ഫ്രാന്സ്വെവില്ലി: ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലില്‍ കാമറൂണ്‍-ഇൗജിപ്റ്റ് പോരാട്ടം. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ഘാനയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കാമറൂണ്‍ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. ഇരു ടീമുകളും ഫൈനല്‍ ലക്ഷ്യമിട്ട് ആവേശകരമായ കളി പുറത്തെടുത്തു. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും രണ്ട് ടീമുകളും ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ ഘാനയുെട ഷോട്ടുകളെല്ലാം ലക്ഷ്യത്തില്‍ നിന്ന് അകന്നപ്പോള്‍ കാമറൂണ്‍ രണ്ട് തവണ വലയില്‍ പന്തെത്തിച്ചു.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 72-ാം മിനിറ്റില്‍ മൈക്കല്‍ എന്ഗഡു കാമറൂണിനെ മുന്നിലെത്തിച്ചു. തുടര്‍ന്ന് സമനില ഗോളിനായി ഘാന കനത്ത മുന്നേറ്റങ്ങള്‍ എതിര് ബോക്സിലേക്ക് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. കരുത്തുറ്റ കാമറൂണ്‍ പ്രതിരോധവും ബാറിന് കീഴില്‍ ഗോളിയുടെ ഉജ്ജ്വല പ്രകടനവുമാണ് സമനില ഗോളില്‍ നിന്ന് ഘാനയെ അകറ്റിയത്. ഒടുവില്‍ പരിക്കുസമയത്തിന്റെ മൂന്നാം മിനിറ്റില്‍ കാമറൂണ്‍ രണ്ടാമതും ഘാന വല കുലുക്കി. ക്രിസ്റ്റിയന്‍ ബസഗോഗാണ് ലക്ഷ്യം കണ്ടത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏഴാം തവണയാണ് കാമറൂണ്‍ ഫൈനലില്‍ ഇടംപിടിക്കുന്നത്. നാല് തവണ കിരീടം നേടുകയും ചെയ്തു. 2002ലാണ് അവസാനമായി ചാമ്പ്യന്മാരായത്. 2008-ല്‍ ഈജിപ്റ്റിനോട് ഫൈനലില്‍ തോല്‍ക്കുകയും ചെയ്തു.
ബുര്‍ക്കിനാഫാസോയെ ഷൂട്ടൗട്ടില്‍ മറികടന്നാണ് ഈജിപ്റ്റ് ഫൈനലിലേക്ക് യോഗ്യത നേടിയത്. നിശ്ചിത സമയത്തും അധികസമയത്തും 1-1 സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് കളി നീണ്ടത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഷൂട്ടൗട്ടില്‍ ഈജിപ്റ്റിന്റെ വിജയം. ഒന്‍പതാം തവണയാണ് ഈജിപ്റ്റ് ഫൈനലില്‍ കളിക്കുന്നത്. മുന്‍പ് എട്ട് തവണ കളിച്ചതില്‍ ഏഴ് പ്രാവശ്യം ചാമ്പ്യന്മാരായി. 2006, 08, 10 വര്‍ഷങ്ങളില്‍ ചാമ്പ്യന്മാരായി ഹാട്രിക്ക് തികച്ച ഈജിപ്റ്റിന് കഴിഞ്ഞ മൂന്ന് ചാമ്പ്യന്‍ഷിപ്പുകളില്‍ യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: