തിരുവനന്തപുരം: ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് വിജയമെന്ന് സംഘടനകള്‍. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യമായാണ് സിഐടിയു യൂണിയനില്ലാതെ സമരം വിജയിക്കുന്നത്. സംസ്ഥാനത്താകെ 5784 സര്‍വീസുകള്‍ ഉള്ളതില്‍ 2360 ഷെഡ്യൂള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. 7462 ജീവനക്കാര്‍ മാത്രമാണ് ഹാജരായത്. 24,000 ത്തിലധികം ജീവനക്കാര്‍ സിഐടിയു യൂണിയനില്പ്പെട്ടവരായുള്ളപ്പോഴാണ് ഹാജര്‍ നില ഇത്രയും കുറഞ്ഞത്. പണിമുടക്കില്‍ ഭൂരിപക്ഷം പേരും പങ്കെടുത്തു എന്നത് ഇത് തെളിയിക്കുന്നു.
സമരാനുകൂല സംഘടനകള്‍ ജോലിക്കുവന്ന ഒരു ജീവനക്കാരെയും തടസപ്പെടുത്തിയില്ല. തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍നിന്ന് സ്കാനിയ ഉള്‍പ്പടെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ തടസപ്പെട്ടു. തലസ്ഥാന നഗരിയിലും സിറ്റി സര്‍വീസുകളെ സമരം ബാധിച്ചു. സ്വകാര്യ ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അവസരം മുതലെടുത്ത് സമാന്തര സര്‍വീസുകളും രംഗത്തെത്തി. എന്നാല്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയും വാഹനങ്ങളില്‍ എത്തിച്ചുമാണ് സിഐടിയു യൂണിയനില്‍പ്പെട്ട ജീവനക്കാര്‍ സമരത്തെ നേരിടാന്‍ ശ്രമിച്ചത്. ഹാജരായവരില്‍ കൂടുതലും കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ്. മറ്റു ജില്ലകളിലെ ഭൂരിപക്ഷം പേരും പണിമുടക്കില്‍ പങ്കെടുത്തതായി കെഎസ്ടി എംപ്ലോയീസ്സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പറഞ്ഞു.
സമരത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് 15 മുതല്‍ അനിശ്ചിതകാല സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും രാജേഷ് പറഞ്ഞു. മാര്‍ച്ചിന് സംസ്ഥാന ട്രഷറര്‍ എസ്. അജയകുമാര്‍, ജില്ലാ സെക്രട്ടറിമാരായ ആര്. റജി, സുരേഷ്, ട്രഷറര്‍ പത്മകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. സേവനക്കരാറിന്റെ അടിസ്ഥാനത്തില്‍ മാത്രം ജീവനക്കാരുടെ ഡ്യൂട്ടി സമയം ക്രമീകരിക്കുക, എംപാനല്‍ ജീവനക്കാരെ അകാരണമായി പീഡിപ്പിക്കുന്നതും പിരിച്ചുവിടുന്നതും അവസാനിപ്പിക്കുക തുടങ്ങിയവയാണ് കെഎസ്ടി എംപ്ലോയീസ് സംഘ് മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങള്‍.
കെഎസ്ആര്‍ടിസിയില്‍ ബിഎംഎസിന്റെ കെഎസ്ടി എംപ്ലോയീസ് സംഘ്, ഭരണാനുകൂല എഐടിയുസി, കോണ്‍ഗ്രസ് അനുകൂല ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് എന്നീ മൂന്നു സംഘടനകളാണ് സൂചനാ പണിമുടക്ക് നടത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിവരെയായിരുന്നു സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: