ഗുരുദാസ്പുരിലെ സിംബാല് ഗ്രാമത്തിലെ ബിഎസ്എഫ് കേന്ദ്രത്തില്‍ നിന്നാല്‍ പച്ചനിറത്തില്‍ പാക്ക് സൈന്യത്തിന്റെ അതിര്‍ത്തി പോസ്റ്റുകള്‍ കാണാം. 1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാന് ഇവിടം ആക്രമിച്ചിരുന്നു. അന്ന് ബലിദാനിയായ കമല്‍ജിത് സിങ്ങിന്റെ സ്മാരകം അതിര്‍ത്തി രക്ഷാ സേനയുടെ ആവേശമായി തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തി ഒന്നാകെ കലുഷിതമാണ്. നുഴഞ്ഞുകയറ്റത്തിന് കശ്മീരിന് പുറമെ പഞ്ചാബ് അതിര്‍ത്തിയും പാക്ക് ഭീകരരുടെ ലക്ഷ്യമാണിപ്പോള്‍.
അതിര്‍ത്തി പുകയുമ്പോള്‍ അശാന്തമാകുന്ന ജീവിതങ്ങളുണ്ട് ഗ്രാമത്തില്‍. സന്തോക് സിങ് അവരുടെ പ്രതിനിധിയാണ്. മൂന്ന് വശങ്ങളും അതിര്‍ത്തി. പുറംലോകത്തേക്കെത്താന്‍ ഒരൊറ്റ റോഡ്. ജയില്‍ പോലെയാണിത്. അദ്ദേഹം ചിരിച്ചുകൊണ്ട് പറയുന്നു. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്നതിനാല്‍ മൂന്നുനാല് മാസം പാലം അടച്ചിടും. പിന്നെ പുറത്തിറങ്ങാനാകില്ല. ഭീകരാക്രമണത്തിന് ശേഷം ഏതാനും മാസങ്ങള്‍ ഇതായിരുന്നു സ്ഥിതി. എങ്കിലും അതിര്‍ത്തിയിലെ ജീവിതം ആസ്വദിക്കുന്നുവെന്നാണ് സന്തോക് സിങ് പറയുന്നു.
നൂറോളം പേരാണ് ഗ്രാമത്തില്‍. തൊട്ടടുത്ത സാകോല് ഗ്രാമത്തില്‍ മുന്നൂറോളം പേര്. കൃഷിയും പശുവളര്‍ത്തലുമാണ് വരുമാനം. വഴിനീളെ വലിയ ഗോശാലകളും പാടവും കാണാം.
അതിര്‍ത്തിയില്‍ ഏതാനും മീറ്ററകലെ വരെ കൃഷിയുണ്ട്. സ്ഥാനാര്‍ത്ഥികളാരും ഗ്രാമത്തിലെത്താറില്ല. എങ്കിലും പ്രവര്‍ത്തകര്‍ വോട്ടഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറിയിറങ്ങുന്നുണ്ട്. മോദിയുടെ ആരാധകനായ സുഛ സിങ്ങും കോണ്‍ഗ്രസ് അനുഭാവിയായ തന്‍വീര്‍ സിങ്ങും തങ്ങളുടെ രാഷ്ട്രീയം മറച്ചുവെക്കാതെയാണ് സംസാരിച്ചത്. നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചതോടെ ആശങ്കയിലായ ഇവര്‍ക്ക് ഗുരുദാസ്പുര്‍, പഠാന്‍കോട്ട് ഭീകരാക്രമണങ്ങളിലെ ഞെട്ടല്‍ മാറിയിട്ടില്ല. നിരവധി സൈനിക കേന്ദ്രങ്ങളുള്ള ഇവിടം ജമ്മു കശ്മീരിലെ സൈനിക നീക്കങ്ങളുടെ അടിത്തറയാണ്. പ്രതിരോധ രംഗത്തെ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലയായതാണ് ഭീകരരെ ആകര്‍ഷിക്കുന്നത്.
553 കിലോമീറ്റര്‍ അന്താരാഷ്ട്ര അതിര്‍ത്തിയാണ് പഞ്ചാബ് പാക്കിസ്ഥാനുമായി പങ്കിടുന്നത്. ഭീകരത മാത്രമല്ല, ഈ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് മയക്കുമരുന്നും കയറ്റി അയക്കുന്നുണ്ട് പാക്കിസ്ഥാന്. ടണലുകള്‍ നിര്‍മ്മിച്ചും കമ്പിവേലികള്‍ക്കിടയില്‍ പൈപ്പുകള്‍ സ്ഥാപിച്ചുമാണ് മയക്കുമരുന്ന് കടത്തുന്നത്. ഗ്രാമീണരെ വന്‍തുക നല്കി കടത്തുകാരാക്കുന്നു. ഒരു കിലോ ഹെറോയിന്‍ കടത്തുന്നതിന് 60,000 രൂപ വരെ നല്‍കുന്നുണ്ട്. അന്താരാഷ്ട്ര ക്രിമിനല്സംഘങ്ങളാണ് മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നത്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും പോലീസും ഇതിന്റെ ഭാഗമാണ്. അമൃത്സര്‍, തരന് തരാന്‍, ഫിറോസ്പുര്‍, ഫസില്‍ക ജില്ലകളിലാണ് മയക്കുമരുന്ന് കടത്ത് ഏറ്റവുമധികം. അതിര്‍ത്തിയിലെ കൃഷിയും വനപ്രദേശവും അനുകൂലമാകുന്നു.
പഞ്ചാബില്‍ പ്രതിവര്‍ഷം 7500 കോടി രൂപയുടെ മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. 1.23 ലക്ഷം പേര് ഹെറോയിന്‍ ഉപയോഗിക്കുന്നു. നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഏത് സമയത്തും ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുക്കാം. മയക്കുമരുന്ന് ഒഴുകുന്നത് തെരഞ്ഞെടുപ്പില്‍ സജീവ വിഷയവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: