലെ സ്ഥിരം പ്രതികരണ തൊഴിലാളികളായിരുന്നവരും, സര്‍വ്വകലാശാലകള്‍ക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരും എവിടെ പോയി ഒളിച്ചു? ഇവിടെ കേരളത്തില്‍ സ്വാശ്രയ കോളജുകളിലും തലസ്ഥാന നഗരിയിലെ ലോ അക്കാദമിയെന്ന ‘ഭീകര സ്ഥാപന’ത്തിലും വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നത് അറിഞ്ഞില്ലേ? ലോ അക്കാദമി മാനേജ്മെന്റിന്റെ കിരാതവും മനുഷ്യത്വ രഹിതവുമായ നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥികളൊന്നടങ്കം സമരം ചെയ്യുന്നത് കേരളത്തിലെ സാംസ്കാരിക നായകരാരും അറിഞ്ഞില്ലെ? ഹൈദ്രാബാദിലും ദില്ലിയിലും പോയി സര്‍വ്വകലാശാലകള്‍ക്കു മുന്നില്‍ കുത്തിയിരുന്ന എംപിമാരായ സമ്പത്തിനെയും ബിജുവിനെയും രാജേഷിനെയുമൊന്നും ലോ അക്കാദമിക്കു മുന്നില്‍ കണ്ടില്ല. ദില്ലി ജെഎന്‍യു ക്യാമ്പസ്സില്‍ പോയി കവിത ചൊല്ലിയും നാടകം കളിച്ചും സമരം കൊഴുപ്പിച്ചവരാരും സ്വന്തം നാട്ടിലെ കോളജില്‍ നടക്കുന്ന നെറികെട്ട നടപടികളെ കണ്ടില്ലെന്നു നടിച്ചു.
ദേശീയ ഗാനം സിനിമാ ശാലകളില്‍ ആലപിക്കണമെന്ന് പറഞ്ഞത് രാജ്യത്തെ സുപ്രീംകോടതിയാണ്. അല്ലാതെ നരേന്ദ്ര മോദിയോ ബിജെപിയോ അല്ല. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേള നടന്നപ്പോള്‍ ദേശീയ ഗാനത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കൊപ്പം കൂടിയ സിനിമാ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലി(കമാലുദ്ദീന്)നെതിരെ പല ഭാഗത്തുനിന്നും പ്രതികരണമുണ്ടായി. കമലിന്റെ ഒപ്പം ചേര്‍ന്ന് ചിലര്‍ വീണ്ടും വീണ്ടും ദേശീയ ഗാനത്തെ അപമാനിച്ചു കൊണ്ടേയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ ഗുണങ്ങളെയെല്ലാം മറച്ചുവച്ച്, തറ രാഷ്ട്രീയക്കാരന്റെ നിലപാടു സ്വീകരിച്ചയാളാണ് മന്ത്രി തോമസ് ഐസക്ക്. നോട്ട് അസാധുവാക്കലിലൂടെ എല്ലാവരുടെയും പണം നഷ്ടപ്പെടാന്‍ പോകുന്നെന്ന് പ്രചരിപ്പിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിച്ചു. തോമസ് ഐസക്കിന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് എം.ടി. വാസുദേവന്‍നായര്‍ നോട്ട് അസാധുവാക്കലിനെതിരെ പ്രതികരിച്ചത്. അതിനു മുമ്പ് ഒരു കാലത്തും എംടിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും സാമൂഹ്യ പ്രശ്നങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതികരണം ഉണ്ടായതായിട്ട് ഓര്‍മ്മയില്ല. ‘തന്റെ എഴുത്ത്, തന്റെ ജീവിതം’ എന്ന ആപ്തവാക്യത്തിലാണ് എന്നും അദ്ദേഹം ജീവിച്ചിട്ടുള്ളത്.
എന്നാല്‍ നോട്ട് വിഷയത്തില്‍ അദ്ദേഹത്തിന് പ്രതികരിക്കാതിരിക്കാനാകില്ലെന്ന് പിന്നീടാണ് വ്യക്തിമായത്. അദ്ദേഹവും എന്‍ഡിഎഫുകാരുടെ സ്വന്തം എഴുത്തുകാരനായ കെ.പി. രാമനുണ്ണിയുംകൂടി സ്വന്തം സ്വത്തായി കൊണ്ടുനടക്കുന്ന തുഞ്ചന്‍ പറമ്പില്‍, തുഞ്ചത്ത് രാമാനുജന്റെ പ്രതിമ സ്ഥാപിക്കാനോ, അവിടെയുള്ള തുഞ്ചന്‍ ക്ഷേത്രത്തില്‍ നിലവിളക്ക് കത്തിക്കാനോ മുതിരില്ല. അതിന് തിരൂരിലെ എന്‍ഡിഎഫുകാര്‍ സമ്മതിക്കുകയുമില്ല.
കമലിനും എംടിക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ അഭിപ്രായം തെറ്റാണെന്നു പറയാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കുമുണ്ട്. അവരാരും വിമര്‍ശനത്തിന് അതീതരുമല്ല. എംടിയെയും കമലിനെയും വിമര്‍ശിച്ചതിനെതിരെ സിപിഎം സ്പോണ്സര് ചെയ്ത ചില കൂട്ടായ്മകള്‍ നടന്നു. അതില്‍ പങ്കെടുത്ത് ചില സാഹിത്യ പ്രഭൃതികള്‍ ഘോരഘോരം പ്രസംഗിച്ചു. കുറച്ചുനാളുകള്‍ക്കു മുമ്പ് പയ്യന്നൂരില്‍ സിപിഎമ്മിനെ വിമര്‍ശിച്ചതിന് സിപിഎമ്മുകാര്‍ വളഞ്ഞുവച്ച് കുത്തിനുപിടിച്ച് തല്ലിയ ഉരുളിക്കുന്നത്തെ മഹാവര്ഗ്ഗീയവാദിയായ സാഹിത്യകാരനുമുണ്ടായിരുന്നു അക്കൂട്ടത്തില്‍. അദ്ദേഹത്തിന്റെ വര്‍ഗ്ഗീയ വിരുദ്ധ പ്രസംഗം കേട്ടപ്പോള്‍ ആരുടെയോ ചാരിത്ര്യ പ്രസംഗമാണ് ഓര്‍മ്മ വന്നത്.
പ്രതികരണ തൊഴിലാളികളായ ഈ സാഹിത്യ സാംസ്കാരിക നായകര്‍ക്ക് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളിലൊന്നും ഒരു അഭിപ്രായവുമില്ല. അഭിപ്രായം പറയാന്‍ മടിയല്ല, ഭയമാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കേരളത്തില്‍ സിപിഎമ്മുകാരാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടവരുടെ വേദനയില്‍ പങ്കുചേരാന്‍ ഭയം. ദളിതര്‍ ആക്രമിക്കപ്പെടുമ്പോള്‍ ദളിതര്‍ക്കായി സംസാരിക്കാന്‍ ഭയം. ഭക്ഷണവും വെള്ളവും ഇല്ലാതെ പിടഞ്ഞു മരിക്കുന്ന ആദിവാസികള്‍ക്കൊപ്പം നില്ക്കാന് ഭയം. പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കായി ശബ്ദമമുയര്ത്താന് ഭയം. കോളജ് ക്യാമ്പസ്സുകളില്‍ വിദ്യാര്‍ത്ഥി യുവജനങ്ങളുടെ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കാന്‍ ഭയം. കാരണം കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. തങ്ങളുടെ വിരലുകളും നാവും അറുത്തെടുക്കാന്‍ മൂര്‍ച്ചയുള്ള ഒരായുധം ഏതു നിമിഷവും ഉയര്‍ന്നുവരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: