തിരുവനന്തപുരം: ലോ അക്കാദമി വിഷയവുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയ നരനായാട്ടിന് ഇരയായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ സുഖം പ്രാപിച്ചു വരുന്നു. വാവയുടെ ഇടത് കണ്ണിന്റെ കാഴ്ച ശക്തിയെ സംബന്ധിച്ചുള്ള നിഗമനത്തിന് 72 മണിക്കൂര്‍കൂടി കാത്തിരിക്കേണ്ടി വരും. പോലീസ് അതിക്രമത്തിനെതിരെ പോലീസ് അതോറിറ്റിക്ക് പരാതി നല്‍കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അറിയിച്ചു.
ബുധനാഴ്ചയാണ് പോലീസ് അതിക്രമത്തില്‍ വാവയ്ക്ക് ഗുരുതര പരിക്കേറ്റത്. സത്യാഗ്രഹ പന്തലിലേക്ക് പോലീസ് എറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച് ചീളുകള്‍ വാവയുടെ ഇടതു കണ്ണിലും നെറ്റിയിലും തുളച്ച് കയറുകയായിരുന്നു. രക്തം വാര്‍ന്ന് നിലത്ത് വീണ വാവയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് കൂട്ടാക്കിയില്ല. തുടര്‍ന്ന് പ്രവര്‍ത്തകരാണ് വാവയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തിലാണ് വാവയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കണ്ണിനകത്ത് ഗ്രനേഡ് ചീളുകള്‍ തുളച്ച് കയറിയതിനാല്‍ ഗുരുതര പരിക്കാണ് ഉണ്ടായത്. വാവയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കെപിഎംഎസിന്റെ സംസ്ഥാന ട്രഷറര്‍ കൂടിയാണ് ഡോ.പി.പി. വാവ. മനുഷ്യാവകാശ കമ്മീഷന് ഉള്‍പ്പടെയുള്ളവരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കെപിഎംഎസ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: