ചെന്നൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി. തമിഴ്നാടിനോട് അഞ്ച് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാട് എട്ട് പന്തുകളും അഞ്ച് വിക്കറ്റും ബാക്കിനില്‍ക്കേ 129 റണ്‍സെടുത്ത് വിജയം കണ്ടു.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത കേരളത്തിന് മോശം തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീന് (3), രോഹന് പ്രേം (7), സഞ്ജു സാംസണ് (6), വിനോദ്കുമാര്‍ (19) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ കേരളം നാലിന് 41 എന്ന നിലയിലായി. പിന്നീട് സച്ചിന് ബേബിയും (53 നോട്ടൗട്ട്) ജലജ് സക്സേനയും (22) ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 51 റണ്‍സാണ് കേരളത്തിന്റെ മികച്ച കൂട്ടുകെട്ട്. 45 പന്തില്‍ 5 ഫോറും ഒരു സിക്സുമടങ്ങുന്നതാണ് സച്ചിന്റെ ഇന്നിങ്ങ്സ്. റൈഫി വിന്‍സന്റ് ഗോമസ് 10 റണ്ണെടുത്തു. തമിഴ്നാടിന് വേണ്ടി അശ്വിന് ക്രിസ്റ്റ് മൂന്നും ആര്. സതിഷ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാട് മോശം തുടക്കത്തിനുശേഷമാണ് ജയത്തിലേക്ക് നീങ്ങിയത്. 39 പന്തില്‍ നിന്ന് പുറത്താകാതെ 51 റണ്‍സെടുത്ത ബാബാ അപരാജിത് വിജയശില്പി. വിജയ് ശങ്കര്‍ 18ഉം ബാബാ ഇന്ദര്‍ജിത്ത് 14ഉം ജഗദീശന് 11ഉം റണ്‍സെടുത്തു. കേരളത്തിനായി സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: