കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച കരട് മാന്വല്‍ ഡ്രഡ്ജിങ് നയം ഈ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളെ ഇല്ലായ്മ ചെയ്യും.
സംസ്ഥാനത്തെ തുറമുഖങ്ങളില്‍ കപ്പലുകളുടെയും യാനങ്ങളുടെയും സുഗമമായ സഞ്ചാരത്തിന് ചാനലിന്റെയും ബേസിനിന്റെയും ആഴം നിലനിര്‍ത്തുന്നതിനും ഇതില്‍ നിന്ന് ലഭിക്കുന്ന മണല്‍ ആവശ്യക്കാര്‍ക്ക് നല്കുന്നതിനുമാണ് പുതിയ ഡ്രഡ്ജിംങ് നയം രൂപീകരിച്ചത്.
ഓപ്പണ്‍ ടെണ്ടര്‍ മുഖാന്തരം തെരഞ്ഞെടുക്കുന്ന സഹകരണ സംഘങ്ങളാണ് 2010 മുതല്‍ വിവിധ തുറമുഖങ്ങളില്‍ മാന്വല്‍ ഡ്രഡ്ജിങ് നടത്തിവരുന്നത്.
കാസര്‍കോട്, മഞ്ചേശ്വരം, അഴീക്കല്‍, നീലേശ്വരം. തലശ്ശേരി, വടകര, ബേപ്പൂര്‍, പൊന്നാനി, കൊടുങ്ങല്ലൂര്‍ എന്നീ ഒന്‍പത് തുറമുഖങ്ങളിലാണ് മാന്വല്‍ ഡ്രഡ്ജിങ്ങ് നടക്കുന്നത്. പുതിയ നയം പ്രാബല്യത്തില്‍ വരുന്നതോടെ സഹകരണ സംഘങ്ങളെ ഒഴിവാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഡ്രഡ്ജിങ്ങ് അനുമതി ലഭിക്കുക.
സഹകരണ സംഘങ്ങളില്‍ ഡ്രഡ്ജിങുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഡ്രഡ്ജിങ് അനുമതി നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ട സഹകരണ സംഘങ്ങളുടെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്യുകയോ അത്തരം സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയോ ചെയ്യുന്നതിന് പകരം സഹകരണ സംഘങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക.
സഹകരണമേഖലയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഡ്രഡ്ജിങ് മേഖലയില്‍ ജോലി ചെയ്യുന്ന ആയിരങ്ങള്‍ക്ക് ഇതോടെ തൊഴില്‍ നഷ്ടമാകും. മാന്വല്‍ ഡ്രഡ്ജിങിന്റെ ഭാഗമായി ഏകദേശം അന്‍പത് കോടി രൂപയുടെ മണലിന്റെ വിറ്റുവരവുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പുതിയ നയം നടപ്പിലായാലും തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ ഡ്രഡ്ജിങ് നടത്താതെ സ്വകാര്യ വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ ഡ്രഡ്ജിങിന് സബ് ടെണ്ടര്‍ നല്‍കാനാണ് സാധ്യത.
ഫലത്തില്‍ പഞ്ചായത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടപ്രകാരം അവരുടെ സ്വന്തക്കാരുടെയോ സ്വകാര്യ കുത്തകകളുടെയോ കൈകളിലേക്ക് മാന്വല്‍ ഡ്രഡ്ജിങ് എത്തിച്ചേരും. വ്യാപകമായ അഴിമതിക്കും ക്രമക്കേടിനുമാണ് ഇത് വഴിവെക്കുക.
ഇടത്തരം തുറമുഖങ്ങളില്‍ മണല്‍ ഖനനം നടത്തി വിപണനം ചെയ്യുന്നതിന് സഹകരണ സംഘങ്ങളെ ഒഴിവാക്കി സ്വകാര്യ കമ്പനികള്‍ക്കായി ആഗോള ടെണ്ടര്‍ വിളിക്കാന്‍ സര്‍ക്കാര്‍ നേരത്തെ നീക്കം നടത്തിയിരുന്നു. തുറമുഖങ്ങളില്‍ മണല്‍ ഖനന, ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി 2016 നവംബര്‍ എട്ടിനാണ് ടെണ്ടര്‍ വിളിച്ച് കൊണ്ട് പോര്‍ട്ട് ഡയരക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിക്ഷേപം നടത്താന്‍ യോഗ്യതയുള്ള കമ്പനികള്‍ക്കോ കണ്‍സോര്‍ഷ്യം ഓഫ് കമ്പനികള്‍ക്കോ ലേലത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് വിജ്ഞാപനത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.
സഹകരണ സംഘങ്ങളെ ഒഴിവാക്കി വന്‍കിട കുത്തകകള്‍ക്ക് തുറമുഖങ്ങള്‍ തീറെഴുതുവാനുള്ള ഗൂഢനീക്കമാണ് സര്‍ക്കാര്‍ നിലപാടിന് പിന്നിലെന്ന് വ്യാപക പ്രതിഷേധമുണ്ടായതിനെ തുടര്‍ന്നാണ് ഈ നീക്കം പിന്‍വലിച്ചത്. ഈ നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സഹകരണ സംഘങ്ങളെ ഒഴിവാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാന്വല്‍ ഡ്രഡ്ജിങിന് അനുമതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: